തൃശൂർ : മൈ ക്ലബ് ട്രേഡ്‌സ് എന്ന ഓൺലൈൻ ആപ്പ് വഴി ജില്ലയിൽ അഞ്ച് കോടി തട്ടിപ്പ് നടത്തിയ കേസിലെ മുഖ്യപ്രതി അറസ്റ്റിൽ. ചേറ്റുപുഴ കണ്ണപുരം സ്വദേശിയായ വെള്ളാട്ട് വീട്ടിൽ പ്രവീൺ മോഹനെയാണ് (46) സബ് ഇൻസ്‌പെക്ടർ എ.എം.യാസിനാണ് അറസ്റ്റ് ചെയ്തത്. തട്ടിപ്പിന്റെ മുഖ്യ സൂത്രധാരനും പ്രൊമോട്ടറും നിയമോപദേശകനുമായിരുന്നു പ്രവീൺ മോഹൻ. വിവിധ ജില്ലകൾ കേന്ദ്രീകരിച്ചായിരുന്നു തട്ടിപ്പ്.
മൊബൈൽ ആപ്ലിക്കേഷൻ ആളുകളുടെ ഫോണിൽ ഇൻസ്റ്റാൾ ചെയ്ത് കൊടുത്ത് 256 ദിവസം കൊണ്ട് നിക്ഷേപിച്ച പണം ഇരട്ടിയായി തിരികെ നൽകാമെന്ന് പറഞ്ഞ് ആളുകളിൽ നിന്ന് നേരിട്ട് പണമായി സ്വീകരിച്ചായിരുന്നു തട്ടിപ്പ്. പണം നിക്ഷേപിക്കുമ്പോൾ ആളുകളുടെ മൊബൈൽ ഫോണിൽ പണത്തിന് തുല്യമായി ഡോളർ കാണുന്ന രീതിയിലായിരുന്നു തട്ടിപ്പ്. വിവിധ ഹോട്ടലുകൾ, ടൂറിസ്റ്റ് ഹോമുകൾ എന്നിവ കേന്ദ്രീകരിച്ച് പ്രൊമോഷൻ ക്ലാസ് നടത്തി ആളുകളെ ആകർഷിച്ചായിരുന്നു നിക്ഷേപം സ്വീകരിച്ചത്. തൃശൂർ സിറ്റി സ്റ്റേഷനുകളിൽ മാത്രം 29 കേസുകളാണ് രജിസ്റ്റർ ചെയ്തിട്ടുള്ളത്. 2021ൽ എം.സി.ടിയുമായി ബന്ധപ്പെട്ട് കാസർകോട് ജില്ലയിൽ കേസ് രജിസ്റ്റർ ചെയ്തപ്പോൾ പേരുകൾ മാറ്റിയാണ് തട്ടിപ്പ് നടത്തിയത്. കേസിൽ ജാമ്യം ലഭിക്കാനായി ജില്ലാ സെഷൻസ് കോടതി, കേരള ഹൈക്കോടതി എന്നിവിടങ്ങളിൽ നൽകിയ ജാമ്യ ഹർജി തള്ളിയിരുന്നു. തുടർന്ന് ഇയാൾ സുപ്രീം കോടതിയിൽ നൽകിയ ജാമ്യ ഹർജിയും തള്ളിയതിനെ തുടർന്ന് വീട്ടിൽ നിന്നും അറസ്റ്റ് ചെയ്യുകയായിരുന്നു. അറസ്റ്റ് ചെയ്ത സംഘത്തിൽ അസിസ്റ്റന്റ് സബ് ഇൻസ്‌പെക്ടർമാരായ വിനോദ് കെ.എം, ജെസി ചെറിയാൻ, ശശികുമാർ, സീനിയർ സിവിൽ പൊലീസ് ഓഫീസർമാരായ സനേഷ്, സാമു എന്നിവരുമുണ്ടായിരുന്നു.
അപ്ഡേറ്റായിരിക്കാം ദിവസവുംഒരു ദിവസത്തെ പ്രധാന സംഭവങ്ങൾ നിങ്ങളുടെ ഇൻബോക്സിൽ |