പാലക്കാട്: അണക്കപ്പാറ കള്ളുസംഭരണശാല കൈക്കൂലിക്കേസിൽ ഉൾപ്പെട്ട ആറ് ഉദ്യോഗസ്ഥർക്കെതിരായ വകുപ്പുതല അച്ചടക്കനടപടി അവസാനിപ്പിച്ചു. കേസിൽ സംസ്ഥാന വിജിലൻസ് ട്രിബ്യൂണൽ അന്വേഷണത്തിന് ശുപാർശചെയ്ത സാഹചര്യത്തിലാണ് വകുപ്പുതല നടപടി പിൻവലിച്ചത്.
എക്‌സൈസ് കമ്മിഷണറുടെ റിപ്പോർട്ടിന്റെ അടിസ്ഥാനത്തിൽ ഡെപ്യൂട്ടി കമ്മിഷണർ ഷാജി എസ്.രാജൻ, ഇൻസ്‌പെക്ടർമാരായ കെ.എസ്.പ്രശോഭ്, ജി.സന്തോഷ്‌കുമാർ, വി.അനൂപ്, എ.ഷൗക്കത്തലി, സി.പി.മധു എന്നിവർക്കെതിരേ നികുതിവകുപ്പ് ആരംഭിച്ച അച്ചടക്കനടപടികളാണ് പിൻവലിച്ചത്. ഇവരുൾപ്പെടെ കേസിലെ 14 ഉദ്യോഗസ്ഥർക്കെതിരെയാണ് വിജിലൻസ് ട്രിബ്യൂണൽ അന്വേഷണത്തിന് ശുപാർശ നൽകിയത്.
2021 ജൂൺ 27നാണ് ആലത്തൂരിലെ അണക്കപ്പാറയിൽ സംസ്ഥാന എക്‌സൈസ് എൻഫോഴ്സ്‌മെന്റ് സ്‌ക്വാഡ് കള്ളുസംഭരണശാലയിൽ റെയ്ഡ് നടത്തി 1,312 ലിറ്റർ സ്പിരിറ്റും 2,220 ലിറ്റർ വ്യാജക്കള്ളും പിടികൂടിയത്. തുടർന്നാണ് സംഭരണശാല നടത്തിപ്പുകാരന്റെ രഹസ്യ ഡയറി കണ്ടെത്തുന്നതും എക്‌സൈസ് ഉദ്യോഗസ്ഥർ മാസപ്പടി വാങ്ങുന്നതായുള്ള വിവരം പുറത്തുവന്നതും.
തുടർന്ന് എക്‌സൈസ് കമ്മിഷണറും സംസ്ഥാന വിജിലൻസും കേസിൽ അന്വേഷണം നടത്തി. കേസിൽ 23 ഉദ്യോഗസ്ഥർ ഉൾപ്പെട്ടതായാണ് വിജിലൻസ് അന്വേഷണത്തിൽ കണ്ടെത്തിയത്. കേസിലുൾപ്പെട്ട ഇൻസ്‌പെക്ടർ പി. കൃഷ്ണൻനായർ, അസി. ഇൻസ്‌പെക്ടർ കെ. രാജ്കുമാർ, പ്രവന്റീവ് ഓഫീസർമാരായ ടി.ജെ. ജയകുമാർ, ആർ. വിനോദ്കുമാർ, എം.ആർ. സുജീബ് റോയ്, സിവിൽ എക്‌സൈസ് ഓഫീസർ പി.ബി. രതീഷ് എന്നിവർക്കെതിരെയുള്ള വകുപ്പുതല നടപടിയിൽ ഇളവനുവദിക്കാനും തീരുമാനിച്ചിട്ടുണ്ട്.
ഇവരുടെ രണ്ട് വാർഷിക വേതനവർധന സഞ്ചിതഫലത്തോടെ തടയാനുള്ള തീരുമാനം പിൻവലിച്ചു. പകരം ഒരു വാർഷികവേതന വർധന സഞ്ചിതഫലത്തോടെയല്ലാതെ ഒരുവർഷത്തേക്ക് തടയും. കേസിലുൾപ്പെട്ടവരിൽ ഇക്കാലയളവിൽ വിരമിച്ചവർക്കെതിരായ സർക്കാർതല അച്ചടക്കനടപടികൾ തുടരുമെന്നും നികുതിവകുപ്പ് അധികൃതർ പറഞ്ഞു.
അപ്ഡേറ്റായിരിക്കാം ദിവസവുംഒരു ദിവസത്തെ പ്രധാന സംഭവങ്ങൾ നിങ്ങളുടെ ഇൻബോക്സിൽ |