തിരുവനന്തപുരം: കൊടുംവേനലിലും മൻസൂറിന്റെ വീട്ടിൽ പെരുമഴയാണ്. വീടിനകത്തും പുറത്തും തണുപ്പ്. പരിസരവാസികൾ ചൂടകറ്റാൻ മലപ്പുറം വാണിയമ്പലത്തുള്ള മൻസൂറിന്റെ 'പൂങ്കുഴി' വീട്ടിലെത്താറുണ്ട്. അര എച്ച്.പി മോട്ടോറും അഞ്ച് സ്പ്രിൻക്ലറും ഉപയോഗിച്ച് കൃത്രിമ മഴ പെയ്യിക്കുകയാണ് ഈ 48കാരൻ.
സൗദിയിൽ എ.സി മെക്കാനിക്കായിരുന്നു. എട്ടുവർഷം മുമ്പ് തിരിച്ചെത്തിയപ്പോൾ നാട്ടിൽ തീക്ഷ്ണമായ ചൂട്. കൃത്രിമ മഴയുടെ ആശയം ഉദിച്ചത് അന്നാണ്. പ്രാവർത്തികമാക്കിയത് രണ്ടുവർഷം മുമ്പാണ്.
ടെറസിലെ 500 ലിറ്ററിന്റെ വാട്ടർ ടാങ്കിലേക്ക് പൈപ്പുകൾ വഴി 300 വാട്ടിന്റെ അര എച്ച്.പി മോട്ടോർ ബന്ധിപ്പിച്ചു. കൃഷിക്ക് ഉപയോഗിക്കുന്ന അഞ്ച് സ്പ്രിൻക്ലറുകൾ മോട്ടോറുമായി ബന്ധിച്ച് സൺഷെയ്ഡിൽ ഘടിപ്പിച്ചതോടെ പണികഴിഞ്ഞു. രാവിലെ 6നും വൈകിട്ട് 6നും 10 മിനിട്ട് വീതം മോട്ടോർ ഇടും.സ്പ്രിൻക്ലറിൽ നിന്ന് വീഴുന്ന വെള്ളം മരങ്ങളുടെ ഇലകളിൽ തട്ടി വീഴുമ്പോഴാണ് മഴയുടെ ഇഫക്ട് ലഭിക്കുന്നത്. ഏത് സമയത്തും മഴ പെയ്യിക്കാം.
സപ്പോട്ടയും പേരക്കയും മാവും പ്ലാവും ഉൾപ്പെടെയുള്ള വൃക്ഷങ്ങൾ പത്തുസെന്റിൽ ഒരുക്കിയിട്ടുണ്ട്.ഭാര്യ യാസ്മി.മക്കൾ ഷാമിലാ,സാദിയാ,ഷാനിഹാ.
കറണ്ട് ബിൽ നാലായിരം
രണ്ടായിരമായി
മോട്ടോറിന് വില 2000 രൂപ. പൈപ്പിനും അഞ്ച് സ്പ്രിൻക്ലറിനുമായി 1000 രൂപ. സ്ഥാപിച്ചത് മൻസൂർ തന്നെയായതിനാൽ ലേബർ ചാർജില്ല. ആകെ ചെലവ് 3000 രൂപ. രാവിലെയും വൈകിട്ടും ചേർത്ത് ശരാശരി 250 ലിറ്റർ വെള്ളമാകും. വെള്ളത്തിന്റെയും മോട്ടോർ പ്രവർത്തിക്കാനുള്ള കറന്റിന്റെയും ബിൽ 2000ത്തിൽ താഴെയാണ്. മുമ്പ് എ.സിക്ക് 4000 രൂപ ബിൽ വരുമായിരുന്നു. ഇപ്പോൾ എ.സി ഉപയോഗിക്കാറില്ല. ചെടികൾ പ്രത്യേകമായി നനയ്ക്കേണ്ട കാര്യവുമില്ല.
`കൃത്രിമ മഴ സിംപിളും പവർഫുള്ളുമാണ്. വിനോദസഞ്ചാര മേഖലകളിലും ഡാമിനു സമീപത്തും സർക്കാർ പദ്ധതിയായി നടപ്പാക്കാം. ചെലവ് വളരെ കുറവാണ്.`
-മൻസൂർ
അപ്ഡേറ്റായിരിക്കാം ദിവസവുംഒരു ദിവസത്തെ പ്രധാന സംഭവങ്ങൾ നിങ്ങളുടെ ഇൻബോക്സിൽ |