കൊച്ചി: വിപണി വികസനത്തിന് സഹകരിക്കാൻ ലക്ഷ്യമിട്ട് ഇന്ത്യയും യു.കെയുമായി ഇന്ന് സ്വതന്ത്ര വ്യാപാര കരാറിൽ ഒപ്പുവയ്ക്കും. പ്രധാനമന്ത്രി നരേന്ദ്ര മോദി യു.കെ സന്ദർശനത്തിനിടെ കരാർ ഒപ്പുവയ്ക്കാനാണ് തീരുമാനം . സ്കോച്ച് വിസ്‌ക്കി, തുണിത്തരങ്ങൾ, വൈദ്യുതി വാഹനങ്ങൾ എന്നിവയുടെ തീരുവ ഗണ്യമായി കുറയ്ക്കാൻ കരാറിൽ വ്യവസ്ഥകളുണ്ട്. ഇന്ത്യയും യു.കെയുമായുള്ള ഉഭയകക്ഷി വ്യാപാരം 2030ൽ 6,000 കോടി ഡോളറിലെത്തിക്കാനാണ് കരാറിലൂടെ ലക്ഷ്യമിടുന്നത്. കയറ്റുമതി, ഇറക്കുമതി രംഗത്തെ തടസങ്ങൾ ഒഴിവാക്കിയും തീരുവയില്ലാതെ ഉത്പന്നങ്ങളുടെ വ്യാപാരം അനുവദിച്ചും ഉഭയകക്ഷി വ്യാപാരം മെച്ചപ്പെടുത്തും. ഇന്ത്യയ്ക്കും യു.കെയ്ക്കും ഒരുപോലെ നേട്ടമുണ്ടാകുന്ന വിധത്തിലാണ് കരാറിന് അന്തിമ രൂപം നൽകിയത്.
ടെക്‌സ്റ്റയിൽസ്, ലെതർ, എൻജിനിയറിംഗ് ഉത്പന്നങ്ങൾ, പാദരക്ഷകൾ, സംസ്കരിച്ച ഭക്ഷ്യ വസ്തുക്കൾ, ജെം ആൻഡ് ജുവലറി എന്നിവയുടെ കയറ്റുമതിക്കാർക്ക് യു.കെയിൽ വിപണി വികസിപ്പിക്കാൻ കരാർ സഹായിക്കും. ബ്രിട്ടനിലേക്ക് ഇന്ത്യൻ കമ്പനികൾ കയറ്റിഅയക്കുന്ന 99 ശതമാനം ഉത്പന്നങ്ങൾക്കും തീരുവ പൂർണമായും ഒഴിവാകും. കരാറിലൂടെ സ്‌കോച്ച് വിസ്‌കിയുടെ വില ഇന്ത്യയിൽ ഗണ്യമായി കുറയും. സ്കോച്ചിന്റെ ഇറക്കുമതി തീരുവ ആദ്യ ഘട്ടത്തിൽ 150 ശതമാനത്തിൽ നിന്ന് 75 ശതമാനമായി കുറയ്ക്കാനാണ് ധാരണ. അടുത്ത പതിറ്റാണ്ടിൽ തീരുവ 40 ശതമാനമായി കുറയും.
അപ്ഡേറ്റായിരിക്കാം ദിവസവും
ഒരു ദിവസത്തെ പ്രധാന സംഭവങ്ങൾ നിങ്ങളുടെ ഇൻബോക്സിൽ |