കൊച്ചി: കരുവന്നൂർ ബാങ്ക് വായ്പാതട്ടിപ്പുകേസിൽ മുൻ എം.പിയും സി.പി.എം സംസ്ഥാന സെക്രട്ടേറിയറ്റ് അംഗവുമായ പി.കെ. ബിജു, തൃശൂർ കോർപ്പറേഷൻ കൗൺസിലറും ജില്ലാ സെക്രട്ടേറിയറ്റ് അംഗവുമായ പി.കെ. ഷാജൻ എന്നിവർക്ക് ചോദ്യം ചെയ്യലിന് ഹാജരാകാൻ എൻഫോഴ്സ്മെന്റ് ഡയറക്ടറേറ്റ് (ഇ.ഡി) നോട്ടീസ് നൽകി. പി.കെ. ബിജു വ്യാഴാഴ്ചയും ഷാജൻ വെള്ളിയാഴ്ചയും കൊച്ചിയിലെ ഓഫീസിൽ ഹാജരാകണം. കരുവന്നൂർ ബാങ്കിലെ തട്ടിപ്പ് സംബന്ധിച്ച് സി.പി.എം തൃശൂർ ജില്ലാ കമ്മിറ്റി നിയോഗിച്ച അന്വേഷണ കമ്മിഷൻ അംഗങ്ങളായിരുന്നു ഇരുവരും. അന്വേഷണവുമായി ബന്ധപ്പെട്ട വിവരങ്ങൾ ഇവരിൽനിന്ന് അറിയുകയാണ് ലക്ഷ്യം. നിയമവിരുദ്ധമായി വായ്പകൾ അനുവദിക്കാൻ ഇരുവരും ഇടപെട്ടിട്ടുണ്ടെന്നും ഇ.ഡി സംശയിക്കുന്നുണ്ട്.
സി.പി.എം തൃശൂർ ജില്ലാ സെക്രട്ടറി എം.എം. വർഗീസിനോട് ഇന്ന് ഹാജരാകാൻ നോട്ടീസ് നൽകിയിരുന്നെങ്കിലും എത്തുമോയെന്ന് വ്യക്തമല്ല.
5 അക്കൗണ്ടുകൾ 2 എൽ.സികളുടേത്
കരുവന്നൂർ ബാങ്കിൽ സി.പി.എമ്മിനുണ്ടെന്ന് ഇ.ഡി തിരഞ്ഞെടുപ്പ് കമ്മിഷനെ അറിയിച്ച അഞ്ച് രഹസ്യഅക്കൗണ്ടുകൾ പുറത്തിശേരി നോർത്ത്, സൗത്ത് ലോക്കൽ കമ്മിറ്റികൾ നിയന്ത്രിച്ചിരുന്നതാണെന്ന് സൂചന. അക്കൗണ്ട് നമ്പരുകൾ, നടത്തിയ ഇടപാടുകൾ തുടങ്ങിയവ കമ്മിഷന് കൈമാറിയിട്ടുണ്ട്. കെ.വൈ.സി ഉൾപ്പടെ രേഖകളില്ലാതെയാണ് അക്കൗണ്ടുകൾ വിനിയോഗിച്ചിരുന്നത്. ബിനാമി വായ്പകൾ ഈ അക്കൗണ്ടുകൾവഴി കൈമാറിയെന്നും ഇ.ഡി വൃത്തങ്ങൾ പറയുന്നു.
ജനപ്രാതിനിദ്ധ്യനിയമം, തിരഞ്ഞെടുപ്പ് കമ്മിഷന്റെ ചട്ടങ്ങൾ എന്നിവ പ്രകാരം രാഷ്ട്രീയപാർട്ടികൾ അക്കൗണ്ടുകൾ ഓഡിറ്റുചെയ്ത് ആദായനികുതിവകുപ്പിനും തിരഞ്ഞെടുപ്പ് കമ്മിഷനും നൽകണമെന്ന് വ്യവസ്ഥയുണ്ട്. കരുവന്നൂർ തട്ടിപ്പിന്റെ കാലത്ത് അഞ്ച് അക്കൗണ്ടുകളുടെ വിവരങ്ങൾ നൽകിയിട്ടില്ലെന്നാണ് ഇ.ഡി കണ്ടെത്തിയത്.
കരുവന്നൂർ: നിക്ഷേപകർക്ക് നൽകേണ്ടത് 243 കോടി
തൃശൂർ: കരുവന്നൂർ സഹകരണ ബാങ്കിൽ ഇനി പണം നൽകാനുള്ളത് ഏഴായിരത്തിലധികം പേർക്ക്. ഇതിന് 243 കോടിയോളം വേണ്ടി വന്നേക്കും. അഡ്മിനിസ്ട്രേറ്റീവ് കമ്മിറ്റി അധികാരമേൽക്കുമ്പോൾ 30,000 നിക്ഷേപകർക്ക് പണം നൽകാനുണ്ടായിരുന്നു. വിവിധ പാക്കേജിലൂടെ 22,000ൽ അധികം പേർക്ക് നൽകി.
മുതലും പലിശയുമായി നിക്ഷേപകർക്ക് 115 കോടി നൽകി. 86 കോടിയിധികം വായ്പാ കുടിശ്ശിക പിരിച്ചു. വായ്പാ കുടിശ്ശിക 380 കോടിയിലധികം പിരിഞ്ഞുകിട്ടാനുണ്ടെന്നാണ് വിവരം. ഒറ്റത്തവണ തീർപ്പാക്കലിലൂടെ ഒമ്പത് കോടിയിലധികം പിരിച്ചെടുത്തതായി ഭാരവാഹികൾ നേരത്തെ പറഞ്ഞിരുന്നു. പ്രതിസന്ധിയെ തുടർന്ന് നിറുത്തിവച്ച എം.ഡി.എസ്, ജി.ഡി.എസ്, ആർ.ഡി നിക്ഷേപകരുടെ തുക അവരുടെ അക്കൗണ്ടിലേക്ക് മാറ്റിക്കൊടുത്ത് അതിന്റെ 10 ശതമാനം പിൻവലിക്കാൻ അവസരം നൽകി. നിക്ഷേപങ്ങൾ പുതുക്കുന്നവർക്ക് ത്രൈമാസ പലിശ പൂർണ്ണമായും നൽകുന്നുണ്ടെന്നും ഭാരവാഹികൾ വ്യക്തമാക്കി.
നേരിടും,ഒന്നും ഒളിച്ചുവെയ്ക്കാനില്ല: എം.കെ.കണ്ണൻ
തൃശൂർ: കരുവന്നൂർ സഹകരണ ബാങ്ക് കേസിൽ അറസ്റ്റ് വന്നാൽ നേരിടുമെന്നും ഒന്നും ഒളിച്ചുവയ്ക്കാനില്ലെന്നും പാർട്ടിക്ക് രഹസ്യ അക്കൗണ്ടില്ലെന്നും സി.പി.എം സംസ്ഥാന കമ്മിറ്റി അംഗം എം.കെ.കണ്ണൻ. ഇ.ഡി നീക്കം രാഷ്ട്രീയ വിരോധമാണ്. നോട്ടീസ് വന്നാൽ പാർട്ടിയുമായി ആലോചിച്ച് മറ്റ് കാര്യങ്ങൾ തീരുമാനിക്കുമെന്നും ഭയമില്ലെന്നും എം.കെ.കണ്ണൻ കൂട്ടിച്ചേർത്തു.
കരുവന്നൂരുകാരുടെ പണം നൽകിയില്ലെങ്കിൽ
പോരാടും: സുരേഷ് ഗോപി
തൃശൂർ: കരുവന്നൂർ തട്ടിപ്പിൽ ഇരയായവർക്ക് പണം തിരിച്ചു കൊടുക്കുന്നില്ലെങ്കിൽ, പുതിയ പാർലമെന്റ് വരുന്നതോടെ ഇതുമായി ബന്ധപ്പെട്ട് ശക്തമായ നിയമം കൊണ്ടുവരാനായി അവിടെ പോരാടുമെന്ന് തൃശൂർ മണ്ഡലത്തിലെ എൻ.ഡി.എ സ്ഥാനാർത്ഥി സുരേഷ് ഗോപി.
ഇ.ഡി അവരുടെ ജോലി കൃത്യസമയത്ത് ചെയ്യും. അതിൽ നമുക്ക് ഇടപെടാനാകില്ല. പരസ്പരം ഡീൽ ചെയ്തവരാണ് ബി.ജെ.പിക്കെതിരെ വിമർശിക്കുന്നത്. കരുവന്നൂരിൽ ബി.ജെ.പിയുമായി ഡീൽ ഉണ്ടെന്ന് പറഞ്ഞ് ഇ.ഡിയെ നിശിതമായി വിമർശിച്ച കെ.മുരളീധരൻ ഇ.ഡിയുടെ മുന്നിൽ പോയി സത്യഗ്രഹമിരിക്കാനും സുരേഷ് ഗോപി പറഞ്ഞു. മാദ്ധ്യമപ്രവർത്തകരുടെ ചോദ്യത്തിന്, മുരളീധരന്റെ പേരെടുത്ത് പറയാതെയായിരുന്നു മറുപടി.
കരുവന്നൂരിൽ സമരവും പദയാത്രയും നടത്തി. ഞാൻ കൊടിയും പിടിച്ച് നടന്നുവെന്നേയുള്ളൂ. മുന്നിലും പിന്നിലും നാട്ടുകാരായിരുന്നു. തൃശൂരുകാരുടെ സമരമാണത്. ഇതിലെല്ലാം നിയമപരമായ നടപടികൾ ഒരു വശത്ത് കൂടി വരുന്നുണ്ട്. ഇ.ഡി അവരുടെ വഴിക്കു പോകും.
എന്റെ മുന്നിൽ മുരളിച്ചേട്ടനുമില്ല, കർഷകനുമില്ല. സമ്മതിദായകരേയുള്ളൂ, ജനങ്ങളേയുള്ളൂ. സഹകരണ പ്രസ്ഥാനങ്ങളിലെ അധമപ്രവൃത്തിയെ തൂക്കിലേറ്റണം. കരുവന്നൂരിലെ ജനങ്ങൾക്ക് പണം തിരിച്ചുകിട്ടണം, പ്രാബല്യത്തിലുള്ള പലിശയടക്കം. കരുവന്നൂരിൽ സാമ്പത്തിക ഫാസിസമുണ്ട്. ആ ഫാസിസം തകർക്കണം. ഇതിനു പിന്നിലാരാണ്, എന്താണ് എന്നെല്ലാം ഇ.ഡി പറഞ്ഞിട്ടില്ലേ? അത് അവരുടെ കണ്ടെത്തലാണ്. അത് കോടതിയെ അറിയിച്ചിട്ടുണ്ടാകും. വേണ്ടത് എന്താണെന്ന് കോടതി പറയും, അതിന് അനുസരിച്ച് അവർ വേണ്ടത് ചെയ്യുമെന്നും സുരേഷ് ഗോപി വ്യക്തമാക്കി.
ഇ.ഡി നോട്ടീസിന്
പിന്നിൽ ഡീൽ:
കെ.മുരളീധരൻ
തൃശൂർ: കരുവന്നൂർ സഹകരണ ബാങ്ക് തട്ടിപ്പിൽ ഇ.ഡി നോട്ടീസിന് പിന്നിൽ ഡീൽ ഉണ്ടാക്കുക എന്ന ലക്ഷ്യമാണെന്ന് തൃശൂരിലെ യു.ഡി.എഫ് സ്ഥാനാർത്ഥി കെ.മുരളീധരൻ.
ബി.ജെ.പിയിൽ നിന്ന് ഒരാളെ ജയിപ്പിക്കുക എന്നതാണ് ഡീൽ. തൃശൂരും തിരുവനന്തപുരവുമാണ് ലക്ഷ്യം. ഈ രണ്ടിടത്തും ജയിക്കുക ബാക്കി സ്ഥലങ്ങളിൽ ഇടതുപക്ഷത്തെ സഹായിക്കുകയാണ് ഡീൽ. കുറച്ചു കഴിഞ്ഞാൽ ഈ ഭാഗത്തൊക്കെ സജീവമായിരുന്നവർ നിഷ്ക്രിയരാകും. ഡീൽ ഉറച്ചുവെന്ന് അപ്പോൾ മനസിലാക്കാം. ഇന്ത്യാ സഖ്യം അധികാരത്തിൽ വന്നാൽ നിഷ്പക്ഷമായ അന്വേഷണം നടത്തി കുറ്റക്കാർക്കെതിരെ നടപടി സ്വീകരിക്കും.
അപ്ഡേറ്റായിരിക്കാം ദിവസവുംഒരു ദിവസത്തെ പ്രധാന സംഭവങ്ങൾ നിങ്ങളുടെ ഇൻബോക്സിൽ |