ആറ്റിങ്ങൽ: നിരത്തിലോടുന്ന വാഹനങ്ങളുടെ ചെറുമോഡൽ നിർമ്മിച്ച് ശ്രദ്ധേയനാവുകയാണ് വാമനപുരം കളമച്ചൽ സ്വദേശി പി.എസ്. ദിലീപ്. കെ.എസ്.ആർ.ടി.സി ബസുകളുടെ മിനിയേച്ചറുകളാണ് ഒറിജിനലിനെ വെല്ലുംവിധം ദിലീപ് നിർമ്മിക്കുന്നത്. കെ.എസ്.ആർ.ടി.സി ആറ്റിങ്ങൽ ഡിപ്പോയിൽ മെക്കാനിക്കൽ സെക്ഷനിൽ 12 വർഷം താത്കാലിക ജീവനക്കാരനായി ജോലി നോക്കിയ അനുഭവമാണ് മിനിയേച്ചറൊരുക്കാൻ നിമിത്തമായത്. പിന്നീട് ആ ജോലി നഷ്ടപ്പെട്ടെങ്കിലും കെ.എസ്.ആർ.ടി.സിയോടുള്ള സ്നേഹമാണ് മിനി ബസുകളുടെ രൂപത്തിൽ നിർമ്മിച്ചത്. ബസുകളുടെ പുറമെയുള്ള രൂപം മാത്രമല്ല അതിനുള്ളിലെ മെക്കാനിക്കൽ, സീറ്റ്, തുടങ്ങിയ ഭാഗങ്ങൾ ഉൾപ്പെടെ ഓരോ ഭാഗവും സൂക്ഷ്മതയോടെ പുനർസൃഷ്ടിക്കുകയാണ് ദിലീപിന്റെ കരവിരുതിൽ. ബസുകൾ കണ്ട് ആകൃഷ്ടരായ പലരും ദിലീപിനോട് അതുപോലെ നിർമ്മിച്ചു നൽകാൻ ആവശ്യപ്പെട്ടിട്ടുണ്ട്. മൾട്ടി വുഡ്, ഷീറ്റ് തുടങ്ങിയവ ഉപയോഗിച്ചാണ് ബസുകളുടെ നിർമ്മാണം. കെ.എസ്.ആർ.ടി.സിയുടെ ഫാസ്റ്റ് പാസഞ്ചർ, സൂപ്പർഫാസ്റ്റ്, എക്സ്പ്രസ്, റിക്കവറി വാൻ, ഐ.എസ്.ആർ.ഒ ബസുകളടക്കം നിരവധി മോഡലുകൾ ദിലീപിന്റെ ശേഖരത്തിലുണ്ട്. ഐ.ടി.ഐയിൽ നിന്ന് ഷീറ്റ് മെറ്റൽ കോഴ്സ് പാസായ ദിലീപ് പിന്നീട് കെ.എസ്.ആർ.ടി.സിയിൽ ജോലി നോക്കിയെങ്കിലും സ്ഥിരമാകാൻ കഴിഞ്ഞില്ല. അച്ഛനും അമ്മയ്ക്കും സഹോദരനുമൊപ്പം കളമച്ചലിലെ ദിലീപ് ഭവനിലാണ് താമസം. കെ.എസ്.ആർ.ടി.സിയിൽ സീനിയർ ലിസ്റ്റിൽ പേരുള്ള ദിലീപ് കെ.എസ്.ആർ.ടി.സിയിൽ ഒരു സ്ഥിരം ജീവനക്കാരനായി തുടരാൻ അധികൃതരുടെ കനിവിനായി കാത്തിരിക്കുകയാണ്.
അപ്ഡേറ്റായിരിക്കാം ദിവസവുംഒരു ദിവസത്തെ പ്രധാന സംഭവങ്ങൾ നിങ്ങളുടെ ഇൻബോക്സിൽ |