തിരുവനന്തപുരം: സംസ്ഥാനത്ത് ചൂട് കനത്തതോടെ വൈദ്യുതി ഉപഭോഗം കുത്തനെ ഉയർന്നു. ഇന്നലെ മാത്രം 107.76 ദശലക്ഷം യൂണിറ്റാണ് ഉപയോഗിച്ചത്. കെ എസ് ഇ ബിയുടെ ചരിത്രത്തിൽ തന്നെ ആദ്യമായാണ് ഇത്രയും യൂണിറ്റ് ഉപഭോഗം രേഖപ്പെടുത്തുന്നത്. പീക് സമയ ആവശ്യകതയും സർവകാല റെക്കാഡിലെത്തി.
രണ്ടാഴ്‌ചയായി ദിവസവും നൂറ് ദശലക്ഷം യൂണിറ്റിന് മുകളിലാണ് ഉപഭോഗം. ഇതോടെ വോൾട്ടേജ് കുറയുന്നുവെന്ന പരാതികളും വ്യാപകമാവുന്നു. ഇന്നലെ വൈകിട്ട് ആറ് മുതൽ പതിനൊന്നുവരെ 5359 മെഗാവാട്ട് വൈദ്യുതിയാണ് കേരളത്തിലെ ഉപഭോഗം. വൈദ്യുതിയുടെ ഉപയോഗം കൂടുന്നത് അമിത വിലയ്ക്ക് വൈദ്യുതി വാങ്ങാൻ കെ എസ് ഇ ബിയെ നിർബന്ധിതരാക്കുന്നു. 300 മുതൽ 600 മെഗാവാട്ട് വരെയാണ് ഇത്തരത്തിൽ പവർ എക്‌സ്‌ചേഞ്ചിൽ നിന്ന് കെ എസ് ഇ ബി വാങ്ങുന്നത്. അതിനാൽ തന്നെ വൈദ്യുതി ഉപയോഗത്തിൽ നിയന്ത്രണം വേണമെന്ന് ഉപഭോക്താക്കളോട് കെ എസ് ഇ ബി ആവശ്യപ്പെടുകയാണ്.
ഹൈവോൾട്ടേജ് വേണ്ടിവരുന്ന ഉപകരണങ്ങളുടെ ഉപയോഗം രാത്രിയിൽ പരമാവധി കുറയ്ക്കണമെന്ന് കെ എസ് ഇ ബി ആവശ്യപ്പെടുന്നുണ്ടെങ്കിലും ഉപഭോക്താക്കൾ സഹകരിക്കുന്നില്ലെന്നും പരാതിയുണ്ട്. ഉപഭോഗം കൂടിയാൽ ലോഡ് ഷെഡിംഗ് ഏർപ്പെടുത്തേണ്ടിവരുമെന്ന് മുന്നറിയിപ്പുണ്ട്. വോട്ടെടുപ്പ് നടക്കുന്ന 26വരെ നിയന്ത്രണമുണ്ടാകില്ലെങ്കിലും അതുകഴിഞ്ഞ് ഏർപ്പെടുത്താനിടയുണ്ടെന്നാണ് വിവരം.
അപ്ഡേറ്റായിരിക്കാം ദിവസവുംഒരു ദിവസത്തെ പ്രധാന സംഭവങ്ങൾ നിങ്ങളുടെ ഇൻബോക്സിൽ |