കണ്ണൂർ: വിവാദ സിനിമ 'കേരള സ്റ്റോറി' പള്ളികളിൽ പ്രദർശിപ്പിക്കില്ലെന്ന് തലശ്ശേരി രൂപത. രൂപതയ്ക്ക് കീഴിൽ പള്ളികളിൽ പ്രദർശിപ്പിക്കാൻ ഓദ്യോഗിക തീരുമാനം എടുത്തിട്ടില്ലെന്നും കെസിവെെഎമ്മിന്റെതായി വന്ന നിർദേശം രൂപതയുടെതല്ലെന്നും തലശ്ശേരി രൂപത വ്യക്തമാക്കി. ഇന്ന് വെെകിട്ട് ചെമ്പന്തൊട്ടി പാരിഷ് ഹാളിൽ ദി കേരള സ്റ്റോറി പ്രദർശിപ്പിക്കുമെന്നായിരുന്നു കേരള കാത്തലിക് യൂത്ത് മൂവ്‌മെന്റ് (കെസിവെെഎം) അറിയിച്ചിരുന്നത്. പിന്നാലെയാണ് സംഭവത്തിൽ തലശേരി രൂപതയുടെ പ്രതികരണം അറിയിച്ചത്. വിവാദങ്ങൾക്കിടെ ഇടുക്കി രൂപത കേരള സ്റ്റോറി പ്രദർശിപ്പിച്ചിരുന്നു. പിന്നാലെയാണ് തലശേരി രൂപതയിലും ചിത്രം പ്രദർശിപ്പിക്കുമെന്ന പ്രചരണം നടന്നത്.
'കേരള സ്റ്റോറി സിനിമ രൂപതയ്ക്ക് കീഴിൽ പള്ളികളിൽ പ്രദർശിപ്പിക്കാൻ ഓദ്യോഗിക തീരുമാനം എടുത്തിട്ടില്ല. മതവിഭാഗങ്ങൾക്കിടയിൽ ഭിന്നിപ്പുണ്ടാക്കാൻ രൂപത ഉദ്ദേശിക്കുന്നില്ല. സിനിമയെടുത്തവരുടെ രാഷ്ട്രീയത്തിനൊപ്പം നിൽക്കാനില്ല. തിരഞ്ഞെടുപ്പ് സമയത്ത് വിവാദത്തിനില്ല', രൂപത വ്യക്തമാക്കി.
ദൂരദർശനിൽ കേരള സ്റ്റോറി വീണ്ടും പ്രദർശിപ്പിക്കാൻ തീരുമാനിച്ചത് ഏറെ വിവാദമായിരുന്നു. എല്‍ഡിഎഫും യുഡിഎഫും ഒരു പോലെ ദൂരദര്‍ശനെ തള്ളിപ്പറഞ്ഞ് നിന്ന സമയത്താണ് ഇടുക്കി രൂപത ചിത്രം പ്രദര്‍ശിപ്പിച്ചത്. ഏപ്രിൽ നാലിന് വിശ്വാസോത്സവത്തിന്റെ ഭാഗമായി രൂപതയിലെ പത്തുമുതൽ പ്ളസ് ടു വരെയുള്ള വിദ്യാർത്ഥികൾക്കായി സിനിമാപ്രദർശനം നടത്തിയത്. പ്രണയത്തെക്കുറിച്ചുള്ള ബോധവത്‌കരണത്തിന്റെ ഭാഗമായാണ് സിനിമ പ്രവർശിപ്പിച്ചതെന്നാണ് വിശദീകരണം. കേരളത്തിൽ ഇപ്പോഴും ലവ് ജിഹാദ് നിലനിൽക്കുന്നതിനാലാണ് കേരള സ്റ്റോറി പ്രദർശിപ്പിച്ചതെന്ന് ഇടുക്കി രൂപതയെ പ്രതിനിധീകരിച്ച് ഫാദർ ജിൻസ് കാരക്കാട്ട് പറഞ്ഞിരുന്നു.
അപ്ഡേറ്റായിരിക്കാം ദിവസവുംഒരു ദിവസത്തെ പ്രധാന സംഭവങ്ങൾ നിങ്ങളുടെ ഇൻബോക്സിൽ |