കൊച്ചി: രാജ്യത്തെ വ്യോമയാന മേഖലയിൽ പ്രതിസന്ധി ശക്തമായതോടെ വിമാന ടിക്കറ്റുകളുടെ നിരക്കുകൾ കുതിച്ചുയരുന്നു. പൈലറ്റുമാരുടെ ക്ഷാമം മൂലം പ്രമുഖ എയർലൈനായ വിസ്താര നിരവധി സർവീസുകൾ റദ്ദാക്കിയതാണ് വിമാന ടിക്കറ്റ് നിരക്കുകളിൽ 25 മുതൽ 30 ശതമാനം വരെ വർദ്ധന സൃഷ്ടിച്ചത്. അവധിക്കാലവും പൊതു തിരഞ്ഞെടുപ്പും മൂലം യാത്രികരുടെ എണ്ണം കൂടിയതിനിടെ വിസ്താര വ്യാപകമായി സർവീസ് റദ്ദാക്കിയതാണ് സ്ഥിതി വഷളാക്കിയത്.
അതേസമയം സാങ്കേതിക പ്രശ്നങ്ങൾ മൂലം സർവീസുകളുടെ എണ്ണം കൂട്ടാനും വലിയ വിമാനങ്ങൾ ഉപയോഗിക്കാനും മുൻനിര വിമാന കമ്പനികൾക്ക് കഴിയാത്തതും പ്രശ്നമായി. പൈലറ്റുമാരുടെ സമരം മൂലം വിസ്താര കഴിഞ്ഞ ദിവസങ്ങളിൽ പ്രതിദിനം മുപ്പത് സർവീസുകൾ വരെയാണ് റദ്ദാക്കിയത്. മറ്റൊരു വിമാന കമ്പനിയായ ഗോ ഫസ്റ്റിന്റെ പാപ്പർഹർജിയും എൻജിൻ തകരാർ മൂലം ഇൻഡിഗോയുടെ നിരവധി വിമാനങ്ങൾ ഗ്രൗണ്ട് ചെയ്തതും മേഖലയ്ക്ക് വലിയ വെല്ലുവിളിയാണ് സൃഷ്ടിക്കുന്നത്.
കഴിഞ്ഞ ദിവസങ്ങളിൽ ഡെൽഹിയിൽ നിന്ന് ബംഗളൂരു, കൊച്ചി, ഗോവ, ജമ്മു തുടങ്ങിയ മേഖലകളിലേക്കുള്ള ടിക്കറ്റ് നിരക്കുകളിൽ 25 ശതമാനം വർദ്ധനയുണ്ടായെന്ന് ട്രാവൽ ഏജൻസികൾ പറയുന്നു. യാത്രക്കാരുടെ വർദ്ധനയും വിമാനങ്ങളുടെ കുറവിനുമൊപ്പം രാജ്യാന്തര വിപണിയിൽ ക്രൂഡോയിൽ വില കുതിച്ചുയരുന്നതും വ്യോമയാന മേഖലയ്ക്ക് കടുത്ത പരീക്ഷണമാണ് സൃഷ്ടിക്കുന്നത്.
താത്കാലികമെന്ന് ട്രാവൽ ഏജൻസികൾ
ടിക്കറ്റ് നിരക്കിലെ കുതിപ്പ് താത്കാലിക പ്രതിഭാസമാണെന്ന് കൊച്ചിയിലെ പ്രമുഖ ട്രാവൽ ഏജൻസിയിലെ ഉദ്യോഗസ്ഥനായ കെ. മാത്യൂസ് പറയുന്നു. എയർലൈനുകൾ സർവീസ് സമയം പുനർക്രമീകരിക്കുന്നതോടെ സ്ഥിതി സാധാരണ നിലയിലാകും. അവധിക്കാലത്തോടനുബന്ധിച്ച് ഡിമാൻഡ് കൂടിയതാണ് നിരക്കുകൾ കൂടാൻ കാരണം. വിസ്താരയിലെ പ്രശ്നങ്ങൾ വൈകാതെ പരിഹരിക്കുമെന്നാണ് പ്രതീക്ഷയെന്നും അദ്ദേഹം കൂട്ടിച്ചേർത്തു.
വിസ്താരയിലെ സമരങ്ങളും ഇൻഡിഗോ വിമാനങ്ങളുടെ തകരാറും വിമാനങ്ങളുടെ എണ്ണം കുറയ്ക്കുന്നു
അവധിക്കാലവും പൊതുതിരഞ്ഞെടുപ്പും മൂലം യാത്രക്കാരുടെ എണ്ണം കുതിക്കുന്നു
പശ്ചിമേഷ്യയിലെ പ്രതിസന്ധിയിൽ ഇന്ധന വില ഉയർന്നേക്കും
ലാഭകരമായി ടിക്കറ്റുകൾ വാങ്ങാം
തിരക്കില്ലാത്ത ഇടദിവസങ്ങളിൽ ടിക്കറ്റ് ബുക്ക് ചെയ്യാം
തിങ്കൾ, വെള്ളി ദിവസങ്ങളിൽ യാത്ര ഒഴിവാക്കാം
വിവിധ ട്രാവൽ ആപ്പുകളിലെ ഓഫറുകൾ പ്രയോജനപ്പെടുത്താം
കോ ബ്രാൻഡഡ് ക്രെഡിറ്റ് കാർഡുകൾ ബുക്കിംഗിന് ഉപയോഗിക്കാം
അപ്ഡേറ്റായിരിക്കാം ദിവസവുംഒരു ദിവസത്തെ പ്രധാന സംഭവങ്ങൾ നിങ്ങളുടെ ഇൻബോക്സിൽ |