'വോട്ടിനൊപ്പം ഒരു നോട്ട് '
തിരുവനന്തപുരം: മണ്ഡലങ്ങളിൽ നോമിനേഷൻ നടപടികൾ പൂർത്തിയായ ശേഷം സംസ്ഥാനത്തെ തിരഞ്ഞെടുപ്പ് പ്രവർത്തനങ്ങൾക്കുള്ള ഫണ്ട് പിരിവിന് ജനങ്ങളിൽ നിന്ന് കോൺഗ്രസ് പിരിവെടുക്കും. ആദായ നികുതി വകുപ്പ് കോൺഗ്രസിന്റെ അക്കൗണ്ടുകൾ മരവിപ്പിച്ച സാഹചര്യം വിശദീകരിച്ചുകൊണ്ടാവും 'വോട്ടിനൊപ്പം ഒരു നോട്ട് ' എന്ന മുദ്രാവാക്യവുമായി പാർട്ടി ഭവനസന്ദർശനം നടത്തുക.
പിരിവിനായി നേരത്തെ കൂപ്പണടിക്കാമെന്ന് ആലോചനയുണ്ടായിരുന്നെങ്കിലും അത് വേണ്ടെന്ന് വെച്ചിട്ടുണ്ട്. പകരം ജനങ്ങളിൽ നിന്ന് ലഭിക്കുന്ന പണത്തിന് അതത് പ്രാദേശിക തിരഞ്ഞെടുപ്പ് കമ്മിറ്റികൾ രസീത് നൽകും. പത്ത് രൂപ മുതൽ ഏത് സംഖ്യയും പിരിവായി സ്വീകരിക്കാനും തീരുമാനമായിട്ടുണ്ട്. 20 മണ്ഡലങ്ങളിലെയും നാമനിർദ്ദേശ പത്രികകളുടെ സൂക്ഷ്മ പരിശോധനയ്ക്ക് ശേഷമാവും പിരിവിനായി പ്രവർത്തകർ ഭവനസന്ദർശനം നടത്തുക. സ്ഥാനാർത്ഥിയുടെ പ്രചാരണ നോട്ടീസുകൾ നൽകി കാര്യങ്ങൾ വിശദീകരിച്ചു കൊണ്ട് പിരിവ് നടത്തണമെന്ന നിർദ്ദേശമാണ് പാർട്ടി നൽകിയിട്ടുള്ളത്.
നിലവിൽ പാർട്ടിക്കുണ്ടായിരിക്കുന്ന സാമ്പത്തിക ക്ഷാമം ജനങ്ങളുമായി ബന്ധപ്പെടുന്നതിനുള്ള ഉപാധിയാക്കി മാറ്റിയാവും ഫണ്ട് ശേഖരണം നടക്കുക. അതിനൊപ്പം കോൺഗ്രസിനെ ബി.ജെ.പി നേതൃത്വം നൽകുന്ന കേന്ദ്ര സർക്കാർ വിവിധ ഏജൻസികളെ ഉപയോഗിച്ച് സാമ്പത്തികമായി ശ്വാസം മുട്ടിക്കുകയും തകർക്കാൻ ശ്രമിക്കുന്നുവെന്ന പാർട്ടിയുടെ വാദവും ജനങ്ങളോട് നേരിട്ട് വിശദീകരിക്കും. ഇതോടൊപ്പം താഴേത്തട്ടിൽ പ്രചാരണം ഊർജ്ജിതമാക്കാനും പാർട്ടി നിർദ്ദേശം നൽകിയിട്ടുണ്ട്.
അപ്ഡേറ്റായിരിക്കാം ദിവസവുംഒരു ദിവസത്തെ പ്രധാന സംഭവങ്ങൾ നിങ്ങളുടെ ഇൻബോക്സിൽ |