കണ്ണൂർ: പാനൂരിൽ യുവാവിന്റെ മരണത്തിൽ കലാശിച്ച സ്ഫോടനത്തിൽ ബോംബ് നിർമ്മിക്കാനാവശ്യമായ വസ്തുക്കൾ വാങ്ങിയത് ഡി.വൈ.എഫ്.ഐ ഭാരവാഹിയായ ഷിജാലും ഷിബിൻ ലാലുമാണെന്ന് പൊലീസിന് വിവരം ലഭിച്ചു. കല്ലിക്കണ്ടിയിൽ നിന്നാണ് ബോംബിനുള്ള സ്റ്റീൽ പാത്രങ്ങൾ വാങ്ങിയത്. സ്‌ഫോടക വസ്തുക്കൾ എവിടെ നിന്നെത്തിച്ചുവെന്നത് പൊലീസ് അന്വേഷിച്ചുവരികയാണ്.
സംഘം എട്ടു ബോംബുകൾ നിർമ്മിച്ചതായിട്ടാണ് മൊഴികളിൽ നിന്ന് വ്യക്തമായത്. പ്രതികളെ സംഭവസ്ഥലത്തു നിന്ന് രക്ഷപ്പെടുത്താൻ സഹായിച്ചവർ, ബോംബ് നിർമ്മാണസാമഗ്രികൾ എത്തിച്ചു നൽകിയവർ, സ്റ്റീൽ ബോംബ് നിർമ്മാണത്തിന് പരിശീലനം നൽകിയവർ എന്നിവരെ പുറത്തുകൊണ്ടുവരാൻ അന്വേഷണം തുടരുകയാണ്. തെളിവെടുപ്പിനും കൂടുതൽ ചോദ്യംചെയ്യലിനും പ്രതികളെ പൊലീസ് കസ്റ്റഡിയിൽ വാങ്ങും.
മരിച്ച ഷെറിൻ ഉൾപ്പെടെ 12 പേരാണ് പ്രതിപ്പട്ടികയിലുള്ളത്. സാരമായി പരിക്കേറ്റ വിനീഷ് അപകടനില തരണംചെയ്തിട്ടുണ്ട്. സ്‌ഫോടനം നടന്ന വീട്ടിൽ ഏർപ്പെടുത്തിയ പൊലീസ് കാവൽ പിൻവലിച്ചു. എന്നാൽ, വീട്ടിലേക്കു പ്രവേശിക്കരുതെന്ന് നോട്ടീസ് പതിച്ചിട്ടുണ്ട്. രാഷ്ട്രീയ എതിരാളികളുടെ നേർക്ക് പ്രയോഗിക്കാൻ ലക്ഷ്യമിട്ടാണ് ബോംബ് നിർമ്മിച്ചതെന്നും പ്രതികൾക്ക് ജാമ്യം നൽകരുതെന്നും സായൂജ്, അമൽ ബാബു എന്നിവരുടെ റിമാൻഡ് റിപ്പോർട്ടിലുണ്ട്. ജാമ്യം അനുവദിച്ചാൽ ഒളിവിൽപ്പോകാനും തെളിവ് നശിപ്പിക്കാനും സാക്ഷികളെ സ്വാധീനിക്കാനും പ്രതികൾ ശ്രമിക്കുമെന്നും പൊലീസ് പറയുന്നു. മുൻകാലങ്ങളിൽ രാഷ്ട്രീയ സംഘർഷമുണ്ടായിരുന്ന പ്രദേശത്ത് പ്രതികളുടെ സാന്നിദ്ധ്യം കാരണം വീണ്ടും സംഘർഷം ഉടലെടുക്കാൻ സാദ്ധ്യതയുണ്ടെന്നും റിപ്പോർട്ടിൽ പറയുന്നു.
അപ്ഡേറ്റായിരിക്കാം ദിവസവുംഒരു ദിവസത്തെ പ്രധാന സംഭവങ്ങൾ നിങ്ങളുടെ ഇൻബോക്സിൽ |