കണ്ണൂർ : പാനൂരിൽ ബോംബ് നിർമ്മാണത്തിനിടെയുണ്ടായ സ്ഫോടനത്തിൽ കൊല്ലപ്പെട്ട ഷെറിന്റെ വീട് സി.പി.എം നേതാക്കൾ സന്ദർശിച്ചതിൽ വിശദീകരണവുമായി നേതൃത്വം. കൊല്ലപ്പെട്ട ഷെറിന്റെ വീട്ടിൽ സി.പി.എം നേതാക്കളെത്തിയതിൽ ജാഗ്രതക്കുറവുണ്ടായെന്ന് സി.പി.എം വ്യക്തമാക്കി. തിരഞ്ഞെടുപ്പ് കാലത്ത് എതിരാളികൾക്ക് ആയുധം നൽകാൻ പാടില്ലായിരുന്നുവെന്നും സി.പി.എം വിശദീകരിച്ചു.
സി.പി.എം പാനൂർ ഏരിയ കമ്മിറ്റി അംഗം സുധീർ കുമാർ, പൊയിലൂർ ലോക്കൽ കമ്മിറ്റി അംഗം എ അശോകൻ എന്നിവരാണ് ഷെറിന്റെ വീട്ടിലെത്തിയത്. കൂത്തുപറമ്പ് എം.എൽ.എ കെപി മോഹനനും സംസ്‌കാരച്ചടങ്ങിൽ പങ്കെടുത്തിരുന്നു .ഷെറിനുമായോ ബോംബ് നിർമാണവുമായോ ബന്ധമില്ലെന്ന് സി.പി.എം ആവർത്തിക്കുന്നതിനിടെയാണ് പ്രാദേശിക നേതാക്കൾ ഉൾപ്പെടെയുള്ളവർ വീട് സന്ദർശിച്ചത്. ഷെറിന് സി.പി.എമ്മുമായി യാതൊരു ബന്ധവുമില്ലെന്ന് പാനൂർ ഏരിയ കമ്മിറ്റി നേരത്തേ വിശദീകരിച്ചിരുന്നു. എം.എൽ.എ എന്ന നിലയിലാണ് വീട് സന്ദർശിച്ചതെന്നാണ് കെ.പി. മോഹനൻ പറഞ്ഞത്.
സ്ഫോടനത്തിൽ പാർട്ടിക്ക് യാതൊരു പങ്കുമില്ലെന്ന് സി.പി.എം സംസ്ഥാന സെക്രട്ടറി എം.വി. ഗോവിന്ദനും പ്രതികരിച്ചിരുന്നു. ഷെറിന്റെ വീട്ടിൽ ആരെങ്കിലും പോയിട്ടുണ്ടെങ്കിൽ പോയവരെക്കുറിച്ച് അന്വേഷിച്ചോട്ടേ'- എന്നായിരുന്നു ഗോവിന്ദൻ മാദ്ധ്യമങ്ങളോട് പറഞ്ഞത്. വീണ്ടും ഇക്കാര്യത്തെക്കുറിച്ച് ചോദിച്ചപ്പോൾ അദ്ദേഹം ദേഷ്യത്തോടെയാണ് സംസാരിച്ചത്. പാർട്ടി സഖാക്കളെത്തന്നെ ആക്രമിച്ച കേസിലെ പ്രതികളാണ് അവരെന്നും ഗോവിന്ദൻ കൂട്ടിച്ചേർത്തു.
കഴിഞ്ഞ വെള്ളിയാഴ്ച പുലർച്ചെയായിരുന്നു കുന്നോത്തുപറമ്പ് മുളിയാത്തോട്ടിൽ നിർമാണത്തിലിരിക്കുന്ന വീട്ടിൽ ബോംബ് പൊട്ടിത്തെറിച്ച് സിപിഎം പ്രവർത്തകനായ കൈവേലിക്കൽ എലിക്കൊത്തീന്റവിട കാട്ടീന്റവിട ഷെറിൻ കൊല്ലപ്പെട്ടത്. സ്ഫോടനത്തിൽ മുളിയാത്തോടിലെ വലിയപറമ്പത്ത് വിനീഷ് (39), മീത്തലെ കുന്നോത്തുപറമ്പ് ചിറക്കരാണ്ടീമ്മൽ വിനോദ് (39), സെൻട്രൽ കുന്നോത്തുപറമ്പിലെ കല്ലായീന്റവിട അശ്വന്ത് (28) എന്നിവർക്ക് പരിക്കേൽക്കുകയും ചെയ്‌തിരുന്നു.
ബോംബ് നിർമ്മാണത്തിന്റെ ഉത്തരവാദിത്വം സി.പി.എം നേതൃത്വത്തിന് തന്നെയെന്ന് വ്യക്തമാകുന്നതാണ് ബോംബ് സ്ഫോടനത്തിൽ മരിച്ചയാളുടെ വീട്ടിൽ സി.പി.എം നേതാക്കളുടെ സന്ദർശനമെന്ന് ബി.ജെ.പി സംസ്ഥാന അദ്ധ്യക്ഷൻ കെ.സുരേന്ദ്രൻ ആരോപിച്ചു. സി.പി.എമ്മിന്റെ അറിവോടും സമ്മതത്തോടും കൂടിയാണ് ബോംബ് നിർമ്മാണമെന്ന് ശരിവയ്ക്കുന്നതാണ് നേതാക്കളുടെ സന്ദർശനമെന്നും സുരേന്ദ്രൻ പറഞ്ഞു.
അപ്ഡേറ്റായിരിക്കാം ദിവസവുംഒരു ദിവസത്തെ പ്രധാന സംഭവങ്ങൾ നിങ്ങളുടെ ഇൻബോക്സിൽ |