തൃശൂർ: ജില്ലയിൽ മാത്രം സിപിഎമ്മിന് 101 സ്ഥാവര ജംഗമ വസ്തുക്കളുണ്ടെന്നും പാർട്ടി സ്വത്ത് വിവരങ്ങൾ മറച്ചുവച്ചെന്നും എൻഫോഴ്സ്‌മെന്റ് ഡയറക്ട്രേറ്റ്. ആദായ നികുതി വകുപ്പിന് നൽകിയ കണക്കിൽ കാണിച്ചത് ഒരു കെട്ടിടം മാത്രമാണെന്നും ഏഴ് വസ്തുക്കൾ വിറ്റെന്നുമാണ് വിവരം. ഇതുമായി ബന്ധപ്പെട്ട് കൂടുതൽ വിവരങ്ങൾ തൃശൂർ ജില്ലാ സെക്രട്ടറിയിൽ നിന്ന് തേടിയിട്ടുണ്ട്. പാർട്ടി ആദായ നികുതി കണക്കിൽ കാണിച്ചത് ജില്ലാ ആസ്ഥാനത്തെ സ്വത്ത് വിവരങ്ങൾ മാത്രമാണ്.
അതേസമയം, പ്രാദേശിക തലത്തിൽ പാർട്ടി ഓഫീസുകൾ നിർമ്മിക്കുന്നതുമായി ബന്ധപ്പെട്ട് നടത്തിയ ഫണ്ട് പിരിവിൽ ഇഡി പ്രാഥമിക അന്വേഷണം നടത്തിയിരുന്നു. ഇങ്ങനെ വിവരങ്ങൾ മറച്ചുവയ്ക്കുന്നതിൽ ദുരൂഹതയുണ്ടെന്നാണ് ഇഡി സംശയിക്കുന്നത്. കേസുമായി ബന്ധപ്പെട്ട് തൃശൂർ ജില്ലാ സെക്രട്ടറി എംഎം വർഗീസിനെയും മുൻ എംപി പികെ ബിജുവിനെയും ഇഡി ഇന്ന് ചോദ്യം ചെയ്യാൻ വിളിപ്പിച്ചിട്ടുണ്ട്.
കരുവന്നൂർ ബാങ്കിൽ സിപിഎമ്മിന് രഹസ്യ അക്കൗണ്ടുകളുണ്ടെന്ന് ഇഡി നേരത്തെ കണ്ടെത്തിയിരുന്നു. തൃശൂരിലുള്ള 25ഓളം അക്കൗണ്ടുകൾ ഇത്തരത്തിൽ രഹസ്യ അക്കൗണ്ടുകളായി പ്രവർത്തിച്ചെന്നും കണ്ടെത്തിയിരുന്നു. ഇക്കാര്യങ്ങൾ എല്ലാം തിരഞ്ഞെടുപ്പ് കമ്മിഷനെയും റിസർവ് ബാങ്കിനെയും അറിയിച്ചു. പിന്നാലെയാണ് ആദായ നികുതി വകുപ്പ് അന്വേഷണം ആരംഭിച്ചത്. ജില്ലാ സെക്രട്ടറിയെ ചോദ്യം ചെയ്തതിന് പിന്നാലെ ബാങ്ക് അക്കൗണ്ടുകൾ മരവിപ്പിക്കുകയും ചെയ്തു.
ബാങ്ക് അക്കൗണ്ട് മരവിപ്പിച്ചതിന് പുറമെ ഇടപാടുകളും ആദായനികുതി വകുപ്പ് മരവിപ്പിച്ചു. ഇതുസംബന്ധിച്ച് ബാങ്ക് അധികൃതർക്ക് കത്ത് നൽകുകയും ചെയ്തു. അക്കൗണ്ടിൽ നിന്ന് പിൻവലിച്ച ഒരുകോടി രൂപ ചെലവഴിക്കരുതെന്നും സിപിഎം ജില്ലാ കമ്മിറ്റിക്ക് ആദായനികുതി വകുപ്പ് നിർദേശം നൽകി. അക്കൗണ്ടിലുള്ള പണത്തിന്റെ സാമ്പത്തിക സ്രോതസ് വ്യക്തമാക്കണമെന്നും ആദായനികുതി വകുപ്പ് നിർദേശം നൽകിയിരുന്നു. ഇക്കാര്യം ചാർട്ടേഡ് അക്കൗണ്ടന്റിനോടടക്കം അടക്കം സംസാരിച്ചതിനുശേഷം മറുപടി നൽകാമെന്നാണ് സിപിഎം തൃശൂർ ജില്ലാ നേതൃത്വം ആദായനികുതി വകുപ്പിനെ അറിയിച്ചിരിക്കുന്നത്.
അതേസമയം, ഒന്നും ഒളിപ്പിക്കാനില്ലെന്നാണ് എം എം വർഗീസിന്റെ പ്രതികരണം. നടപടി തിരഞ്ഞെടുപ്പ് മുന്നിൽ കണ്ടാണ്. കേരളത്തിൽ എൽ ഡി എഫിന് വ്യക്തമായ മുൻതൂക്കമുണ്ട്. ബാങ്ക് ഒഫ് ഇന്ത്യയിൽ പാർട്ടിക്ക് അക്കൗണ്ട് ഉണ്ട്. ബാങ്ക് ഇടപാടുകളെല്ലാം നിയമം പാലിച്ചാണ് നടന്നതെന്നും എം എം വർഗീസ് മാദ്ധ്യമങ്ങളോട് വ്യക്തമാക്കിയിരുന്നു.
അപ്ഡേറ്റായിരിക്കാം ദിവസവുംഒരു ദിവസത്തെ പ്രധാന സംഭവങ്ങൾ നിങ്ങളുടെ ഇൻബോക്സിൽ |