ചാരുംമൂട് : മൊബൈൽഫോൺ കടയിലെ ജീവനക്കാരെ ആക്രമിക്കുകയും തോക്കുചൂണ്ടി ഭീഷണിപ്പെടുത്തുകയും ചെയ്ത വിമുക്തഭടൻ അറസ്റ്റിൽ. കായംകുളം പത്തിയൂർ ഏരുവ പടിഞ്ഞാറ് കളീക്കൽ വീട്ടിൽ ശിവകുമാർ (47)ആണ് പിടിയിലായത്. സ്വകാര്യ സെക്യൂരിറ്റി സർവീസ് സ്ഥാപനത്തിലെ ജീവനക്കാരനായ ഇയാളിൽ നിന്ന് പിസ്റ്റളും വെടിയുണ്ടകളും പിടിച്ചെടുത്തു.ചാരുംമൂട് നഗരത്തിൽ കഴിഞ്ഞ ദിവസം രാത്രിയായിരുന്നു സംഭവം.നാലു ദിവസം മുമ്പ് കടയിലെത്തിയ ശിവകുമാർ ഫോണിന്റെ ഡിസ്‌പ്ളേ മാറ്റിയിരുന്നു. എന്നാൽ, മാറ്റിയ ഡിസ്‌പ്ളേ തകരാറിലായെന്നും വീണ്ടും മാറ്റിത്തരണമെന്നും ആവശ്യപ്പെട്ട് ബുധനാഴ്ച ഷോപ്പിലെത്തി, വനിതാജീവനക്കാരി ഉൾപ്പടെയുള്ളവരോട് തട്ടിക്കയറുകയും യുവാവിനെ മർദ്ദിക്കുകയും ചെയ്തു. തുടർന്ന് പിസ്റ്റൾ ചൂണ്ടി ഭീഷണിപ്പെടുത്തിയതായും പൊലീസ് പറഞ്ഞു
തുടർന്ന് ഇയാൾ കാറിൽ കയറി രക്ഷപ്പെട്ടു. സി.സി ടി.വി ദൃശ്യങ്ങളടക്കം ജീവനക്കാർ നൽകിയ പരാതിയെ തുടർന്ന് ജില്ലാ പൊലീസ് മേധാവിയുടെയുടെയും ചെങ്ങന്നൂർ ഡിവൈ.എസ്.പിയുടെയും നിർദ്ദേശപ്രകാരം നൂറനാട് സി.ഐ ഷൈജു ഇബ്രാഹിമും സംഘവും
കാറ് കേന്ദ്രീകരിച്ച് നടത്തിയ അന്വേഷണത്തിൽ രാത്രി 11മണിയോടെ കായംകുളം രണ്ടാംകുറ്റിയിൽ നിന്ന് ഇയാളെ പിടികൂടുകയായിരുന്നു. പിസ്റ്റളിന്റെ ലൈസൻസ് റദ്ദാക്കാനുള്ള നടപടികൾ ആരംഭിച്ചതായി പൊലീസ് പറഞ്ഞു. മാവേലിക്കര കോടതിയിൽ ഹാജരാക്കിയ പ്രതിയെ റിമാൻഡ് ചെയ്തു. എസ്.ഐ പി.എസ്.അരുൺകുമാർ, സീനിയർ സി.പി.ഒ മാരായ സിനു വർഗീസ്, എസ്.ശരത്, പി.പ്രവീൺ, കെ.കലേഷ്, ആർ.രജനി എന്നിവരും അന്വേഷണ സംഘത്തിലുണ്ടായിരുന്നു.
അപ്ഡേറ്റായിരിക്കാം ദിവസവുംഒരു ദിവസത്തെ പ്രധാന സംഭവങ്ങൾ നിങ്ങളുടെ ഇൻബോക്സിൽ |