ന്യൂഡൽഹി: ഇന്ത്യയിൽ തൊഴിൽമേഖലയിൽ വരാനിരിക്കുന്നത് കടുത്ത പ്രതിസന്ധിയെന്ന് അന്താരാഷ്ട്ര ലേബർ ഓർഗനൈസേഷൻ റിപ്പോർട്ട്. ഉയർന്ന വിദ്യാഭ്യാസം നേടിയ ചെറുപ്പക്കാർ പ്രാഥമിക വിദ്യാഭ്യാസം പോലും ലഭിക്കാത്തവരെ അപേക്ഷിച്ച് തൊഴിൽരഹിതരായിരിക്കാൻ സാദ്ധ്യതയേറെയാണെന്ന് ഇന്ത്യയുടെ തൊഴിൽ വിപണിയെ സംബന്ധിച്ച് ലേബർ ഓർഗനൈസേഷൻ നടത്തിയ പഠന റിപ്പോർട്ടിൽ വ്യക്തമാക്കുന്നു.
ബിരുദധാരികളുടെ തൊഴിലില്ലായ്മ നിരക്ക് 29.1 ശതമാനമാണ്, അതേസമയം എഴുതാനോ വായിക്കാനോ അറിയാത്തവരുടെ തൊഴിലില്ലായ്മ നിരക്ക് 3.4 ശതമാനവും. അഭ്യസ്തവിദ്യരല്ലാത്തവരേക്കാൾ ഒൻപതിരട്ടി അധികമാണ് വിദ്യാഭ്യാസം നേടിയവരുടെ തൊഴിലില്ലായ്മ നിരക്ക്. സെക്കൻഡറി അല്ലെങ്കിൽ ഉയർന്ന വിദ്യാഭ്യാസം നേടിയ ചെറുപ്പക്കാരുടെ തൊഴിലില്ലായ്മ നിരക്ക് 18.4 ശതമാനവുമാണ്. കാലത്തിനനുസരിച്ച് തൊഴിലില്ലായ്‌മ നിരക്ക് വർദ്ധിക്കുകയാണെന്നും റിപ്പോർട്ടിൽ ചൂണ്ടിക്കാട്ടുന്നു.
ഇന്ത്യയിലെ മോശം സ്കൂൾ വിദ്യാഭ്യാസ സംവിധാനം കാലക്രമേണ രാജ്യത്തിന്റെ സാമ്പത്തിക സാദ്ധ്യതകളെ തടസപ്പെടുത്തുമെന്ന് റിസർവ് ബാങ്ക് ഓഫ് ഇന്ത്യ മുൻ ഗവർണറും സാമ്പത്തിക വിദഗ്ദ്ധനുമായ രഘുറാം രാജൻ അഭിപ്രായപ്പെടുന്നു.
ആഗോള നിരക്കിനേക്കാൾ കൂടുതലാണ് ഇന്ത്യയിലെ തൊഴിലില്ലായ്‌മാ നിരക്ക്. കാർഷികേതര മേഖലകളിൽ ആവശ്യത്തിന് തൊഴിലുകൾ നിർമിക്കാൻ ഇന്ത്യൻ തൊഴിൽ വിപണിക്ക് സാധിക്കുന്നില്ല.15 മുതൽ 29 വയസിനിടയിൽ പ്രായമുള്ള തൊഴിൽരഹിതരായ ചെറുപ്പക്കാരുടെ നിരക്ക് 2000ൽ 88.6 ശതമാനമായിരുന്നത് 2022ൽ 82.9 ശതമാനമായി കുറഞ്ഞെങ്കിലും ഇതേകാലയളവിൽ അഭ്യസ്തവിദ്യരായ ഇന്ത്യൻ ചെറുപ്പക്കാരുടെ എണ്ണം 54.2 ശതമാനത്തിൽ നിന്ന് 65.7 ശതമാനമായി ഉയർന്നു.
തൊഴിലില്ലായ്‌മയിൽ ഏറ്റവും പ്രതിസന്ധി നേരിടുന്നത് സ്ത്രീകളാണ്. തൊഴിലില്ലാത്ത ചെറുപ്പക്കാരിൽ 76.7 ശതമാനം സ്ത്രീകളും 62.23 ശതമാനം പുരുഷന്മാരുമാണ്. ലോകത്തുതന്നെ തൊഴിൽ ചെയ്യുന്ന സ്ത്രീകളുടെ നിരക്കിൽ ഏറ്റവും കുറവുള്ള രാജ്യങ്ങളിലൊന്നാണ് ഇന്ത്യ. കൂടാതെ ഗ്രാമീണ മേഖലയെ അപേക്ഷിച്ച് നഗരമേഖലയിലാണ് കൂടുതലും തൊഴിൽ രഹിതരുള്ളത്. ഇന്ത്യയിൽ ഗിഗ് ജോബുകൾ വർദ്ധിക്കുകയാണെന്നും റിപ്പോർട്ട് വ്യക്തമാക്കുന്നു. താത്‌കാലിക, ചെറിയ വരുമാനമുള്ള തൊഴിലുകളെയാണ് ഗിഗ് ജോബുകൾ എന്ന് പറയുന്നത്.
അപ്ഡേറ്റായിരിക്കാം ദിവസവുംഒരു ദിവസത്തെ പ്രധാന സംഭവങ്ങൾ നിങ്ങളുടെ ഇൻബോക്സിൽ |