കൊച്ചി: പൈലറ്റുമാരുടെ ക്ഷാമം മൂലം പ്രമുഖ എയർലൈനായ വിസ്താര നിരവധി സർവീസുകൾ റദ്ദാക്കിയതിന് പിന്നാലെ വിമാന ടിക്കറ്റ് നിരക്കുകളിൽ 25 മുതൽ 30 ശതമാനം വരെ വർദ്ധന
അവധിക്കാലവും പൊതു തിരഞ്ഞെടുപ്പും മൂലം യാത്രികരുടെ എണ്ണം കൂടിയതിനിടെ വിസ്താര വ്യാപകമായി സർവീസ് റദ്ദാക്കിയതാണ് സ്ഥിതി വഷളാക്കിയത്. അതേസമയം സാങ്കേതിക പ്രശ്നങ്ങൾ മൂലം സർവീസുകളുടെ എണ്ണം കൂട്ടാനും വലിയ വിമാനങ്ങൾ ഉപയോഗിക്കാനും മുൻനിര വിമാന കമ്പനികൾക്ക് കഴിയാത്തതും പ്രശ്നമായി.
പൈലറ്റുമാരുടെ സമരം മൂലം വിസ്താര കഴിഞ്ഞ ദിവസങ്ങളിൽ പ്രതിദിനം മുപ്പത് സർവീസുകൾ വരെയാണ് റദ്ദാക്കിയത്. മറ്റൊരു വിമാന കമ്പനിയായ ഗോ ഫസ്റ്റിന്റെ പാപ്പർഹർജിയും എൻജിൻ തകരാർ മൂലം ഇൻഡിഗോയുടെ നിരവധി വിമാനങ്ങൾ ഗ്രൗണ്ട് ചെയ്തതും വെല്ലുവിളിയായി.
കഴിഞ്ഞ ദിവസങ്ങളിൽ ഡൽഹിയിൽ നിന്ന് ബംഗളൂരു, കൊച്ചി, ഗോവ, ജമ്മു തുടങ്ങിയ മേഖലകളിലേക്കുള്ള ടിക്കറ്റ് നിരക്കുകളിൽ 25 ശതമാനം വർദ്ധനയുണ്ടായെന്ന് ട്രാവൽ ഏജൻസികൾ പറയുന്നു. യാത്രക്കാരുടെ വർദ്ധനയും വിമാനങ്ങളുടെ കുറവിനുമൊപ്പം രാജ്യാന്തര വിപണിയിൽ ക്രൂഡോയിൽ വില കുതിച്ചുയരുന്നതും വ്യോമയാന മേഖലയ്ക്ക് കടുത്ത പരീക്ഷണമാണ് സൃഷ്ടിക്കുന്നത്.
അപ്ഡേറ്റായിരിക്കാം ദിവസവുംഒരു ദിവസത്തെ പ്രധാന സംഭവങ്ങൾ നിങ്ങളുടെ ഇൻബോക്സിൽ |