കണ്ണൂർ/ തിരുവനന്തപുരം: കണ്ണൂർ സർവകലാശാല സെനറ്റിലേക്ക് സിൻഡിക്കേറ്റ് നൽകിയ പതിനാലംഗ പാനലിൽ നിന്ന് പന്ത്രണ്ടുപേരെയും ഒഴിവാക്കി ഗവർണർ പുതിയ നാമനിർദേശം നടത്തി.
എഴുത്തുകാരൻ ടി.പദ്മനാഭൻ, വിദ്യാർത്ഥി പ്രതിനിധി ആയിഷ ഫിദ എന്നിവരെ മാത്രമാണ് നിലനിർത്തിയത്.ദേശീയതലത്തിൽവരെ അറിയപ്പെടുന്ന പ്രമുഖർ ഒഴിവാക്കപ്പെട്ടവരിൽ ഉൾപ്പെടുന്നു.
അടുത്തിടെ കേരള , കാലിക്കറ്റ് സർവകലാശാലകളിലും വാഴ്സിറ്റി വഴി സർക്കാർ നൽകിയ പാനൽ നിരാകരിച്ച് ഗവർണർ സ്വന്തമായി നാമനിർദ്ദേശം നടത്തിയിരുന്നു.
ജന്മഭൂമി പത്രത്തിന്റെ ലേഖകൻ യു.പി സന്തോഷ്
സംഘപരിവാർ സംഘടന സഹകാർ ഭാരതി ദേശീയ സമിതിയംഗം അഡ്വ.കരുണാകരൻ നമ്പ്യാർ, ഡി.സി.സി ജനറൽ സെക്രട്ടറിമാരായ ബിജു ഉമ്മർ, അഡ്വ. ഇ.ആർ.വിനോദ് എന്നിവർ ഗവർണർ നാമനിർദേശംചെയ്തവരിൽ ഉൾപ്പെടുന്നു. പ്രധാനാദ്ധ്യാപകന്റെ മണ്ഡലത്തിലേക്ക്
ഹൈസ്കൂൾ ഹെഡ്മാസ്റ്റർക്ക് പകരമായി നാമനിർദ്ദേശം ചെയ്ത എൽ.പി. സ്കൂൾ പ്രധാനാദ്ധ്യാപകൻ മഹേഷിന്റെ നാമനിർദ്ദേശം പിൻവലിക്കുമെന്ന് രാജ്ഭവൻ വ്യക്തമാക്കി.
ഗവർണറുടെ ശുപാർശ അംഗീകരിച്ച് യൂണിവേഴ്സിറ്റി വിജ്ഞാപനം ഇറക്കുമ്പോഴേ അംഗത്വം പ്രാബല്യത്തിൽ വരുകയുള്ളൂ. അത് തിരഞ്ഞെടുപ്പ് ചട്ടങ്ങൾക്ക് വിരുദ്ധമായതിനാൽ തടയണമെന്ന് ആവശ്യപ്പെട്ട് സി.പി.എം ഇലക്ഷൻ കമ്മിഷനെ സമീപിച്ചിട്ടുണ്ട്.
ആർ.എസ്.എസുകാരെ നാമനിർദേശം ചെയ്തെന്ന ആരോപണവുമായി സിൻഡിക്കേറ്റ് അംഗങ്ങൾ സർവകലാശാലയ്ക്ക് മുന്നിൽ പ്രതിഷേധിച്ചു.സിൻഡിക്കേറ്റ് അംഗം എൻ.സുകന്യ ഉദ്ഘാടനം ചെയ്തു.നിയമവിരുദ്ധ തീരുമാനത്തെ നിയമപരമായിത്തന്നെ നേരിടുമെന്നും സുകന്യ പറഞ്ഞു.ഗവർണറുടെ നടപടിക്കെതിരെ എസ്. എഫ്. ഐയുടെ നേതൃത്വത്തിൽ ശക്തമായ സമരം നടത്തുമെന്ന് സംസ്ഥാന പ്രസിഡന്റ് അനുശ്രീ പറഞ്ഞു.
ഗവർണറുടെ ലിസ്റ്റ്
പ്രൊഫ. കെ.ഗംഗാധരൻ, പ്രൊഫ അനിൽ രാമചന്ദ്രൻ (ഡീനുമാർ), ഡോ.സൂരജ് എം.ബഷീർ, ഡോ. സീത കാക്കോത്ത് (വകുപ്പ് മേധാവികൾ), കൊച്ചുറാണി അഗസ്റ്റിൻ (സ്കൂൾ അദ്ധ്യാപിക), ഡോ.കെ.മുരളീധരൻ (ഗവേഷക സ്ഥാപന പ്രതിനിധി), മഹേഷ് ചന്ദ്ര ബലിഗ (ചേംബർ ഒഫ് കോമേഴ്സ്), ടി. പദ്മനാഭൻ (കഥാകൃത്ത്), യു.പി സന്തോഷ് (ജേർണലിസ്റ്റ്), കെ.കരുണാകരൻ നമ്പ്യാർ, ഇ.ആർ വിനോദ് (അഭിഭാഷകർ), ബിജു ഉമ്മർ (സ്പോർട്സ്), എം.രത്നാകര (ഭാഷാ ന്യൂനപക്ഷം), ഡോ.കെ.പ്രപഞ്ച് (മെഡിക്കൽ രംഗം), പ്രൊഫ. പി.സോമൻ (എൻജിനിയറിംഗ്), ആയിഷ ഫിദ, ശ്രുതി രമേശൻ, കെ.സി അഷിക സന്തോഷ്, പി.ഹർഷ (വിദ്യാർത്ഥി പ്രതിനിധികൾ)
ഒഴിവാക്കിയ പ്രമുഖർ
മാദ്ധ്യമ മേഖലയിൽനിന്ന് ശശികുമാർ, വെങ്കടേഷ് രാമകൃഷ്ണൻ, ദൂരദർശൻ ഡയറക്ടർ കൃഷ്ണദാസ്,കായികതാരങ്ങളായ കെ.സി.ലേഖ, സി.കെ.വിനീത്, എസ്.എൻ കോളേജ് കായിക വിഭാഗം മുൻ മേധാവി പ്രൊഫ.ജഗന്നാഥൻ.ഐ.എസ്.ആർ.ഒ ശാസ്ത്രജ്ഞൻ കുഞ്ഞികൃഷ്ണനെയും ഒഴിവാക്കിയെന്ന് സൂചനയുണ്ട്.
അപ്ഡേറ്റായിരിക്കാം ദിവസവുംഒരു ദിവസത്തെ പ്രധാന സംഭവങ്ങൾ നിങ്ങളുടെ ഇൻബോക്സിൽ |