SignIn
Kerala Kaumudi Online
Wednesday, 01 May 2024 2.43 PM IST

കൊച്ചിയില്‍ ഇപ്പോള്‍ പ്രധാനമായും നടക്കുന്ന ക്വട്ടേഷന്‍ ഇതാണ്, എങ്ങോട്ട് തിരിഞ്ഞാലും ആവശ്യക്കാരും

kochi

കൊച്ചി: നഗരത്തില്‍ പ്രവര്‍ത്തിക്കുന്ന ബാറുകള്‍, രാത്രി വൈകിയും തുറന്നിരിക്കുന്ന ഹോട്ടലുകള്‍, ടീഷോപ്പുകള്‍, ആള്‍ക്കൂട്ടമുണ്ടാകുന്ന പ്രദേശങ്ങള്‍ എന്നിവിടങ്ങള്‍ കേന്ദ്രീകരിച്ചാണ് ഗുണ്ടകളുടെ പുതിയ പ്രവര്‍ത്തന മേഖല. രാത്രി വൈകി ഇത്തരം സ്ഥാപനങ്ങള്‍ക്ക് മുന്നില്‍ ക്രിമിനല്‍ പ്രവര്‍ത്തനങ്ങള്‍ വര്‍ദ്ധിക്കുകയാണ്. നിരവധി അക്രമസംഭവങ്ങളാണ് നഗരത്തില്‍ റിപ്പോര്‍ട്ട് ചെയ്യപ്പെടുന്നത്. ലഹരി മാഫിയയും ലഹരി വിതരണക്കാരും ഗുണ്ടകളും ഇവിടം കേന്ദ്രീകരിച്ച് തമ്പടിക്കുന്നതാണ് അക്രമങ്ങള്‍ വര്‍ദ്ധിക്കുന്നതെന്നാണ് പൊലീസിന്റെ കണ്ടെത്തല്‍.

ക്രമസമാധാനം നിലനിര്‍ത്തുന്നതിനായി പരിശോധനയും പെട്രോളിംഗും ശക്തമാക്കാനാണ് പൊലീസ് തീരുമാനം. ഇത്തരം സ്ഥലങ്ങള്‍ കേന്ദ്രീകരിച്ച് മഫ്തി പൊലീസുകാരെയും വിന്യസിക്കാന്‍ തുടങ്ങിയിട്ടുണ്ട്. ആള്‍ക്കൂട്ടം ഉണ്ടാകുന്ന രാത്രികാലങ്ങളില്‍ പ്രവര്‍ത്തിക്കുന്ന സ്ഥാപനങ്ങള്‍ക്ക് സംരക്ഷണം നല്‍കാമെന്ന് വാഗ്ദാനം ചെയ്ത് ഗുണ്ടകള്‍ നിരവധി സ്ഥാപനങ്ങളില്‍ നിന്ന് പണം കൈപ്പറ്റുന്നുവെന്നും പൊലീസ് പറയുന്നു. സംരക്ഷണം നല്‍കാമെന്ന് പറഞ്ഞ് എത്തുന്ന ഗുണ്ടകളെ ഭയന്ന് പല സ്ഥാപനങ്ങളും പണം നല്‍കാന്‍ നിര്‍ബന്ധിതരാകുകയും ചെയ്യുന്നു.

നിരവധി സ്ഥാപനങ്ങള്‍ സംരക്ഷണത്തിനായി ഗുണ്ടകളെ പണം നല്‍കി നിയോഗിച്ചിട്ടുമുണ്ട്. രാത്രികാലങ്ങളില്‍ ആളുകള്‍ കൂടുന്നത് പലപ്പോഴും കച്ചവടം നല്ലനിലയ്ക്ക് മുന്നോട്ട് കൊണ്ടുപോകാന്‍ കഴിയാത്ത വിധം ചില മേഖലകളില്‍ ഇവിടെയെത്തുന്ന സംഘങ്ങള്‍ തമ്മിലുള്ള പ്രശ്‌നങ്ങള്‍ കാരണമാകുന്നുണ്ട്. ഇതേത്തുടര്‍ന്നാണ് മുന്‍കരുതലിന്റെ ഭാഗമായി സംരക്ഷണത്തിന് ഗുണ്ടാസംഘങ്ങളുടെ സഹായം സ്ഥാപന ഉടമകള്‍ തേടുന്നത്. ഇത്തരത്തിലുള്ള നിരവധി സംഭവങ്ങള്‍ കോച്ചി കേന്ദ്രീകരിച്ച് നടക്കുന്നുണ്ട്.

'സംരക്ഷണം' ഒരുക്കാമെന്ന വാഗ്ദാനം നല്‍കി ഗുണ്ടകള്‍ പല സ്ഥാപനങ്ങളില്‍ നിന്ന് പണം വാങ്ങുന്നുണ്ട്. ഇതു മുഖേനയുള്ള തര്‍ക്കങ്ങളെ തുടര്‍ന്നാണ് അടുത്തിടെ ഗുണ്ടാസംഘങ്ങള്‍ തമ്മില്‍ സംഘര്‍ഷമുണ്ടായതെന്നും പൊലീസ് കണ്ടെത്തി. ഈ പ്രവണതയെ കര്‍ശനമായി അടിച്ചമര്‍ത്താനുള്ള നിര്‍ദേശമാണ് ഉന്നത ഉദ്യോഗസ്ഥര്‍ നല്‍കിയിട്ടുള്ളത്. ഈ രീതിയില്‍ സംഘര്‍ഷമുണ്ടായ ഒരു കേസിലെ പ്രതികളെ കഴിഞ്ഞ ദിവസം പൊലീസ് അറസ്റ്റ് ചെയ്തിരുന്നു.

കഴിഞ്ഞ രണ്ടു വര്‍ഷത്തിനുള്ളില്‍ ടീ ഷോപ്പുകളും കഫെകളും ഉള്‍പ്പെടെ ഇരുന്നൂറോളം രാത്രികാല സ്ഥാപനങ്ങളാണു നഗരത്തിന്റെ വിവിധ ഭാഗങ്ങളില്‍ പുതിയതായി ആരംഭിച്ചത്. ഇതില്‍ പലതും മതിയായ ലൈസന്‍സ് ഇല്ലാതെയാണു പ്രവര്‍ത്തിക്കുന്നതെന്നും പൊലീസ് പരിശോധനയില്‍ കണ്ടെത്തി. ചില സ്ഥാപനങ്ങള്‍ പൂട്ടിക്കുകയും ചെയ്തു. ഐടി സ്ഥാപനങ്ങള്‍ ഏറെയുള്ള തൃക്കാക്കര മേഖലയില്‍ മാത്രം മുപ്പതോളം കഫെകളാണ് ആരംഭിച്ചിട്ടുള്ളതെന്നും പൊലീസ് പറയുന്നു.

ഒട്ടേറെത്തവണ ലഹരിക്കച്ചവടക്കാരെയും ഇടനിലക്കാരെയും രാത്രി വൈകി പ്രവര്‍ത്തിക്കുന്ന സ്ഥാപനങ്ങള്‍ക്കു സമീപത്തുനിന്ന് അറസ്റ്റ് ചെയ്തിരുന്നു. ഇതിന്റെയെല്ലാം അടിസ്ഥാനത്തിലാണ് പൊലീസ് കര്‍ശന നടപടിയിലേക്ക് കടക്കുന്നത്. ഒരുവിധത്തിലും ഇത്തരം സംഘങ്ങളെ സജീവമാകാന്‍ അനുവദിക്കരുതെന്നും പൂര്‍ണമായി ക്ലീന്‍ ആക്കണമെന്നുമാണ് ഉന്നത ഉദ്യോഗസ്ഥര്‍ പൊലീസിന് നല്‍കിയിരിക്കുന്ന നിര്‍ദേശങ്ങള്‍. ഇത്തരം സംഭവങ്ങളില്‍ വരുംദിവസങ്ങളില്‍ കൂടുതല്‍ നടപടിയുണ്ടാകുമെന്നാണ് പൊലീസ് പറയുന്നത്.

അപ്ഡേറ്റായിരിക്കാം ദിവസവും


ഒരു ദിവസത്തെ പ്രധാന സംഭവങ്ങൾ നിങ്ങളുടെ ഇൻബോക്സിൽ

TAGS: KOCHI
KERALA KAUMUDI EPAPER
TRENDING IN KERALA
PHOTO GALLERY
TRENDING IN KERALA
X
Lorem ipsum dolor sit amet
consectetur adipiscing elit, sed do eiusmod tempor incididunt ut labore et dolore magna aliqua. Ut enim ad minim veniam, quis nostrud exercitation ullamco laboris nisi ut aliquip ex ea commodo consequat.
We respect your privacy. Your information is safe and will never be shared.