ന്യൂഡൽഹി: കച്ചത്തീവ് ദ്വീപ് ശ്രീലങ്കയ്ക്ക് വിട്ടുകൊടുത്തതിൽ കോൺഗ്രസിനെ രൂക്ഷമായി വിമർശിച്ച് പ്രധാനമന്ത്രി നരേന്ദ്രമോദി. 1970കളിൽ ശ്രീലങ്ക ദ്വീപ് സ്വന്തമാക്കിയതിനെക്കുറിച്ചുള്ള വാർത്ത പങ്കുവച്ചായിരുന്നു മോദിയുടെ വിമർശനം. കോൺഗ്രസ് പാർട്ടിയെ വിശ്വസിക്കാനാവില്ലെന്നും പ്രധാനമന്ത്രി ആരോപിച്ചു.
'ഞെട്ടിപ്പിക്കുന്നതും കണ്ണുതുറപ്പിക്കുന്നതുമായ ഒന്ന്. കച്ചത്തീവ് ദ്വീപ് കോൺഗ്രസ് എത്ര ലാഘവത്തോടെ ആണ് വിട്ടുകൊടുത്തതെന്ന് പുതിയ വസ്‌തുതകൾ തെളിയിക്കുന്നു. ഇത് എല്ലാ ഇന്ത്യക്കാരെയും കോപിഷ്ടരാക്കിയിരുന്നു. കോൺഗ്രസിനെ വിശ്വസിക്കാനാവില്ലെന്ന് ജനങ്ങളുടെ മനസിൽ ഉറപ്പിക്കുന്നതായിരുന്നു ഈ സംഭവം. ഇന്ത്യയുടെ ഐക്യവും അഖണ്ഡതയും ദുർബലപ്പെടുത്തുകയെന്നത് 75 വർഷമായി തുടരുന്ന കോൺഗ്രസിന്റെ പ്രവർത്തനരീതിയാണ്'- മോദി സമൂഹമാദ്ധ്യമത്തിൽ കുറിച്ചു.
Eye opening and startling!
— Narendra Modi (@narendramodi) March 31, 2024
New facts reveal how Congress callously gave away #Katchatheevu.
This has angered every Indian and reaffirmed in people’s minds- we can’t ever trust Congress!
Weakening India’s unity, integrity and interests has been Congress’ way of working for…
കച്ചത്തീവ് വിഷയം അന്നത്തെ പ്രധാനമന്ത്രി ജവഹർലാൽ നെഹ്റു അപ്രസക്തമാണെന്ന് പറഞ്ഞ് തള്ളിക്കളഞ്ഞു. പ്രതിപക്ഷത്തിന്റെ കടുത്ത എതിർപ്പിനെ മറികടന്നായിരുന്നു തീരുമാനമെന്നാണ് മോദി പങ്കുവച്ച ലേഖനത്തിൽ പറയുന്നത്. 1974ൽ ഇന്ത്യൻ സർക്കാർ ശ്രീലങ്കയ്ക്ക് കച്ചത്തീവ് ദ്വീപ് വിട്ടുകൊടുത്തതായി കഴിഞ്ഞവർഷം പാർലമെന്റിലും മോദി ഉയർത്തിക്കാട്ടിയിരുന്നു. രാഷ്ട്രീയത്തിന്റെ പേരിൽ മാതൃരാജ്യത്തെ ഈ ആളുകൾ മൂന്നായി വിഭജിച്ചു. തമിഴ്‌നാടിനും ശ്രീലങ്കയ്ക്കും നടുവിലുള്ള ദ്വീപാണ് കച്ചത്തീവ്. ചിലർ ഇതിനെ മറ്റൊരു രാജ്യത്തിന് നൽകി. ഇന്ദിരാഗാന്ധിയുടെ നേതൃത്വത്തിലാണ് ഇത് നടന്നതെന്നും മോദി ലോക്‌സഭയിൽ ആരോപിച്ചിരുന്നു.
രാമേശ്വരത്തിനും ശ്രീലങ്കയ്ക്കും ഇടയിൽ സ്ഥിതി ചെയ്യുന്ന കച്ചത്തീവ് പരമ്പരാഗതമായി ശ്രീലങ്കൻ, ഇന്ത്യൻ മത്സ്യത്തൊഴിലാളികൾ ഉപയോഗിച്ചിരുന്ന ദ്വീപായിരുന്നു. 1974ൽ അന്നത്തെ പ്രധാനമന്ത്രി ഇന്ദിരാഗാന്ധി കച്ചത്തീവ് ശ്രീലങ്കൻ പ്രദേശമായി അംഗീകരിച്ചു.
കന്യാകുമാരിയിൽ ഈ മാസമാദ്യം നടന്ന റാലിക്കിടെ വിഷയത്തിൽ പ്രധാനമന്ത്രി കള്ളം പറഞ്ഞതായി തമിഴ്‌നാട് മുഖ്യമന്ത്രി എം കെ സ്റ്റാലിൻ ആരോപിച്ചിരുന്നു. ഡിഎംകെ സർക്കാരിന്റെ കടുത്ത എതിർപ്പിനെ അവഗണിച്ച് കച്ചത്തീവ് ദ്വീപ് ശ്രീലങ്കയ്ക്ക് വിട്ടുകൊടുക്കുകയായിരുന്നുവെന്ന യഥാർത്ഥ ചരിത്രം തമിഴ്‌നാട്ടുകാർക്ക് നന്നായി അറിയാം. ഒരു സംസ്ഥാന സർക്കാരിന് രാജ്യത്തിന്റെ ഒരു ഭാഗം മറ്റൊരു രാജ്യത്തിന് നൽകാൻ കഴിയുമെന്ന് വിശ്വസിക്കാൻ മാത്രം പ്രധാനമന്ത്രി നിഷ്കളങ്കനാണോയെന്ന് സ്റ്റാലിൻ ചോദിച്ചു. ഡിഎംകെ സർക്കാർ മുൻകാലത്ത് ചെയ്ത തെറ്റ് കാരണമാണ് ശ്രീലങ്കയിൽ നിന്ന് തമിഴ് മത്സ്യതൊഴിലാളികൾ പ്രതിസന്ധി നേരിടുന്നത് എന്നായിരുന്നു റാലിക്കിടെ മോദിയുടെ ആരോപണം.
അപ്ഡേറ്റായിരിക്കാം ദിവസവുംഒരു ദിവസത്തെ പ്രധാന സംഭവങ്ങൾ നിങ്ങളുടെ ഇൻബോക്സിൽ |