തിരുവനന്തപുരം: 2023-24 അദ്ധ്യയന വർഷത്തെ എസ്എസ്എൽസി പരീക്ഷ ഫലപ്രഖ്യാപനം മേയ് 8ന് മൂന്ന് മണിക്ക് നടത്തുമെന്ന് പൊതുവിദ്യാഭ്യാസ വകുപ്പ് മന്ത്രി വി ശിവൻകുട്ടി അറിയിച്ചു. കഴിഞ്ഞ വർഷം മെയ് 19 നാണ് ഫലപ്രഖ്യാപനം നടത്തിയത്. ഇത്തവണ പതിനൊന്ന് ദിവസം മുമ്പ് തന്നെ ഫലപ്രഖ്യാപനം നടത്തുകയാണെന്ന് മന്ത്രി വ്യക്തമാക്കി. രണ്ടാം വർഷ ഹയർ സെക്കണ്ടറി പരീക്ഷാ ഫലവും വൊക്കേഷണൽ ഹയർ സെക്കണ്ടറി പരീക്ഷാ ഫലവും മേയ് 9ന് നടത്തുമെന്നും മന്ത്രി അറിയിച്ചു.
ഇക്കൊല്ലം എസ്എസ്എൽസി. പരീക്ഷ എഴുതിയത് ആകെ 4,27,105 വിദ്യാർത്ഥികളാണ്. ഇതിൽ 2,17,525 ആൺകുട്ടികളും 2,09,580 പെൺകുട്ടികളും ഉൾപ്പെടുന്നു. സംസ്ഥാനത്തൊട്ടാകെ എഴുപത് ക്യാമ്പുകളിലായി 10,863 അദ്ധ്യാപകർ മൂല്യനിർണ്ണയ ക്യാമ്പിൽ പങ്കെടുത്തു. ഏപ്രിൽ 3 മുതൽ 20 വരെ പതിനാല് ദിവസങ്ങളിലായി മൂല്യനിർണ്ണയം പൂർത്തിയാക്കി. ടാബുലേഷൻ, ഗ്രേസ് മാർക്ക് എൻട്രി, എന്നിവ പരീക്ഷാ ഭവനിൽ പൂർത്തിയാക്കി ഫലപ്രഖ്യാപനത്തിന് തയ്യാറായിക്കൊണ്ടിരിക്കുകയാണ്.
ആകെ 4,41,120 രണ്ടാം വർഷ ഹയർ സെക്കണ്ടറി പരീക്ഷ എഴുതിയത്. ഇതിൽ 2,23,736 ആൺകുട്ടികളും 2,17,384 പെൺകുട്ടികളും ഉൾപ്പെടുന്നു. ഏപ്രിൽ 3 മുതൽ 24ാം തീയതി വരെയാണ് മൂല്യനിർണ്ണയം നടന്നത്. പ്ലസ് വൺ, പ്ലസ് ടു പരീക്ഷാ മൂല്യനിർണ്ണയത്തിൽ മൊത്തം എഴുപത്തി ഏഴ് ക്യാമ്പുകളിലായി ഇരുപത്തി അയ്യായിരത്തോളം അദ്ധ്യാപകർ പങ്കെടുത്തു.
റഗുലർ വിഭാഗത്തിൽ 27,798 പ്രൈവറ്റ് വിഭാഗത്തിൽ 1,502 ഉൾപ്പെടെ ആകെ 29,300 പേരാണ് രണ്ടാം വർഷ പരീക്ഷയ്ക്ക് വൊക്കേഷണൽ ഹയർ സെക്കണ്ടറി പരീക്ഷയ് രജിസ്റ്റർ ചെയ്തത്. ഇതിൽ 18,297 ആൺകുട്ടികളും 11,003 പെൺകുട്ടികളും ഉൾപ്പെടുന്നു. എട്ട് ക്യാമ്പുകളിലായി 20220ഓളം അദ്ധ്യാപകരാണ് മൂല്യനിർണ്ണയ ക്യാമ്പിൽ പങ്കെടുത്തത്.
അപ്ഡേറ്റായിരിക്കാം ദിവസവും
ഒരു ദിവസത്തെ പ്രധാന സംഭവങ്ങൾ നിങ്ങളുടെ ഇൻബോക്സിൽ |