കൊല്ലം: വൈകിയാണെങ്കിലും എൻ.ഡി.എ സ്ഥാനാർത്ഥിയെ കൂടെ പ്രഖ്യാപിച്ചതോടെ കൊല്ലത്തെ ചിത്രവും തെളിഞ്ഞുകഴിഞ്ഞു. സിറ്റിംഗ് എം.പി എൻ.കെ.പ്രേമചന്ദ്രനെയും കൊല്ലം എം.എൽ.എ എം.മുകേഷിനെയും നേരിടാൻ ജി.കൃഷ്ണകുമാറിനെയാണ് എൻ.ഡി.എ കളത്തിലിറക്കിയിരിക്കുന്നത്. ന്യൂനപക്ഷ വോട്ടുകളിലൂടെ വിജയം ഉറപ്പിക്കാനാകുമെന്ന കണക്കുകൂട്ടലിലാണ് എൽ.ഡി.എഫും യു.ഡി.എഫും. ഇരുപക്ഷവും കേന്ദ്ര സർക്കാരിനും ബി.ജെ.പിക്കുമെതിരെ കുന്തമുന നീട്ടുകയാണ്. ഇരുകൂട്ടരെയും ഒരേപോലെ ആക്രമിച്ചുകൊണ്ടാണ് എൻ.ഡി.എ പ്രചാരണം.
മതേതര ഇന്ത്യയെ വീണ്ടെടുക്കണം:
എൻ.കെ. പ്രേമചന്ദ്രൻ
(യു.ഡി.എഫ് സ്ഥാനാർത്ഥി)
മതേതര ഇന്ത്യയുടെ വീണ്ടെടുപ്പാണ് പ്രധാനമായും ഉന്നയിക്കുന്ന വിഷയം. ജനാധിപത്യ സംവിധാനത്തിനെതിരായ വെല്ലുവിളികളെല്ലാം ചർച്ച ചെയ്യുന്നുണ്ട്. മതപരമായ വിഭാഗീയത സൃഷ്ടിച്ച്, ഭൂരിപക്ഷ സമൂഹത്തിന്റെ പിന്തുണയോടെ അധികാരത്തിലെത്തുകയാണ് എൻ.ഡി.എ ലക്ഷ്യം. ഈ നീക്കങ്ങൾക്ക് അന്ത്യം കുറിക്കുന്ന മാറ്റം രാജ്യത്തുണ്ടാകണം. സംസ്ഥാന ദുർഭരണത്തിനെതിരെ താക്കീത് നൽകാനുള്ള അവസരം കൂടിയാണ് ഈ തിരഞ്ഞെടുപ്പ്. സംസ്ഥാന സർക്കാരിന്റെ അഴിമതിയും ധൂർത്തും കാരണം കേരളത്തിലെ ജനങ്ങൾ ബുദ്ധിമുട്ടുകയാണ്. പത്തു വർഷത്തിനിടെ അഭിമാനകരമായ ഏറെ വികസന പ്രവർത്തനങ്ങൾ ജില്ലയിൽ നടപ്പാക്കി. കൊല്ലം ലോക്‌സഭ മണ്ഡലത്തിന്റെ വികസന തുടർച്ചയ്ക്ക് ഒരവസരം കൂടി വോട്ടർമാരോട് അഭ്യർത്ഥിക്കുന്നു. വ്യക്തിഹത്യയിലൂടെ എന്നെ ഉന്മൂലനം ചെയ്യാൻ നടത്തുന്ന ശ്രമങ്ങൾക്ക് ജനങ്ങൾ ശക്തമായ മറുപടി നൽകും.
ബി.ജെ.പി കേരളത്തെ തകർക്കുന്നു:
എം.മുകേഷ്
(എൽ.ഡി.എഫ് സ്ഥാനാർത്ഥി)
കേരളത്തിന്റെ സംസ്കാരം ബി.ജെ.പി തകർക്കാൻ ശ്രമിക്കുകയാണ്. ഇവിടത്തെ സമാധാനവും ശാന്തിയും മതേതരത്വവുമാണ് അവർ ഇല്ലാതാക്കുന്നത്. കഴിഞ്ഞ ദിവസത്തെ പത്രത്തിൽ കേരളത്തിലെ ഒരു അമ്പലത്തിന്റെ സ്ഥലത്ത് നോമ്പ് തുറക്കാനുള്ള അവസരം കൊടുക്കുന്ന വാർത്ത കണ്ടു. ഇത്രയും സ്നേഹവും സാഹോദര്യവുമുള്ളിടത്ത് വിദ്വേഷത്തിന്റെയും വെറുപ്പിന്റെയും വിഷം കുത്തിവച്ച് പരസ്പരം അകറ്റാൻ ശ്രമിക്കുകയാണ് ബി.ജെ.പി. വർഷങ്ങൾക്ക് മുൻപുള്ള അവസ്ഥയിലേക്ക് കേരളത്തെ തിരിച്ചു കൊണ്ടുപോകുകയാണ് അവർ. കഴിഞ്ഞ ഏഴര വർഷം കൊണ്ട് കേരളം സമസ്ത മേഖലകളിലും ഏറെ മുന്നോട്ടുപോയി. ഇടത് ഭരണത്തിൽ ജനങ്ങളുടെ ജീവിത സാഹചര്യവും അടിസ്ഥാന സൗകര്യവും വികസിച്ചു. കേന്ദ്ര സർക്കാർ പണം നൽകാതെ ഞെക്കിപ്പിഴിയുമ്പോഴും വിപ്ലവകരമായ വികസന ക്ഷേമ പ്രവർത്തനങ്ങളുമായി സംസ്ഥാന സർക്കാർ മുന്നോട്ടുപോകുന്നു. കേന്ദ്രത്തിൽ നിന്ന് ബി.ജെ.പിയെ പുറത്താക്കുന്നതിനൊപ്പം സംസ്ഥാന സർക്കാരിന് പിന്തുണ പ്രഖ്യാപിക്കുന്നത് കൂടിയാകണം ഈ തിരഞ്ഞെടുപ്പ്.
രാമക്ഷേത്രമടക്കം ചർച്ചയാകണം:
ജി.കൃഷ്ണകുമാർ
(എൻ.ഡി.എ സ്ഥാനാർത്ഥി)
നരേന്ദ്രമോദിയുടെ നേതൃത്വത്തിലുള്ള എൻ.ഡി.എ സർക്കാർ നടപ്പാക്കിയ വികസന ക്ഷേമ പ്രവർത്തനങ്ങൾക്കൊപ്പം രാമക്ഷേത്രം അടക്കമുള്ള കാര്യങ്ങളും ചർച്ച ചെയ്യപ്പെടണം. രാജ്യത്ത് നിരവധി മുസ്ലിം, ക്രിസ്ത്യൻ ആരാധനാലയങ്ങൾ ഉണ്ടാകുന്നു. അതിനെ ആരും എതിർക്കുന്നില്ല. കൊല്ലത്ത് കാര്യമായ വികസന പ്രവർത്തനങ്ങൾ നടന്നിട്ടില്ല. കേന്ദ്ര സർക്കാർ നടപ്പാക്കിയ വികസനങ്ങൾ എൽ.ഡി.എഫും യു.ഡി.എഫും തങ്ങളുടേതാക്കുകയാണ്. കൊല്ലത്ത് കൂടുതൽ വികസനം ഉണ്ടാകാൻ എൻ.ഡി.എയ്ക്ക് അവസരം നൽകണം. കേരളത്തിലെ യുവാക്കാൾ തൊഴിൽതേടി വിദേശരാജ്യങ്ങളിലേക്ക് പോവുകയാണ്. ഇടത് ഭരണത്തിൽ കേരളത്തിലെ ജനങ്ങൾ കടുത്ത ദുരിതത്തിലാണ്. ഈ സ്ഥിതിക്ക് മാറ്റമുണ്ടാകണം. എൽ.ഡി.എഫിന്റെയും യു.ഡി.എഫിന്റെയും പ്രധാനമന്ത്രി സ്ഥാനാർത്ഥി രാഹുൽ ഗാന്ധിയാണ്. പിന്നെന്തിനാണ് ഇവർ പരസ്പരം മത്സരിക്കുന്നത്. സ്ഥാനാർത്ഥി പ്രഖ്യാപനം വൈകിയത് പ്രചാരണത്തെ ബാധിക്കില്ല. ഒരുമാസം കൊണ്ട് മണ്ഡലത്തിലെ എല്ലാ സ്ഥലങ്ങളിലുമെത്തും.
അപ്ഡേറ്റായിരിക്കാം ദിവസവുംഒരു ദിവസത്തെ പ്രധാന സംഭവങ്ങൾ നിങ്ങളുടെ ഇൻബോക്സിൽ |