ആലപ്പുഴ: കേജ്‌രിവാളിന്റെ അറസ്റ്റിൽ അമേരിക്ക അഭിപ്രായം പറഞ്ഞപ്പോൾ അതിനെ നിശിതമായി വിമർശിച്ച് എഡിറ്റോറിയൽ എഴുതിയ ഏകപത്രം കേരളകൗമുദിയാണെന്ന് മുൻമന്ത്രി ജി.സുധാകരൻ പറഞ്ഞു. പത്രാധിപരുടെ കാലം മുതലുള്ള മൂല്യാധിഷ്ഠിത പത്രപ്രവർത്തന പാരമ്പര്യം കേരളകൗമുദി തുടരുകയാണെന്നും അദ്ദേഹം അഭിപ്രായപ്പെട്ടു.കേരളകൗമുദിയുടെ 113ാം വാർഷികാഘോഷത്തിൽ മുഖ്യാതിഥിയായി പങ്കെടുക്കുകയായിരുന്നു സുധാകരൻ.
രാഷ്ട്രീയത്തിലായാലും ജീവിതത്തിലായാലും വിദ്യാഭ്യാസ യോഗ്യതയേക്കാൾ ആവശ്യം കോമൺസെൻസ് ആണ്. എവിടെ തൊടണം, എവിടെ തൊടേണ്ട എന്ന് വ്യക്തമായി അറിയാവുന്ന ആളാണ് വെള്ളാപ്പള്ളി നടേശൻ.
'ദേവസ്വം മന്ത്രിയായിരുന്നപ്പോൾ ഞാൻ പൂജാരിമാരെ ആക്ഷേപിച്ചെന്നാണ് ചിലരുടെ ആക്ഷേപം. പൂജാരിമാർ മാന്യമായ വസ്ത്രം ധരിക്കണമെന്നാണ് പറഞ്ഞത്. മലബാർ ദേവസ്വം ബോർഡ് സ്ഥാപിക്കുന്നവർ ചത്തുപോകും എന്ന് പലരും പറഞ്ഞു. ഞാൻ ബോർഡ് സ്ഥാപിച്ചു. പ്രതിസന്ധികളെ അതിജീവിച്ചും പോരാട്ടത്തിലൂടെയുമാണ് ഈ നിലയിൽ എത്തിയത്.
എസ്.എഫ്.ഐ സംസ്ഥാന പ്രസിഡന്റായിരിക്കുമ്പോൾ ആദ്യമായി എന്റെ പേര് അച്ചടിച്ചു വന്ന പത്രം കേരളകൗമുദിയാണ്. കേരളകൗമുദിയുടെ ചരിത്രം കേരളത്തിന്റെ ചരിത്രമാണ്'- ജി.സുധാകരൻ പറഞ്ഞു.
കൈപിടിച്ച് കയറ്റിയവനെ
കഴുത്തിന്പിടിച്ചു തള്ളുന്നു
കൈപിടിച്ച് കയറ്റിയവനെ കഴുത്തിന് പിടിച്ച് തള്ളുന്ന രീതിയാണ് ഇന്ന് രാഷ്ട്രീയത്തിലുള്ളതെന്ന് ജി.സുധാകരൻ പറഞ്ഞു. വരുന്നപാടെ എല്ലാവർക്കും എം.പിയും എം.എൽ.എയുമാകണം. 'മാദ്ധ്യമ പ്രവർത്തകരെ സുഖിപ്പിക്കാതെ രാഷ്ട്രീയ പ്രവർത്തനം നടക്കില്ലെന്ന സ്ഥിതിയാണ് ഇപ്പോൾ. പാർട്ടിയുടെ നയപരമായ കാര്യങ്ങൾ ഞാൻ പുറത്ത് പറയാറില്ല. പാർട്ടിയുടെ ഭരണഘടനയ്ക്ക് വിപരീതമായി പ്രവർത്തിക്കുന്നത് ചൂണ്ടിക്കാട്ടിയാൽ പാർട്ടിക്ക് വിരുദ്ധനാണെന്ന് ചിലർ പ്രചരിപ്പിക്കും' - ജി.സുധാകരൻ ചൂണ്ടിക്കാട്ടി.
അപ്ഡേറ്റായിരിക്കാം ദിവസവുംഒരു ദിവസത്തെ പ്രധാന സംഭവങ്ങൾ നിങ്ങളുടെ ഇൻബോക്സിൽ |