മൂന്നാർ: കാട്ടാന ശല്യത്തിൽ നിന്ന് ജനങ്ങളെ സംരക്ഷിക്കുന്നവർക്കാണ് ഇത്തവണത്തെ വോട്ടെന്ന നിലപാടിലാണ് ഇടുക്കി ചിന്നക്കനാൽ നിവാസികൾ. കാട്ടാന ആക്രമണത്തിൽ പൊറുതി മുട്ടിയയതിനെത്തുടർന്നാണ് ഇങ്ങനെയൊരു തീരുമാനത്തിലേക്ക് ഇവരെത്തിയത്.
ചക്കക്കൊമ്പൻ, മുറിവാലൻ, പടയപ്പ ഇതിനുപുറമെ കുട്ടിയാനകളടക്കമുള്ള കാട്ടാനക്കൂട്ടങ്ങളുടെ ആക്രമണം മൂലം ചിന്നക്കനാൽ, സിങ്കുകണ്ടം, ബിഎൽ റാം, ദേവികുളം എന്നിവിടങ്ങളിലെ ജനങ്ങൾ ദുരിതമനുഭവിക്കുകയാണ്. ഏക്കറുകണക്കിന് ഏലച്ചെടികൾ നശിപ്പിച്ചു. ഫെൻസിംഗും സംരക്ഷണ വേലിയുമൊക്കെ തകർത്താണ് ഇവയുടെ വിഹാരം. നിരവധി വീടുകളും തകർത്തു.
പ്രതിഷേധങ്ങളെ തണുപ്പിക്കാൻ പാഴ് വാഗ്ദാനങ്ങളുമായി ഇനി ആരും ഇങ്ങോട്ടേക്ക് വരേണ്ടെന്നാണ് ഇവരുടെ നിലപാട്. വന്യമൃഗങ്ങളെ കാട്ടിനുള്ളിൽ തന്നെ നിറുത്താനുള്ള നടപടികൾ വേണമെന്നാണ് ആവശ്യം.
സ്ഥിര സംഭവം
ചിന്നക്കനാലിൽ കാട്ടാനയാക്രമണം സ്ഥിര സംഭവമാണ്. വ്യാഴാഴ്ച വൈകിട്ട് ചക്കക്കൊമ്പൻ പശുവിനെ ആക്രമിച്ചു. പശുവിനൊപ്പമുണ്ടായിരുന്ന സ്ത്രീ അത്ഭുതകരമായി രക്ഷപ്പെട്ടു. ആക്രമണത്തിൽ പശുവിന്റെ നടു ഒടിഞ്ഞു. സിങ്കുകണ്ടം ഓലപ്പുരയ്ക്കൽ സരസമ്മ പൗലോസിന്റെ പശുവാണ് ചക്കക്കൊമ്പന്റെ ആക്രമണത്തിന് ഇരയായത്. ആനയെ കണ്ട സരസമ്മ ഓടി രക്ഷപ്പെടുകയായിരുന്നു. വെള്ളിയാഴ്ചയും ചക്കക്കൊമ്പന്റെ ആക്രമണമുണ്ടായിരുന്നു. 301 കോളനിക്ക് സമീപം വയൽപ്പറമ്പിൽ ഒരു ഷെഡിന് നേരെയായിരുന്നു ആക്രമണം. ഷെഡ്ഡിനുള്ളിൽ ആളുകളുണ്ടായിരുന്നില്ല.
പോംവഴിയുമായി സ്ഥാനാർത്ഥികൾ
എം.പി ഫണ്ടിന്റെ 30 ശതമാനം വന്യജീവി ആക്രമണത്തെ ചെറുക്കാനുള്ള പദ്ധതികൾക്ക് നീക്കിവയ്ക്കുമെന്ന് വാഗ്ദാനം നൽകിയാണ് എൽ.ഡി.എഫ് സ്ഥാനാർത്ഥി ജോയ്‌സ് ജോർജ് ചിന്നക്കനാലുകാരുടെ വെല്ലുവിളിയെ പ്രതിരോധിക്കുന്നത്. പ്രശ്‌നപരിഹാരത്തിന് ആറു താലൂക്കുകളിൽ എം.പി ഫണ്ടിന്റെ 50 ശതമാനവും സി.എസ്.ആർ ഫണ്ടും കണ്ടെത്തി കൂടുതൽ പദ്ധതികൾ നടപ്പാക്കുമെന്നുള്ള ഉറപ്പാണ് യു.ഡി.എഫ് സ്ഥാനാർത്ഥി ഡീൻ കുര്യാക്കോസ് മുന്നോട്ടുവയ്ക്കുന്നത്.
അപ്ഡേറ്റായിരിക്കാം ദിവസവുംഒരു ദിവസത്തെ പ്രധാന സംഭവങ്ങൾ നിങ്ങളുടെ ഇൻബോക്സിൽ |