മാന്നാർ: പാവുക്കര തൃപ്പാവൂർ മഹാവിഷ്ണക്ഷേത്രത്തിലും പാവുക്കര തുണ്ടിയിൽ മത്തന്റെ വീട്ടിലും മോഷണം. തിങ്കളാഴ്ച രാത്രി എട്ടു മണിക്കും ഇന്നലെ പുലർച്ചയ്ക്കുമിടയിലാണ് മോഷണം. പാവുക്കര 2295ാം നമ്പർ എൻ.എസ്.എസ്. എസ് കരയോഗത്തിന്റെ ഉടമസ്ഥതയിലുള്ള തൃപ്പാവൂർ മഹാവിഷ്ണു ക്ഷേത്രത്തിന്റെ ഓഫീസിൽ സൂക്ഷിച്ചിരുന്ന 35000ത്തോളം രൂപ മോഷണം പോയതായി ക്ഷേത്രം ഭാരവാഹികൾ പറഞ്ഞു.
ഇന്നലെ രാവിലെ പത്തുമണി കഴിഞ്ഞ് ട്രഷറർ ക്ഷേത്രം ഓഫീസിലെത്തിയപ്പോഴാണ് മോഷണ വിവരം അറിയുന്നത്. പൂട്ട് തകർത്താണ് മോഷണം നടത്തിയിരിക്കുന്നത്. രാവിലെ മുതൽ ക്ഷേത്രത്തിൽ ഭക്ത ജനങ്ങളും മറ്റും എത്തിയിരുന്നെങ്കിലും ഓഫീസിന്റെ കതക് അടഞ്ഞു കിടന്നതിനാൽ മോഷണ വിവരം ശ്രദ്ധയിൽപെട്ടിരുന്നില്ല. അലമാരയും അതിനുള്ളിലെ ലോക്കറും കുത്തി തുറന്ന നിലയിലായിരുന്നു. രണ്ട് ബാഗുകളിലായി സൂക്ഷിച്ചിരുന്ന പണമാണ് മോഷ്ടാവ് കൊണ്ടുപോയത്. മാസം ആദ്യമായതിനാൽ ശമ്പളം കൊടുക്കുന്നതിനും മറ്റുമായി ഓഫീസിൽ സൂക്ഷിച്ച പണമാണ് മോഷണം പോയത്. കാണിക്ക വഞ്ചി തുറന്നെടുത്ത കാശും വഴിപാടായി പലപ്പോഴായി ലഭിച്ച സ്വർണവും ഓഫീസിൽ സൂക്ഷിച്ചിരുന്നുവെങ്കിലും മോഷ്ടാവിന്റെ ശ്രദ്ധയിൽപ്പെടാതിരുന്നതിനാൽ അവയൊന്നും നഷ്ടപ്പെട്ടിരുന്നില്ല. ക്ഷേത്രം ഭാരവാഹികൾ മാന്നാർ പൊലീസിൽ പരാതി നൽകി.
മാന്നാർ പാവുക്കര തുണ്ടിയിൽ മത്തന്റെ വീടിന്റെ മുൻവശത്തെ വാതിൽ കുത്തിതുറന്നാണ് മോഷ്ടാവ് അകത്ത് കടന്നത്. വീടിനുള്ളിൽ അലമാരയും മേശയും തുറന്ന് സാധനങ്ങൾ വലിച്ച് വാരിയിട്ട നിലയിലാണ്. വീട്ടിൽ സ്വർണമോ പണമോ സൂക്ഷിച്ചിരുന്നില്ല. വീട്ടുകാർ വിദേശത്താണ്. വീട് നോക്കുന്നയാൾ രാവിലെ എത്തിയപ്പോഴാണ് വീട് തുറന്ന് കിടക്കന്നത് കണ്ടത്. മാന്നാർ പൊലീസ് സ്ഥലത്തെത്തി പ്രാഥമിക അന്വേഷണം നടത്തി. ഇന്ന് വിരലടയാള വിദഗ്ദർ സ്ഥലത്തെത്തി കൂടുതൽ പരിശോധനകൾ നടത്തും.
അപ്ഡേറ്റായിരിക്കാം ദിവസവുംഒരു ദിവസത്തെ പ്രധാന സംഭവങ്ങൾ നിങ്ങളുടെ ഇൻബോക്സിൽ |