തിരുവനന്തപുരം: ജനപ്രിയവും ക്ലാസിക് മൂല്യമുള്ളതുമായ നിരവധി മലയാള സിനിമകളുടെ നിർമ്മാതാവും ചലച്ചിത്ര അക്കാഡമിയുടെ മുൻ വൈസ് ചെയർമാനുമായ ഗാന്ധിമതി ബാലൻ (66 ) അന്തരിച്ചു. കാൻസർ ബാധിച്ച് ചികിത്സയിലിരിക്കെ കിംസ് ആശുപത്രിയിൽ ഇന്നലെ ഉച്ചയോടെയായിരുന്നു അന്ത്യം.
മൃതദേഹം ഇന്നു രാവിലെ 9 മണിയോടെ വഴുതക്കാട് ആർടെക്ക് മീനാക്ഷി ഫ്ലാറ്റിലും തുടർന്ന് രണ്ടുമണിയോടെ അയ്യങ്കാളി ഹാളിലും പൊതുദർശനത്തിനു വയ്ക്കും. വൈകിട്ട് 5 മണിയോടെ ശാന്തികവാടത്തിൽ സംസ്‌കരിക്കും.
1982ൽ ഇത്തിരിനേരം ഒത്തിരിക്കാര്യം എന്ന ചിത്രം നിർമ്മിച്ചുകൊണ്ടാണ് ഗാന്ധിമതി ബാലന്റെ സിനിമാപ്രവേശം. 84ൽ നിർമ്മിച്ച 'പഞ്ചവടിപ്പാല'മാണ് പോപ്പുലറാക്കിയത്. മോഹൻലാലിനെയും മമ്മൂട്ടിയെയും നായകന്മാരാക്കി ഏറ്റവും കൂടുതൽ സിനിമ ചെയ്ത നിർമ്മാതാവാണ്. പത്താമുദയം, സുഖമോദേവി, നൊമ്പരത്തിപ്പൂവ്, മൂന്നാം പക്കം, തൂവാനത്തുമ്പികൾ, ആദാമിന്റെ വാരിയെല്ല്, മാളൂട്ടി, മണിവത്തൂരിലെ ആയിരം ശിവരാത്രികൾ, ഇരകൾ തുടങ്ങി 30 ലധികം സിനിമകൾ നിർമ്മിച്ച് വിതരണം ചെയ്‌തു. തിരുവനന്തപുരത്തെ ധന്യ, രമ്യ തിയേറ്റർ ഉടമയുമായിരുന്നു.
ജോഷി സംവിധാനം ചെയ്ത് 1990ൽ പുറത്തിറങ്ങിയ ഈ തണുത്ത വെളുപ്പാൻ കാലത്ത് ആണ് ബാലന്റെ അവസാന സിനിമ. പത്മരാജനൊപ്പമാണ് ഏറ്റവും കൂടുതൽ സിനിമകൾ ചെയ്തത്. മുഖ്യമന്ത്രി പിണറായി വിജയൻ, മന്ത്രി സജിചെറിയാൻ, നടൻ മോഹൻ ലാൽ തുടങ്ങിയവർ അനുശോചിച്ചു.
പത്തനംതിട്ട ഇലന്തൂർ കാപ്പിൽ തറവാട് അംഗമാണ്. ഭാര്യ: അനിത ബാലൻ. മക്കൾ: സൗമ്യ ബാലൻ (ഫൗണ്ടർ ഡയറക്ടർ -ആലിബൈ സൈബർ ഫോറെൻസിക്സ്), അനന്ത പത്മനാഭൻ (മാനേജിംഗ് പാർട്ണർ - മെഡ്റൈഡ്, ഡയറക്ടർ-ലോക മെഡി സിറ്റി). മരുമക്കൾ: കെ.എം.ശ്യാം (ഡയറക്ടർ - ആലിബൈ സൈബർ ഫോറെൻസിക്സ്, ഡയറക്ടർ- ഗാന്ധിമതി ട്രേഡിംഗ് ആൻഡ് എക്സ്പോർട്സ്), അൽക്ക നാരായൺ (ഗ്രാഫിക് ഡിസൈനർ).
അപ്ഡേറ്റായിരിക്കാം ദിവസവുംഒരു ദിവസത്തെ പ്രധാന സംഭവങ്ങൾ നിങ്ങളുടെ ഇൻബോക്സിൽ |