കൊല്ലം: തിരഞ്ഞെടുപ്പ് ജോലിക്കുള്ള ഉദ്യോഗസ്ഥരെ നിശ്ചയിക്കാനുള്ള തിരഞ്ഞെടുപ്പ് കമ്മിഷന്റെ ഓർഡർ പോർട്ടലിൽ ജില്ലയിലെ 450 ഓളം സർക്കാർ സ്ഥാപനങ്ങൾ രജിസ്റ്റർ ചെയ്തില്ല. ഇങ്ങനെ ഇലക്ഷൻ രോഗം അഭിനയിക്കാതെ തന്നെ അയ്യായിരത്തോളം ജീവനക്കാർ തിരഞ്ഞെടുപ്പ് ജോലികളിൽ നിന്ന് രക്ഷപ്പെട്ടു. തദ്ദേശ സ്ഥാപനങ്ങളുടെ കണക്ക് പ്രകാരം, ജില്ലയിൽ തിരഞ്ഞെടുപ്പ് ജോലികൾക്ക് ജീവനക്കാരെ നിയോഗിക്കാവുന്ന 3200 ഓളം സ്ഥാപനങ്ങളാണുള്ളത്. ഇതിൽ 2700 ഓളം സ്ഥാപനങ്ങൾ മാത്രമാണ് ഓർഡറിൽ ജീവനക്കാരുടെ വിവരങ്ങൾ ഉൾപ്പെടുത്തിയത്.
ഓർഡർ പോർട്ടലിൽ വിവരങ്ങൾ രേഖപ്പെടുത്താനുള്ള സമയ പരിധി തിരഞ്ഞെടുപ്പ് കമ്മിഷൻ നിശ്ചയിച്ച തീയതിയേക്കാൾ മുമ്പേ ജില്ലയിൽ അവസാനിപ്പിച്ചതാണ് പ്രശ്നം സൃഷ്ടിച്ചത്. തിരഞ്ഞെടുപ്പ് കമ്മിഷൻ കഴിഞ്ഞമാസം 30 വരെയാണ് സമയം നൽകിയത്. എന്നാൽ ജില്ലയിൽ 24ന് സമയപരിധി അവസാനിച്ചു. ഓർഡർ പോർട്ടലുമായി ബന്ധപ്പെട്ട് പ്രചരിച്ച തെറ്റായ തീയതികളടങ്ങിയ വ്യാജ സർക്കുലർ ചില ഓഫീസ് മേലധികാരികൾ വിശ്വസിച്ചതും വിനയായി. കേന്ദ്ര സർക്കാർ സ്ഥാപനങ്ങളും ദേശസാൽകൃത ബാങ്കുകളുമാണ് കൂടുതലായും ഓർഡർ പോർട്ടലിൽ ജീവനക്കാരുടെ വിവരങ്ങൾ ഉൾപ്പെടുത്താതിരുന്നത്. രജിസ്റ്റർ ചെയ്യാത്ത സ്ഥാപനങ്ങളെ ബന്ധപ്പെട്ട് ജീവനക്കാരുടെ വിവരങ്ങൾ പോർട്ടലിൽ ഉൾപ്പെടുത്താനുള്ള ഇടപടലുകളും ഉണ്ടായില്ല. സംഭവത്തിൽ സർക്കാർ ജീവനക്കാർക്കിടയിൽ പ്രതിഷേധം ശക്തമായിട്ടുണ്ട്.
സംഘടനാ സ്വാധീനം ചെലുത്തിയും അടവുകൾ പയറ്റിയും ഒരു വിഭാഗം ജീവനക്കാർ തിരഞ്ഞെടുപ്പ് ജോലികളിൽ നിന്ന് രക്ഷപ്പെടുന്നത് ഒഴിവാക്കാനാണ് ചീഫ് ഇലക്ട്രൽ ഓഫീസ് തിരഞ്ഞെടുപ്പ് ജോലികൾക്കുള്ള ഉദ്യോഗസ്ഥരെ നിശ്ചയിക്കാൻ ഇത്തവണ ഓർഡർ പോർട്ടൽ കൊണ്ടുവന്നത്. എന്നിട്ടും ഫലപ്രദമായി വിനിയോഗിക്കാൻ കഴിഞ്ഞില്ലെന്നാണ് ആരോപണം. നടപടി തുടങ്ങി ഓർഡറിൽ യഥാസമയം ജീവനക്കാരുടെ വിവരങ്ങൾ ഉൾപ്പെടുത്താത്ത സ്ഥാപനങ്ങളിലെ നോഡൽ ഓഫീസർമാർക്ക് കളക്ടർ കാരണം കാണിക്കൽ നോട്ടീസ് നൽകിത്തുടങ്ങി. ഒഴിവാക്കാൻ 2000 അപേക്ഷകൾ ഓർഡർ പോർട്ടൽ ആദ്യ റാൻഡമൈസേഷനിലൂടെ തിരഞ്ഞെടുപ്പ് പരിശീലനത്തിനുള്ള ജീവനക്കാരെ തിരഞ്ഞെടുത്തതിന് പിന്നാലെ ജോലിയിൽ നിന്ന് ഒഴിവാക്കണമെന്ന് ആവശ്യപ്പെട്ട് രണ്ടായിരത്തോളം ജീവനക്കാർ കളക്ടർക്ക് അപേക്ഷ നൽകി. രോഗങ്ങൾ, ബന്ധുക്കളുടെ വിവാഹം, അത്യാവശ്യ യാത്ര തുടങ്ങി കാരണങ്ങൾ ചൂണ്ടിക്കാട്ടിയാണ് അപേക്ഷ.
അപ്ഡേറ്റായിരിക്കാം ദിവസവുംഒരു ദിവസത്തെ പ്രധാന സംഭവങ്ങൾ നിങ്ങളുടെ ഇൻബോക്സിൽ |