തിരുവനന്തപുരം : ഫോർട്ട് പൊലീസ് സ്‌റ്റേഷനിലെ പൊലീസുകാരനെ നടുറോഡിൽ ആക്രമിച്ച് പരിക്കേല്പിച്ച കേസിലെ ഒന്നാം പ്രതി കീഴടങ്ങി.ഒട്ടോറിക്ഷാ ഡ്രൈവർ കരിമഠം കോളനിയിലെ ദിലീപാണ് കീഴടങ്ങിയത്. പരിക്കേറ്റ് ചികിത്സയിൽ കഴിഞ്ഞ സീനിയർ സി.പി.ഒ സിജുതോമസ് ഇന്നലെ ഉച്ചയോടെ ആശുപത്രിവിട്ടു.ദിലീപ് ഓടിച്ച ഒട്ടോറിക്ഷയുടെ ചക്രം സിജുവിന്റെ കാലിൽ തട്ടിയതുമായി ബന്ധപ്പെട്ട തർക്കമാണ് തമ്മിലടിയിൽ കലാശിച്ചത്.
ദിലീപും പച്ചക്കറി വ്യാപാരികളായ നാലു പേരും ചേർന്ന് സിജുവിനെ ആക്രമിച്ചെന്നാണ് കേസ്. തിങ്കളാഴ്ച രാത്രി 7.30നായിരുന്നു സംഭവം ഡ്യൂട്ടിക്ക് പോകാനായി ബൈക്കിൽ വരികയായിരുന്ന സിജു ചാലയിലെ ഗതാഗതകുരുക്കിൽപ്പെട്ട് ബൈക്ക് നിർത്തിയ സമയം ദിലീപിന്റെ ഒട്ടോയുടെ വീൽ സിജുവിന്റെ കാലിൽ തട്ടി.സിജു ഇത് ചോദ്യം ചെയ്യുകയും ഇരുവരും തമ്മിൽ തർക്കം ഉണ്ടാകുകയും ചെയ്തു.
ഒടുവിൽ ദിലീപ് ബൈക്കിന്റെ തക്കോൽ ഊരിയെടുത്തു.പിന്നീട് സ്ഥലത്തെ കച്ചവടക്കാർ പ്രശ്നത്തിൽ ഇടപെടുകയും ഹെൽമറ്റ് കൊണ്ട് സിജുവിന്റെ മുഖത്തും തലയിലും അടിക്കുകയായിരുന്നുവെന്ന് പൊലീസ് പറഞ്ഞു. മൂക്കിനു പരുക്കേറ്റ സിജു ഫോർട്ട് താലൂക്ക് ആശുപത്രിയിൽ ചികിത്സ തേടി.വധശ്രമം അടക്കം ജാമ്യമില്ലാ വകുപ്പുകൾ ചുമത്തിയാണ് പൊലീസ് കേസ് രജിസ്റ്റർ ചെയ്തത്.കീഴടങ്ങിയ പ്രതിയെ റിമാൻഡ് ചെയ്തു.
അപ്ഡേറ്റായിരിക്കാം ദിവസവുംഒരു ദിവസത്തെ പ്രധാന സംഭവങ്ങൾ നിങ്ങളുടെ ഇൻബോക്സിൽ |