#ഫുൾബഞ്ചിൽ സർക്കാരിന് അനുകൂല വിധി
തിരുവനന്തപുരം:ഉന്നത വിദ്യാഭ്യാസ യോഗ്യത നിയമനത്തിനുള്ള അയോഗ്യതയല്ലെന്ന് സംസ്ഥാന അഡ്‌മിനിസ്ട്രേറ്റീവ് ട്രൈബ്യൂണലിന്റെ ഫുൾബഞ്ച് വിധിച്ചു. അങ്കണവാടി അദ്ധ്യാപകർക്ക് ബൈട്രാൻസ്ഫറിലൂടെ ഐ.സി.ഡി.എസ് സൂപ്പർവൈസർമാരാവാനുള്ള നിയമനത്തെ ചോദ്യം ചെയ്തുള്ള ഹർജികളിലാണ് വിധി .പെരുമാറ്റ ചട്ടമുള്ളതിനാൽ ചീഫ് ഇലക്ട്രൽ ഓഫീസറുടെ അനുമതിയോടെ നിയമനം നടത്താം. പി.എസ്.സി അഡ്വൈസ് ലഭിച്ച ഉദ്യോഗാർത്ഥികൾ രണ്ടു വർഷമായി ഉത്തരവ് കാത്തിരിക്കുകയായിരുന്നു
ബൈട്രാൻസ്ഫർ നിയമനങ്ങളിൽ 29 ശതമാനം എസ്.എസ്.എൽ.സി യോഗ്യതയുള്ളവർക്കും 11 ശതമാനം ബിരുദധാരികൾക്കുമായി മാറ്റി വച്ചിരുന്നു. എന്നാൽ ബിരുദമടക്കം ഉന്നത യോഗ്യതകളുള്ളവരും ആദ്യ കാറ്റഗറിയിൽ അപേക്ഷിച്ചു. ഇതിനെതിരേ മൂന്ന് ഹർജികളാണ് ട്രൈബ്യൂണലിലെത്തിയത്. ബിരുദം അധിക യോഗ്യതയായി കണക്കാക്കി ആദ്യ കാറ്റഗറിയിൽ ബിരുദധാരികൾക്ക് അപേക്ഷിക്കാമെന്നും ഇവർ സൂപ്പർവൈസർമാരായാൽ സേവനം കൂടുതൽ കാര്യക്ഷമമാവുമെന്നും സർക്കാർ അഭിഭാഷകനായ അജിത് മോഹൻ എം.ജെ വാദിച്ചു. ഇതിനെതിരേ മുപ്പതോളം അഭിഭാഷകർ രണ്ടാഴ്ചയോളം നീണ്ട എതിർ വാദം നടത്തി. ഡിവിഷൻ ബഞ്ചിൽ വ്യത്യസ്ത വിധിയുണ്ടായതിനെ തുടർന്നാണ്,ട്രൈബ്യൂണൽ രൂപീകരിച്ച ശേഷം ആദ്യമായി ഫുൾബഞ്ച് ചേർന്നത്. ട്രൈബ്യൂണൽ ചെയർമാൻ ജസ്റ്റിസ് സി.കെ. അബ്ദുൾ റഹിം, ജുഡീഷ്യൽ അംഗം എം.ആർ ശ്രീലത, അഡ്‌മിനിസ്ട്രേറ്റീവ് അംഗം പി.കെ.കേശവൻ എന്നിവരടങ്ങിയ ബഞ്ച് ഹർജികൾ തള്ളുകയായിരുന്നു
.
അപ്ഡേറ്റായിരിക്കാം ദിവസവുംഒരു ദിവസത്തെ പ്രധാന സംഭവങ്ങൾ നിങ്ങളുടെ ഇൻബോക്സിൽ |