* 8 യുവതികൾക്കെതിരെ പൊലീസ് കേസ്
* ആയുധം ഉപയോഗിച്ചും മർദ്ദിച്ചെന്ന് പരാതി
കൊച്ചി: കലൂർ ലിങ്ക് റോഡിൽ പ്രവർത്തിക്കുന്ന വനിതാഹോസ്റ്റലിൽ 22കാരിയെ സഹ അന്തേവാസികൾ സംഘം ചേർന്ന് മർദ്ദിച്ച് അവശയാക്കി. എട്ട് യുവതികൾക്കെതിരെ പാലാരിവട്ടം പൊലീസ് കേസെടുത്തു. 22കാരിയായ വയനാട് സ്വദേശിനിയുടെ പരാതിയിലാണ് നടപടി. കഴിഞ്ഞ ഞായറാഴ്ചയായിരുന്നു സംഭവം.
എറണാകുളത്ത് ഒരു സ്ഥാപനത്തിലെ വിദ്യാർത്ഥിനിയാണ് 22കാരി. പഠനത്തോടൊപ്പം ജോലിയും ചെയ്യുന്നുണ്ട്. ഇതിനാൽ രാത്രി 11മണിയാകുമ്പോഴാണ് ഇവർ ഹോസ്റ്റലിൽ തിരിച്ചെത്തിയിരുന്നത്. സംഭവത്തിന് ഏതാനും ദിവസംമുമ്പ് യുവതി എത്തിയതിന് പിന്നാലെ ഹോസ്റ്റലിന് പുറത്ത് യുവാക്കൾ തമ്മിൽ കൈയാങ്കളി നടന്നിരുന്നു.
ഈ അടിപിടി പരാതിക്കാരിയുടെ പേരിലായിരുന്നുവെന്ന് പ്രതികൾ ആരോപിച്ചു. ഇതിനെ ചോദ്യംചെയ്ത 22കാരിയെ എട്ടുപേർ ചേർന്ന് ഹോസ്റ്റലിന് മുന്നിലെ പടിക്കെട്ടിൽ തടഞ്ഞുനിറുത്തി മർദ്ദിക്കുകയായിരുന്നു. അടിക്കുകയും ചവിട്ടുകയും ആയുധം ഉപയോഗിച്ച് മർദ്ദിച്ച് പരിക്കേൽപ്പിച്ചെന്നുമാണ് യുവതിയുടെ മൊഴി. കേസ് തുടരന്വേഷണത്തിനായി വനിതാ പൊലീസിന് കൈമാറും.
പ്രതികളുടെ മൊഴി വൈകാതെ രേഖപ്പെടുത്തും. 22കാരിക്കെതിരെ പ്രതികളും പരാതിയുമായി പൊലീസിന് സമീപിച്ചിട്ടുണ്ട്. യുവാക്കൾ എന്തിന് വന്നു, പരസ്പരം സംഘർഷമുണ്ടാക്കിയതിന് കാരണമെന്ത് തുടങ്ങിയ കാര്യങ്ങളും അന്വേഷണപരിധിയിൽ വരും.
അപ്ഡേറ്റായിരിക്കാം ദിവസവുംഒരു ദിവസത്തെ പ്രധാന സംഭവങ്ങൾ നിങ്ങളുടെ ഇൻബോക്സിൽ |