നോയിഡ: സ്ത്രീധനത്തിന്റെ പേരിൽ ഭർത്താവും കുടുംബവും ചേർന്ന് യുവതിയെ തല്ലിക്കൊന്നതായി പരാതി. ഉത്തർപ്രദേശ് നോയിഡ സ്വദേശി വികാസിന്റെ ഭാര്യ കരിഷ്‌മയാണ് മരിച്ചത്. കഴിഞ്ഞ വെള്ളിയാഴ്ച കരിഷ്‌മ വീട്ടിൽ വിളിച്ച് ഭർത്താവ് വികാസും അയാളുടെ കുടുംബവും ചേർന്ന് സ്ത്രീധനത്തിന്റെ പേരിൽ തന്നെ മർദ്ദിക്കുന്നതായി പറഞ്ഞു. തുടർന്ന് യുവതിയുടെ കുടുംബം ഭർത്താവിന്റെ വീട്ടിലെത്തിയപ്പോൾ കരിഷ്മയെ മരിച്ചനിലയിൽ കണ്ടെത്തുകയായിരുന്നു.
2022 ഡിസംബറിലാണ് വികാസും കരിഷ്‌മയും വിവാഹിതരായത്. ഗ്രേറ്റർ നോയിഡയിലെ ഇക്കോടെക് മൂന്നിലെ ഖേദ ചൗഗൻപൂർ ഗ്രാമത്തിൽ വികാസിന്റെ കുടുംബത്തോടൊപ്പമാണ് ദമ്പതികൾ താമസിച്ചിരുന്നത്. വിവാഹ സമയത്ത് വരന്റെ കുടുംബത്തിന് 11 ലക്ഷം രൂപയുടെ സ്വർണവും ഒരു എസ്‌യുവി കാറും സ്ത്രീധനമായി നൽകിയിരുന്നതായി കരിഷ്‌മയുടെ സഹോദരൻ ദീപക് പറഞ്ഞു.
എന്നാലും വികാസിന്റെ കുടുംബം കൂടുതൽ സ്ത്രീധനം ആവശ്യപ്പെട്ട് യുവതിയെ വർഷങ്ങളായി ശാരീരികമായും മാനസികമായും പീഡിപ്പിച്ചിരുന്നതായി അദ്ദേഹം ആരോപിച്ചു. കരീഷ്മ ഒരു പെൺകുഞ്ഞിന് ജന്മം നൽകിയതിന് ശേഷവും ഈ പീഡനം തുടർന്നു. പിന്നാലെ നാട്ടിലെ പഞ്ചായത്ത് കൂട്ടം ഇടപെട്ട് പ്രശ്നം പരിഹരിക്കാൻ ശ്രമിച്ചു. തുടർന്ന് കരിഷ്മയുടെ കുടുംബം ഒരു 10 ലക്ഷം രൂപ കൂടി വികാസിന് നൽകി. അടുത്തിടെ ഒരു ഫോർച്യൂണർ കാർ വാങ്ങാൻ വേണ്ടി 21 ലക്ഷം രൂപ വികാസിന്റെ കുടുംബം വീണ്ടും യുവതിയോട് ആവശ്യപ്പെട്ടു. ഇത് ലഭിക്കാത്തതിനെ തുടർന്നാണ് കരിഷ്മയെ മർദ്ദിച്ചതെന്ന് ദീപക് ആരോപിച്ചു.
സംഭവത്തിൽ വികാസ്, പിതാവ് സോംപാൽ ഭാട്ടി, അമ്മ രാകേഷ്, സഹോദരി റിങ്കി, സഹോദരന്മാരായ സുനിൽ,അനിൽ എന്നിവർക്കെതിരെ സ്ത്രീധന പീഡനത്തിനും കൊലപാതകത്തിനും കേസെടുത്തിട്ടുണ്ട്. വികാസിനെയും പിതാവിനെയും അറസ്റ്റ് ചെയ്തിട്ടുണ്ട്. മറ്റ് പ്രതികൾ ഒളിവിലാണ്. ഇവർക്കായി തെരച്ചിൽ നടത്തുന്നതായും പൊലീസ് അറിയിച്ചു.
അപ്ഡേറ്റായിരിക്കാം ദിവസവുംഒരു ദിവസത്തെ പ്രധാന സംഭവങ്ങൾ നിങ്ങളുടെ ഇൻബോക്സിൽ |