തിരുവല്ല : ശ്രീനാരായണഗുരുവിന്റെ ആത്മീയചിന്തകൾ നൂറ്റാണ്ടുകൾ കഴിഞ്ഞാലും മാനവരാശിയുടെ വഴികാട്ടിയായി നിലനിൽക്കുമെന്ന് ഗോവ ഗവർണർ അഡ്വ.പി.എസ് ശ്രീധരൻപിള്ള പറഞ്ഞു. എസ്.എൻ.ഡി.പി യോഗം തിരുവല്ല യൂണിയന്റെ ആഭിമുഖ്യത്തിലുള്ള 15-ാമത് മനയ്ക്കച്ചിറ ശ്രീനാരായണ കൺവെൻഷന്റെ സമാപനസമ്മേളനം ഉദ്ഘാടനം ചെയ്യുകയായിരുന്നു അദ്ദേഹം.
ആരാധനാ സ്വാതന്ത്ര്യം പോലും നിഷേധിക്കപ്പെട്ട് അനീതി കൊടികുത്തിവാണിരുന്ന കാലഘട്ടത്തിൽ അതിനെതിരെ ശബ്ദമുയർത്തിയ നവോത്ഥാന നായകൻ ഗുരുദേവനാണ്. ആത്മീയതയിൽ ഊന്നിനിന്നു മാറ്റമുണ്ടാക്കിയതു കൊണ്ടാണ് കേരളത്തിൽ ഉച്ചനീചത്വങ്ങൾ ഇല്ലാതാക്കാൻ സാധിച്ചത്. ഗുരുദേവൻ വിശ്വഗുരുവും വിശ്വവിജയിയുമാണ്. തമിഴ്നാട്ടിലും ഇതേപോലെ നവോത്ഥാനശ്രമങ്ങൾ ഉണ്ടായെങ്കിലും നിഷേധാത്മക സമീപനം മൂലം ഫലമുണ്ടായില്ല. ദൈവദശകത്തിന്റെ രചനാശതാബ്ദി ആഘോഷവേളയിൽ കൂടുതൽ ഭാഷകളിലേക്ക് വിവർത്തനം ചെയ്തതും അതിന് ഭാഷ്യം നൽകാനും വ്യാഖ്യാനം തയ്യാറാക്കാനും പുതിയ എഴുത്തുകാരെ കണ്ടെത്തി ശ്രമം നടത്തിയത് വെള്ളാപ്പള്ളിയുടെ ഭരണസാരഥ്യത്തിലെ വലിയൊരു നേട്ടമായി കാണുന്നു.
ദൈവദശകം ഇന്ന് ലോകത്ത് ഏറ്റവുമധികം ഗവേഷണം ചെയ്യപ്പെടുന്ന ഒട്ടേറെ അടിസ്ഥാന തത്വചിന്തകളുള്ള പുസ്തകമാണ്. ദൈവദശകത്തിന് വ്യാഖ്യാനം രചിച്ചവരുടെ എൺപതോളം പുസ്തകങ്ങൾ പുറത്തുവന്നപ്പോൾ അതിൽ എല്ലാ വിഭാഗങ്ങളിൽപ്പെട്ട ആളുകളുമുണ്ടായിരുന്നു. മിസോറമിന്റെ ഗവർണറായിരിക്കെ മിസോ ഭാഷയിലേക്ക് ദൈവദശകം തർജ്ജിമ ചെയ്ത് മിസോറാം സർക്കാരിന്റെ ചെലവിൽ സൗജന്യമായി വിതരണം ചെയ്തതായും ഗവർണർ പറഞ്ഞു. എസ്.എൻ ട്രസ്റ്റ് ബോർഡ് മെമ്പർ പ്രീതി നടേശൻ ഭദ്രദീപ പ്രകാശനം നടത്തി.
അപ്ഡേറ്റായിരിക്കാം ദിവസവുംഒരു ദിവസത്തെ പ്രധാന സംഭവങ്ങൾ നിങ്ങളുടെ ഇൻബോക്സിൽ |