പാലക്കാട്: ഇന്നലെ കാണാതായ പതിമൂന്നുകാരനെ കുളത്തിൽ മരിച്ച നിലയിൽ കണ്ടെത്തി. കൊട്ടാരത്തൊടി അൻവർ സാദത്ത് - റസിയ ദമ്പതികളുടെ മകൻ അൽ അമീൻ (13) ആണ് മരിച്ചത്. കുമരനെല്ലൂർ ജിഎച്ച്എസ്എസ് ഏഴാം ക്ലാസ് വിദ്യാർത്ഥിയാണ് അൽ അമീൻ. പാലക്കാട് ജില്ലയിലെ കുമരനെല്ലൂരിൽ നിന്നാണ് കുട്ടിയെ കാണാതായത്.
കുട്ടിയുടെ മൃതദേഹം വെള്ളാളൂരിലെ സ്വകാര്യ വ്യക്തിയുടെ പറമ്പിലെ കുളത്തിൽ നിന്നാണ് കണ്ടെത്തിയത്. ഇന്നലെ വെെകിട്ട് മുതൽ അൽ അമീനെ കാണാനില്ലായിരുന്നു. തുടർന്ന് തൃത്താല പൊലീസിൽ വിവരം അറിയിച്ചു. വീട്ടുകാരും പ്രദേശവാസികളും പൊലീസും സ്ഥലത്ത് തെരച്ചിൽ നടത്തുന്നതിനിടെയാണ് കുളത്തിൽ നിന്ന് മൃതദേഹം കണ്ടെത്തിയത്. കുളത്തിന്റെ കൽപ്പടവിൽ കുട്ടിയുടെ വസ്‌ത്രങ്ങളും ചെരിപ്പും ഉപേക്ഷിക്കപ്പെട്ട നിലയിൽ കണ്ടെത്തിയിരുന്നു. തുടർന്ന് പട്ടാമ്പിയിൽ നിന്നെത്തിയ ഫയർഫോഴ്സ് സംഘം നടത്തിയ തെരച്ചിലിലാണ് കുളത്തിൽ നിന്ന് മൃതദേഹം കണ്ടെത്തിയത്.
കുട്ടി കുളിക്കാനായി കുളത്തിൽ ഇറങ്ങിയപ്പോൾ മുങ്ങിമരിച്ചതാകാമെന്നാണ് പ്രാഥമിക നിഗമനം. പോസ്റ്റ്‌മോർട്ടം റിപ്പോർട്ട് കിട്ടിയാലേ മരണകാരണത്തിൽ കൂടുതൽ വ്യക്തത വരൂവെന്നാണ് പൊലീസ് പറയുന്നത്. ഇന്നലെ രാത്രി 11 മണിയോടെയാണ് മൃതദേഹം പുറത്തെടുത്തത്. തൃത്താല പൊലീസ് സ്ഥലത്തെത്തി ഇൻക്വസ്റ്റ് നടപടികൾ പൂർത്തിയാക്കിരുന്നു. മൃതദേഹം പട്ടാമ്പി താലൂക്ക് ആശുപത്രിയിലേക്ക് മാറ്റിയിട്ടുണ്ട്. മൃതദേഹം പോസ്റ്റ്‌മോർട്ടത്തിന് ശേഷം ബന്ധുക്കൾക്ക് വിട്ടുകൊടുക്കുമെന്ന് പൊലീസ് അറിയിച്ചു. അൽ അമീറിന്റെ സഹോദരങ്ങൾ: സന ഫാത്തിമ, അംന ഷഹ്‌സിൻ.
അപ്ഡേറ്റായിരിക്കാം ദിവസവുംഒരു ദിവസത്തെ പ്രധാന സംഭവങ്ങൾ നിങ്ങളുടെ ഇൻബോക്സിൽ |