തായ്പേയ് സിറ്റി: തായ്‌വാനിലുണ്ടായ അതിശക്തമായ ഭൂചലനത്തിൽ ഏഴുപേർ മരിച്ചു. റിക്‌ടർ സ്‌കെയിലിൽ 7.4 തീവ്രത രേഖപ്പെടുത്തി. 700ലധികംപേർക്ക് പരിക്കേൽക്കുകയും ചെയ്‌തു. ഇതിന്റെ ഭാഗമായി ജപ്പാനിലെ യോനാഗുനി ദ്വീപിൽ സുനാമിയുണ്ടായി. മുമ്പ് 1999ൽ 7.2 തീവ്രത രേഖപ്പെടുത്തിയ ഭൂചലനത്തിൽ 2500ലധികം ജനങ്ങൾ കൊല്ലപ്പെടുകയും 1300ലധികം പേർക്ക് പരിക്കേൽക്കുകയും ചെയ്‌തിരുന്നു.
ഇന്ന് രാവിലെ 7.58ന് ഹുവാലിയനിൽ നിന്ന് 18 കിലോമീറ്റർ തെക്ക് - പടിഞ്ഞാറായാണ് ഭൂചലനം ഉണ്ടായത്. 11.8 കിലോമീറ്ററോളം ഇത് വ്യാപിച്ചു. വരുന്ന നാല് ദിവസങ്ങളിൽ തുടർചലനങ്ങൾ പ്രതീക്ഷിക്കുന്നുവെന്നും അതിന് 6.5 മുതൽ 7.0 വരെ തീവ്രതയുണ്ടാകുമെന്നും തായ്‌വാനിലെ സെൻട്രൽ വെതർ അഡ്മിനിസ്‌ട്രേഷൻ അറിയിച്ചു.
ഭൂകമ്പത്തിന്റെ പ്രഭവ കേന്ദ്രമായ ഹുവാലിയൻ കൗണ്ടിയിൽ നാലുപേർ കൊല്ലപ്പെട്ടുവെന്ന് തായ്‌വാൻ സർക്കാർ അറിയിച്ചു. ഭൂകമ്പത്തിന്റെ ഭാഗമായി 26കെട്ടിടങ്ങൾ തകർന്നു. ഇതിൽ പകുതിയും കൗണ്ടിയിലാണ്. തകർന്ന കെട്ടിടങ്ങൾക്കിടയിൽ കുടുങ്ങിയ 20ഓളം പേരെ രക്ഷിക്കാനുള്ള പ്രവർത്തനങ്ങൾ പുരോഗമിക്കുകയാണ്.
ഹുവാലിയനിൽ അഞ്ച് നില കെട്ടിടത്തിന്റെ ഒരു നില പൂർണമായും തകർന്നു. ഇപ്പോൾ കെട്ടിടം 45 ഡിഗ്രി ചരിഞ്ഞു നിൽക്കുകയാണ്. ഇതിന്റെ ദൃശ്യങ്ങൾ സമൂഹ മാദ്ധ്യമങ്ങളിൽ പ്രചരിക്കുന്നുണ്ട്. അതേസമയം, ഭൂകമ്പത്തിന്റെ ഭാഗമായി തായ്‌വാനിലുടനീളം ട്രെയിൻ സർവീസുകളും നിർത്തിവച്ചു. തലസ്ഥാനമായ തായ്‌പേയിൽ കെട്ടിടങ്ങളിൽ നിന്ന് ടൈലുകൾ പൊട്ടി വീണതായി റിപ്പോർട്ടുകളുണ്ട്.
രണ്ടാം ലോകമഹായുദ്ധത്തിനുമുമ്പ് പണികഴിപ്പിച്ച ദേശീയ നിയമനിർമ്മാണസഭയുടെ ഭിത്തികൾക്കും മേൽക്കൂരകൾക്കും കേടുപാടുകൾ സംഭവിച്ചതായും റിപ്പോർട്ടുണ്ട്. തായ്‌വാനിലെ സെൻട്രൽ എമർജൻസി കമാൻഡ് സെന്റർ പറയുന്നതനുസരിച്ച് 91,000ത്തിലധികം വീടുകളിലും വൈദ്യുതി നഷ്ടപ്പെട്ടു. ഭൂകമ്പം മണ്ണിടിച്ചിലിനും കാരണമായി. ഇതിന്റെ ദൃശ്യങ്ങളും സമൂഹമാദ്ധ്യമങ്ങളിൽ പ്രചരിക്കുന്നുണ്ട്.
ഭൂകമ്പം ഉണ്ടായി ഏകദേശം 15 മിനിട്ടിനുശേഷമാണ് യോനാഗുനി ദ്വീപിൽ സുനാമി ഉണ്ടായത്. റിപ്പോർട്ടുകൾ പ്രകാരം, 26 വർഷത്തിനിടെ ഒകിനാവയിൽ ഉണ്ടാകുന്ന ആദ്യത്തെ സുനാമിയാണിത്. ഇതിന്റെ ഭാഗമായി ജപ്പാനിലേക്കുള്ള എല്ലാ വിമാന സർവീസുകളും താൽക്കാലികമായി നിർത്തിവച്ചു.
അപ്ഡേറ്റായിരിക്കാം ദിവസവും
ഒരു ദിവസത്തെ പ്രധാന സംഭവങ്ങൾ നിങ്ങളുടെ ഇൻബോക്സിൽ |