കോയമ്പത്തൂർ: 'മോദിയുടെ പടനായകൻ വരുകിറുത്..." അനൗൺസ്മെന്റ് വാഹനത്തിലെ അറിയിപ്പ് കേൾക്കേണ്ട താമസം, അനുപ്പെട്ടി ജംഗ്ഷനിലേക്ക് കുട്ടികളും സ്ത്രീകളും പാഞ്ഞെത്തി. തൊട്ടുപിറകെ ബാൻഡ്മേളവുമായി ലോറിയിൽ യുവാക്കൾ.
'ഉങ്കളുടയ വാക്ക് ശേഖരിക്കാൻ വെട്രിവേൾപാളർ തിരു അണ്ണാമലൈ വരുകിറാർ വരുകിറാർ വരുകിറാർ..." പ്രത്യേകം തയ്യാറാക്കിയ വാഹനത്തിൽ കെ.അണ്ണാമലൈയുടെ എൻട്രി. ജനക്കൂട്ടത്തിനു നടുവിലായി വാഹനം നിന്നു. ഉടനെ കാത്തുനിന്ന കുട്ടികളുടെ വക ചിലമ്പാട്ടം. വാനിൽ തയ്യാറാക്കിയ വേദിയിൽ നിന്ന് സംസാരിക്കാനായി മൈക്ക് എടുത്തതും കുട്ടികളും യുവാക്കളും ഉച്ചത്തിൽ വിളിച്ചു 'അണ്ണാമലൈ അണ്ണനുക്ക് ജയ്".
യുവാക്കൾക്ക് അണ്ണനാണ് അണ്ണാമലൈ. കുട്ടികളുടെ മാമനും. പ്രചാരണ വാഹനം ഓരോ മുക്കിലും നിറുത്തുമ്പോൾ പൂക്കളുമായി അടുത്തെത്തുന്ന കുട്ടികളോട് അണ്ണാമലൈ പറയും. ''നല്ലാ പഠിക്കണം"". പ്രസംഗ ശേഷം താഴേക്കിറങ്ങും. അപ്പോഴേക്കും ജനം പൊതിയും. ചിലർ സെൽഫി എടുക്കും. ചിലർക്ക് വേണ്ടത് ഷേക്ക് ഹാൻഡ്. പരമാവധി അതെല്ലാം സാധിച്ചുകൊടുത്ത് അടുത്ത സ്ഥലത്തേക്ക്.
അനുപെട്ടി കഴിഞ്ഞ് പുളിയംപെട്ടിയിലെത്തിയപ്പോഴേക്കും ജനസാഗരം. പ്രസംഗം അവസാനിപ്പിക്കാറായപ്പോഴേക്കും അച്ഛന്റെ തോളിരുന്ന് വാനിന്റെ അടുത്തേക്ക് വരാൻ കൊതിച്ച പെൺകുട്ടി ഉറക്കെ വിളിച്ചു പറഞ്ഞു 'അണ്ണാമലൈ മാമാ ലവ് യൂ..." അണ്ണാമലൈ തിരിഞ്ഞുനോക്കി. കിട്ടിയ ഷാളുകളിലൊന്ന് അവൾക്കുനേരെ നീട്ടി. കുട്ടികളുടെ ഹീറോയാണ് കർണ്ണാടകത്തിൽ ഐ.പി.എസുകാരനായിരിക്കെ 'സിങ്കം" എന്ന വിളിപ്പേരുള്ള അണ്ണാമലൈ.
കാമനായകം പാളയത്ത് ബാലികയുടെ ഗാനം ''തമിഴ്നാട്ടിൻ തങ്ക തലൈമകനേ... വെട്രിതിരുമകനേ... നം അണ്ണമലൈ മാമൻ ജയിക്ക വേണ്ടും... തമിഴ്നാട്ടിൽ താമര മലരവേണ്ടും""... നേരെ അവളുടെ അടുത്തേക്ക്. ''പേരെന്നാ?"" വിരലക്ഷ്മി. ''നല്ലാ പഠിക്കണം"" തലയിൽ കൈവച്ചുകൊണ്ടു പറഞ്ഞു.
കോയമ്പത്തൂർ പാർലമെന്റ് മണ്‌ഡലത്തിന്റെ ഭാഗമായ തിരിപ്പൂർ ജില്ലയിലെ പല്ലടം മണ്ഡലത്തിലായിരുന്നു ഇന്നലത്തെ പ്രചാരണം. രാവിലെ 6.30ന് വടുകപാളയത്തു നിന്നായിരുന്നു പ്രചാരണത്തുടക്കം.
'ഞാൻ ഉങ്കൾ വീട്ടു പിള്ളൈ"
ഞാൻ ഉങ്കൾ വീട്ടു പിള്ളൈ എന്നു പറഞ്ഞാണ് അണ്ണാമലൈ വോട്ടഭ്യർത്ഥിക്കുന്നത്. എന്തോ കാരണത്താൽ കുട്ടികളും യുവജനങ്ങളും അമ്മമാരും എന്നെ ഇഷ്ടപ്പെടുന്നു. നമ്മുടെ ഗ്രാമത്തിനു നല്ലത് വരണമെങ്കിൽ മോദിജി മനസുവയ്ക്കണം. ഡി.എം.കെ ശരിയല്ലെന്ന് ഞാൻ എന്തിന് പറയണം. അതെല്ലാവർക്കും അറിയാവുന്നതാണല്ലോ.
ജലജീവൻമിഷനിലൂടെ കേന്ദ്രം സൗജന്യമായാണ് പൈപ്പ് കണക്ഷൻ കൊടുക്കുന്നത്. എന്നാൽ അതിനും ഇവിടെ പണം വാങ്ങുന്നു. അതിനെതിരെ ശബ്ദിക്കാൻ ഇവിടെ ബി.ജെ.പി എം.പി വേണം. കുടിവെള്ള പ്രശ്നം പരിഹരിക്കാൻ 10,000 കോടി രൂപയുടെ പദ്ധതി വേണം. സംസ്ഥാന സർക്കാരിന്റെ കൈയിൽ പണമില്ല. ജയിച്ചാൽ ആ പദ്ധതി ഞാൻ കൊണ്ടുവരും. നിങ്ങൾ എന്നെ വിശ്വസിക്കണം. 2025 ഡിംസംബറിനുമുമ്പ് എല്ലായിടത്തും കുടിവെള്ളമെത്തിക്കും.
അപ്ഡേറ്റായിരിക്കാം ദിവസവുംഒരു ദിവസത്തെ പ്രധാന സംഭവങ്ങൾ നിങ്ങളുടെ ഇൻബോക്സിൽ |