തൊടുപുഴ: സംസ്ഥാനത്തെ വൈദ്യുതി ഉപഭോഗം ഓരോ ദിവസവും പുതിയ റെക്കാഡുകൾ താണ്ടി കുതിക്കുന്നു. 107.7674 ദശലക്ഷം യൂണിറ്റ് വൈദ്യുതിയാണ് ഇന്നലെ രാവിലെ അവസാനിച്ച 24 മണിക്കൂറിനിടെ ഉപഭോഗം. ഇത് സർവകാല റെക്കാഡാണ്. ഇതിൽ 83.1204 ദശലക്ഷം യൂണിറ്റും പുറത്ത് നിന്നെത്തിച്ചതാണ്.
പീക്ക് സമയത്ത് 5359 മെഗാവാട്ട് വൈദ്യുതിയാണ് സംസ്ഥാനത്ത് ഉപയോഗിച്ചത്. ഇതിന് മുമ്പ് പരമാവധി എത്തിയത് കഴിഞ്ഞമാസം രേഖപ്പെടുത്തിയ 5301 മെഗാവാട്ടായിരുന്നു. 106.8882 ദശലക്ഷം യൂണിറ്റായിരുന്നു ചൊവ്വാഴ്ച സംസ്ഥാനത്ത് ഉപയോഗിച്ചത്. വൈദ്യുതി ഉപഭോഗം ഉയർന്നതോടെ ഇടുക്കി അടക്കമുള്ള ജലവൈദ്യുത പദ്ധതികളിലെ ഉത്പാദനം കൂട്ടിയിട്ടുണ്ട്. മൂലമറ്റം പവർഹൗസിൽ 8.876 ദശലക്ഷം യൂണിറ്റ് വൈദ്യുതിയായി ഇന്നലെ ഉത്പാദനം കൂട്ടിയിട്ടുണ്ട്. സർവകാല റെക്കാഡ് ഭേദിച്ച് കഴിഞ്ഞയാഴ്ചയാണ് വൈദ്യുതി ഉപഭോഗം 104 ലക്ഷം യൂണിറ്റ് പിന്നിട്ടത്. രാത്രി വൈകിയാണ് ഉപഭോഗം ഏറ്റവും കൂടുതൽ ഉയരുന്നത്. നേരത്തെ രാത്രി 10 മണിക്ക് ശേഷം ഉപഭോഗം കുറയുമായിരുന്നെങ്കിൽ ഇപ്പോൾ പുലർച്ചെ രണ്ട് വരെ ഇത് ഉയർന്ന് തന്നെ നിൽക്കും. ഉപഭോഗം വലിയ തോതിൽ കൂടിയതോടെ പലയിടങ്ങളിലും വോൾട്ടേജ് ക്ഷാമവും രൂക്ഷമാണ്.
ഇടുക്കിയിൽ ജലനിരപ്പ് 44%
സംസ്ഥാനത്തെ ഏറ്റവും വലിയ ജലവൈദ്യുത പദ്ധതിയായ ഇടുക്കി അണക്കെട്ടിലെ ജലനിരപ്പ് 44 ശതമാനമായി താഴ്ന്നു. 2347.44 അടിയാണ് സംഭരണിയിലെ നിലവിലെ ജലനിരപ്പ്. വൈദ്യുതി ഉത്പാദനം കൂട്ടിയതോടെ ജലനിരപ്പ് വേഗത്തിൽ താഴുകയാണ്. കെ.എസ്.ഇ.ബിയുടെ സംഭരണികളിലാകെ 45 ശതമാനം വെള്ളമാണുള്ളത്. അണക്കെട്ടുകളിലാകെ ശേഷിക്കുന്നത് 1847.203 ദശലക്ഷം യൂണിറ്റ് വൈദ്യുതി ഉത്പാദിപ്പിക്കാനാവശ്യമായ വെള്ളവും.
അപ്ഡേറ്റായിരിക്കാം ദിവസവുംഒരു ദിവസത്തെ പ്രധാന സംഭവങ്ങൾ നിങ്ങളുടെ ഇൻബോക്സിൽ |