കൊച്ചി: ട്രെയിനിൽ നിന്ന് ടിടിഇയെ തള്ളിയിട്ട് കൊലപ്പെടുത്തിയ ശേഷം യാതൊരു കുറ്റബോധവുമില്ലാതെ സംഭവം വിവരിച്ച് പ്രതി. കസ്റ്റഡിയിലെടുത്തതിന് പിന്നാലെ പ്രതിയായ ഒഡീഷ ഗഞ്ചം സ്വദേശം രജനീകാന്ത രണജിത്ത് (40) റെയിൽവേ പൊലീസിനോടും ആർപിഎഫിനോടും സംഭവങ്ങൾ വിവരിക്കുന്നതിന്റെ ദൃശ്യങ്ങളും പുറത്തുവന്നിട്ടുണ്ട്.
'ഞാൻ ഇങ്ങനെ തള്ളി, അയാൾ താഴെവീണു' എന്നാണ് പ്രതി പൊലീസുകാരോട് പറഞ്ഞത്. ട്രെയിനിലെ സീറ്റിൽ കിടന്നുകൊണ്ട് വലിയ ശബ്‌ദത്തോടെയാണ് പ്രതി ഇതെല്ലാം പറയുന്നത്. തന്നെ ഒഡീഷയിലെത്തിക്കണമെന്ന് ഇയാൾ പലതവണ പറയുന്നതും ദൃശ്യങ്ങളിൽ കാണാം. അതിനിടെ, പ്രതി ടിടിഇയെ പിറകിൽ നിന്നെത്തി അതിശക്തമായി തള്ളി പുറത്തേക്കിട്ടുവെന്ന് ദൃക്സാക്ഷിയായ ട്രെയിനിലെ കച്ചവടക്കാരൻ പ്രതികരിച്ചു.
ടിടിഇയെ തള്ളിയിട്ട ശേഷം ഒന്നും സംഭവിക്കാത്തതുപോലെ പ്രതി തിരികെ സീറ്റിൽ പോയി ഇരുന്നു. അയാൾക്ക് മദ്യത്തിന്റെ നല്ല മണമുണ്ടായിരുന്നു. നാലുപേർ ചേർന്ന് ശ്രമിച്ചിട്ട് പോലും അയാളെ കീഴ്‌പ്പെടുത്താനായില്ലെന്ന് ദൃക്‌സാക്ഷി പറഞ്ഞു.
തൃശൂര്‍ മുളങ്കുന്നത്തുകാവ് സ്റ്റേഷന് സമീപം വെളപ്പായയില്‍ വച്ചാണ് ഇതരസംസ്ഥാന തൊഴിലാളിയായ രജനീകാന്ത ടിടിഇയെ ട്രെയിനില്‍ നിന്ന് തള്ളിയിട്ട് കൊലപ്പെടുത്തിയത്. എറണാകുളം മഞ്ഞുമ്മല്‍ കുണ്ടാപ്പാടം റോഡ് മൈത്രി ലെയിനില്‍ താമസിക്കുന്ന തിരുവനന്തപുരം സ്വദേശി വിനോദ് കണ്ണന്‍ (48) ആണ് മരിച്ചത്.
22643 - എറണാകുളം - പട്‌ന സൂപ്പർ ഫാസ്റ്റിൽ എസ് -11 കോച്ചിൽ ചൊവ്വാഴ്ച രാത്രി ഏഴ് മണിയോടെയാണ് സംഭവമുണ്ടായത്. ടിക്കറ്റുമായി ബന്ധപ്പെട്ട തർക്കത്തെത്തുടർന്ന് പ്രതി ടിടിഇയെ പുറത്തേക്ക് തള്ളുകയായിരുന്നു. സംഭവം നടന്നതറിയാതെ ട്രെയിൻ മുന്നോട്ടുപോയി. ഒപ്പമുണ്ടായിരുന്ന യാത്രക്കാർ അറിയിച്ചതനുസരിച്ച് മറ്റ് ടിടിഇമാരെത്തി പ്രതിയെ തടഞ്ഞുവച്ചു. പിന്നീട് പാലക്കാട് റെയിൽവേ പൊലീസ് ഇയാളെ പിടികൂടുകയായിരുന്നു. സംഭവശേഷം ഇയാൾ മറ്റ് യാത്രക്കാരോടും തട്ടിക്കയറിയിരുന്നു.
അപ്ഡേറ്റായിരിക്കാം ദിവസവുംഒരു ദിവസത്തെ പ്രധാന സംഭവങ്ങൾ നിങ്ങളുടെ ഇൻബോക്സിൽ |