തൃശൂർ: കരുവന്നൂർ സഹകരണ ബാങ്ക് തട്ടിപ്പ് കേസിൽ സി.പി.എമ്മിന്റെ കീഴ്ഘടകങ്ങളിലേക്ക് ഇ.ഡി അന്വേഷണം വ്യാപിപ്പിക്കുമ്പോൾ, പണമിടപാടുകൾ ആദായനികുതി വകുപ്പും പരിശോധിക്കും. കരുവന്നൂരിൽ നിന്ന് തട്ടിയ പണം ജില്ലയിലെ കൂടുതൽ ലോക്കൽ, ബ്രാഞ്ച് കമ്മിറ്റികൾക്ക് ലഭിച്ചെന്ന വിവരത്തിന്റെ അടിസ്ഥാനത്തിലാണിത്.
ജില്ലാ സെക്രട്ടറി എം.എം. വർഗീസിനോട് പാർട്ടിയുടെ ജില്ലയിലെ ആസ്തി സംബന്ധിച്ച വിവരങ്ങൾ ഹാജരാക്കാൻ ഇ.ഡി ആവശ്യപ്പെട്ടിരുന്നു. ഏരിയാ കമ്മിറ്റികളെ കേന്ദ്രീകരിച്ചുള്ള അന്വേഷണത്തിൽ വിവിധ ബാങ്കുകളിൽ വെളിപ്പെടുത്താത്ത 25 അക്കൗണ്ടുകളുണ്ടെന്ന് കണ്ടെത്തിയിട്ടുണ്ട്. ജില്ലാ കമ്മിറ്റിക്ക് അക്കൗണ്ടുള്ള പൊതുമേഖലാ ബാങ്കിൽ നിന്ന് സി.പി.എം ഒരു കോടി രൂപ പിൻവലിച്ചത് പണമായിട്ടാണെന്നും വിവരമുണ്ട്.
തിരഞ്ഞെടുപ്പ് പ്രഖ്യാപിച്ചതിന്റെ പിറ്റേന്ന് വിശദമായ വിവരങ്ങൾ നൽകിയാണ് പണം പിൻവലിച്ചത്. തൃശൂർ ജില്ലാ കമ്മിറ്റിക്ക് എം.ജി റോഡിലെ ബാങ്ക് ഒഫ് ഇന്ത്യ ശാഖയിലുള്ള അക്കൗണ്ടാണ് കഴിഞ്ഞദിവസം ആദായനികുതി വകുപ്പ് മരവിപ്പിച്ചത്. ഈ അക്കൗണ്ട് വഴിയാണ് ഒരു കോടി രൂപ പിൻവലിച്ചത്.
സി.പി.എം ജില്ലാ കമ്മിറ്റി 10 വർഷത്തോളം നടത്തിയ സാമ്പത്തിക ഇടപാടുകൾ പരിശോധിക്കാൻ ആദായനികുതി വകുപ്പ് നീക്കം നടത്തുന്നുണ്ടെന്നാണ് അറിവ്. പാർട്ടിക്ക് നേരിട്ട് അക്കൗണ്ടുള്ള പൊതുമേഖലാ ബാങ്കുകളും പാർട്ടി ഭരിക്കുന്ന സഹകരണ ബാങ്കുകളും അന്വേഷണ പരിധിയിൽപ്പെടും. ഇ.ഡിയുടെ പരിശോധനയ്ക്കു പിന്നാലെയാണ് ആദായ നികുതി വകുപ്പ് പരിശോധന നടത്തിയതും അക്കൗണ്ടുകൾ മരവിപ്പിച്ചതും. എന്നാൽ, പണം കണ്ടുകെട്ടുന്നത് അടക്കമുളള നടപടികളിലേക്ക് എളുപ്പം കടക്കാനാവില്ല. ഉന്നത ഉദ്യോഗസ്ഥരുടെ നിരീക്ഷണമുള്ളതിനാൽ എല്ലാം സുതാര്യമാകുകയും വേണം. താത്കാലികമായി പണം പിൻവലിക്കാൻ കഴിയില്ലെന്ന പ്രതിസന്ധിയാണ് സി.പി.എം നേരിടുന്നത്. അത് തിരഞ്ഞെടുപ്പ് കാലത്തായതാണ് തിരിച്ചടി.
അപ്ഡേറ്റായിരിക്കാം ദിവസവുംഒരു ദിവസത്തെ പ്രധാന സംഭവങ്ങൾ നിങ്ങളുടെ ഇൻബോക്സിൽ |