തൊടുപുഴ: യുവതിയെ കാറിൽ പിന്തുടർന്ന് ശല്യം ചെയ്യുകയും അശ്ലീല ചേഷ്‌ടകൾ കാണിക്കുകയും ചെയ്‌തെന്ന പരാതിയിൽ പൊലീസുകാരൻ അറസ്റ്റിൽ. തൊടുപുഴയിലാണ് സംഭവം. കുളമാവ് പൊലീസ് സ്റ്റേഷനിലെ സിവിൽ പൊലീസ് ഓഫീസറായ പെരിങ്ങാശേരി സ്വദേശി മർഫിയെ (35) ആണ് കരിമണ്ണൂർ പൊലീസ് അറസ്റ്റ് ചെയ്‌തത്. ഇയാളെ പിന്നീട് ജാമ്യത്തിൽ വിട്ടയച്ചു.
മർഫിക്കെതിരെ സസ്‌പെൻഷൻ ഉൾപ്പെടെയുള്ള നടപടികൾ സ്വീകരിക്കുമെന്ന് ഇടുക്കി ജില്ലാ പൊലീസ് മേധാവി ടികെ വിഷ്‌ണുപ്രദീപ് പറഞ്ഞു. കഴിഞ്ഞ ദിവസം വൈകുന്നേരമാണ് കേസിനാസ്‌പദമായ സംഭവം നടന്നത്. തൊടുപുഴയിലെ സ്വകാര്യ സ്ഥാപനത്തിൽ ജോലി ചെയ്‌തിരുന്ന യുവതി, കരിമണ്ണൂർ പഞ്ചായത്ത് കവലയിൽ ബസിറങ്ങി അവിടെയുള്ള ബേക്കറിയിൽ നിന്ന് സാധനങ്ങൾ വാങ്ങി വീട്ടിലേക്ക് നടന്ന് പോകുന്നതിനിടെയാണ് ദുരനുഭവം ഉണ്ടായത്.
കാറിൽ പിന്തുടർന്നെത്തിയ മർഫി കിളിയറ റോഡിലെ പാലത്തിന് സമീപം എത്തിയപ്പോൾ കാർ മുന്നിൽ കയറ്റി വട്ടം നിർത്തിയെന്ന് യുവതി പരാതിയിൽ പറയുന്നു. തുടർന്ന് ഡ്രൈവർ സീറ്റിലിരുന്ന് തനിക്ക് നേരെ അശ്ലീല ചേഷ്ടകള്‍ കാട്ടിയെന്നും പരാതിയിലുണ്ട്. ഡ്രൈവര്‍ സീറ്റില്‍ നിന്ന് മർഫി പെട്ടെന്ന് പുറത്തേക്ക് ഇറങ്ങിയതോടെ താൻ പേടിച്ച് അടുത്തുള്ള കടയില്‍ ഓടിക്കയറിയെന്നും യുവതി പറയുന്നു. കടയിലുണ്ടായിരുന്നവര്‍ പുറത്തുവന്നതോടെ ഇയാൾ സ്ഥലത്ത് നിന്നും പോയി.
പിതാവിനൊപ്പം പൊലീസ് സ്റ്റേഷനിലെത്തിയാണ് യുവതി പരാതി നൽകിയത്. സമീപത്തെ സിസിടിവി ദൃശ്യങ്ങളിൽ നിന്നും പൊലീസുകാരന്റെ വാഹനമാണ് യുവതിയെ പിന്തുടർന്നതെന്ന് സ്ഥിരീകരിച്ചു. പൊലീസുകാരനൊപ്പം ഉണ്ടായിരുന്നയാളോടും ഹാജരാകാൻ ആവശ്യപ്പെട്ടിട്ടുണ്ട്.
അപ്ഡേറ്റായിരിക്കാം ദിവസവുംഒരു ദിവസത്തെ പ്രധാന സംഭവങ്ങൾ നിങ്ങളുടെ ഇൻബോക്സിൽ |