തിരുവല്ല : കടപ്ര പനച്ചിമൂട്ടിൽ സ്ത്രീയെ ശല്യപ്പെടുത്തുന്നെന്ന പരാതി അന്വേഷിക്കാനെത്തിയ പൊലീസുകാരെ ആക്രമിച്ച സംഭവത്തിൽ അഞ്ചുപേർ പിടിയിൽ. പനച്ചിമൂട്ടിൽ അരുണാപുരം അരയത്ത് പറമ്പിൽ ശ്രീനാഥ് (29), കോഴിക്കോട് താമരശ്ശേരി തോമ്പരമന്നം അറക്കടയിൽ വീട്ടിൽ പ്രിൻസ് (28 ), വളഞ്ഞവട്ടം നാമത്തറ വീട്ടിൽ അലക്സ് (30), നിരണം ഐക്കാട്ടുപറമ്പിൽ റോബിൻ (32), നിരണം മഠത്തിൽ വടക്കേതിൽ പ്രശാന്ത് (33) എന്നിവരാണ് പിടിയിലായത്. സ്ത്രീയുടെ പരാതി അന്വേഷിക്കാനെത്തിയ പുളിക്കീഴ് സ്റ്റേഷനിലെ സിവിൽ പൊലീസ് ഓഫീസർ കെ.എം അനിൽകുമാറിന് അക്രമണത്തിൽ പരിക്കേറ്റിരുന്നു. ഞായറാഴ്ച രാത്രി 8.30നാണ് സംഭവം. ശ്രീനാഥ് നിരന്തരമായി ഉപദ്രവിക്കുന്നതായും അസഭ്യം പറയുന്നതായും പനച്ചിമൂട് അരുണാപുരം സ്വദേശിനി നൽകിയ പരാതി അന്വേഷിക്കാനെത്തിയ മൂന്നംഗ പൊലീസ് സംഘത്തിന് നേരെയായിരുന്നു ആക്രമണം. കൂടുതൽ പൊലീസുകാരെത്തിയാണ് ഇവരെ പിടികൂടിയത്. പിടിയിലായവർ ലഹരിക്ക് അടിമകളാണെന്ന് പൊലീസ് പറഞ്ഞു. പരിക്കേറ്റ അനിൽ കുമാർ തിരുവല്ല താലൂക്ക് ആശുപത്രിയിൽ ചികിത്സ തേടി. പിടിയിലായ ശ്രീനാഥ്, അലക്സ് എന്നിവർ നിരവധി ക്രിമിനൽ കേസുകളിൽ പ്രതികളാണെന്ന് സി.ഐ എസ് സജികുമാർ പറഞ്ഞു. കോടതിയിൽ ഹാജരാക്കിയ പ്രതികളെ റിമാൻഡ് ചെയ്തു.
അപ്ഡേറ്റായിരിക്കാം ദിവസവുംഒരു ദിവസത്തെ പ്രധാന സംഭവങ്ങൾ നിങ്ങളുടെ ഇൻബോക്സിൽ |