ന്യൂഡൽഹി: ആന്ധ്രാപ്രദേശിൽ പി.സി.സി അദ്ധ്യക്ഷയും മുൻമുഖ്യമന്ത്രി വൈ.എസ്. രാജശേഖര റെഡ്ഡിയുടെ മകളുമായ വൈ.എസ്. ശർമിള കടപ്പയിൽ നിന്ന് ലോക്‌സഭയിലേക്ക് മത്സരിക്കും. എ.ഐ.സി.സി ജനറൽ സെക്രട്ടറി താരിഖ് അൻവറിനെ ബിഹാറിലെ കത്തിയാറിലും സ്ഥാനാർത്ഥിയാക്കി. ഇതടക്കം ഒഡീഷ (8), ആന്ധ്രാപ്രദേശ് (5), ബിഹാർ (3), പശ്ചിമബംഗാൾ (1) സംസ്ഥാനങ്ങളിലെ 17 സ്ഥാനാർത്ഥികളുടെ പട്ടിക പാർട്ടി പുറത്തിറക്കി. ഇതോടെ ഇതുവരെ പ്രഖ്യാപിച്ച സ്ഥാനാർത്ഥികളുടെ എണ്ണം 228 ആയി.
നിയമസഭാ തിരഞ്ഞെടുപ്പ് നടക്കുന്ന ആന്ധ്രാപ്രദേശിലെ 114 അസംബ്ളി മണ്ഡലങ്ങളിലും ഒഡീഷയിലെ 49 മണ്ഡലങ്ങളിലും സ്ഥാനാർത്ഥികളെ പ്രഖ്യാപിച്ചിട്ടുണ്ട്. ബിഹാറിലെ കിഷൻഗഞ്ചിൽ സിറ്റിംഗ് എം.പി മുഹമ്മദ് ജാവേദ്, ഭഗൽപൂരിൽ എം.എൽ.എ അജീത് ശർമ്മ, ആന്ധ്രാപ്രദേശിലെ കാക്കിനാഡയിൽ മുൻ കേന്ദ്രമന്ത്രി എം.എം. പള്ളം രാജുവ എന്നിവർ മത്സരിക്കും. പശ്‌ചിമബംഗാളിലെ ഡാർജിലിംഗിൽ ഡോ. മുനീഷ് തമാംഗും ഒഡീഷയിലെ ബാർഗഡിലൽ മുൻ എം.പി സഞ്ജയ് ഭോയുമാണ് സ്ഥാനാർത്ഥികൾ. 175 അംഗ ആന്ധ്ര നിയമസഭയിലേക്കുള്ള തിരഞ്ഞെടുപ്പിൽ സി.പി.എം, സി.പി.ഐ പാർട്ടികളുമായി സഖ്യത്തിലാണ് കോൺഗ്രസിന്റെ മത്സരം.
വൈ.എസ്.ആറിന്റെ സ്വന്തം കടപ്പ
ആന്ധ്രപ്രദേശ് മുൻ മുഖ്യമന്ത്രിയും ശർമിളയുടെ പിതാവുമായ അന്തരിച്ച വൈ.എസ്. രാജശേഖര റെഡ്ഡി 1989 മുതൽ 1999 വരെ പ്രതിനിധീകരിച്ച മണ്ഡലമാണ് കടപ്പ. ഒരുകാലത്തു കോൺഗ്രസിന്റെ ഉറച്ച കോട്ട. കഴിഞ്ഞ തിരഞ്ഞെടുപ്പോടെ ആന്ധ്രയിൽ ചാമ്പലായ കോൺഗ്രസിനെ പുനരുജ്ജീവിപ്പിക്കുന്ന പ്രവർത്തനങ്ങളിലാണ് അടുത്തിടെ പാർട്ടിയിലെത്തിയ ശർമിള.
ശർമിളയുടെ ബന്ധുവും വൈ.എസ്.ആർ കോൺഗ്രസ് പാർട്ടി അംഗവുമായ അവിനാഷ് റെഡ്ഡിയാണ് കടപ്പയിലെ നിലവിലെ എം.പി. സഹോദരനും ആന്ധ്ര മുഖ്യമന്ത്രിയുമായ ജഗൻ മോഹൻ റെഡ്ഡിയുമായി പിണങ്ങിയാണ് ശർമിള കോൺഗ്രസിലെത്തിയത്. തുടർന്ന് ഹൈക്കമാൻഡ് അവരെ സംസ്ഥാന അദ്ധ്യക്ഷയുമാക്കി.
അപ്ഡേറ്റായിരിക്കാം ദിവസവുംഒരു ദിവസത്തെ പ്രധാന സംഭവങ്ങൾ നിങ്ങളുടെ ഇൻബോക്സിൽ |