തൃശൂർ: പാലക്കാട്ടെ ബിവറേജ് കോർപ്പറേഷന്റെയും കൺസ്യൂമർ ഫെഡിന്റെയും മദ്യശാലയിലെ ഉദ്യോഗസ്ഥർക്ക് എറണാകുളത്തെ ഒരു സ്വകാര്യ ഡിസ്റ്റിലറിക്കാർ അവരുടെ ബ്രാൻഡ് വിദേശമദ്യം കൂടുതലായി വിറ്റതിന് പാരിതോഷികം നൽകുന്നത് കൈയോടെ പിടികൂടി വിജിലൻസ്.
തൃശൂർ, പാലക്കാട് ജില്ലകളിലെ എക്‌സൈസ് ഡെപ്യൂട്ടി കമ്മിഷണർ ഓഫീസിലും എക്‌സൈസ് സർക്കിൾ ഓഫീസിലും എക്‌സൈസ് റേഞ്ച് ഓഫീസിലും വിജിലൻസിന്റെ മിന്നൽ പരിശോധനയിലാണ് ക്രമക്കേടുകൾ പിടികൂടിയത്. കമ്മിഷൻ തുകയായ 6,750 പുസ്തകത്തിനകത്ത് വച്ച് ഒളിപ്പിച്ച് കടത്തുന്നതിനിടെയാണ് പിടികൂടിയത്. തുടർന്നുള്ള ദേഹപരിശോധനയിൽ രണ്ട് പേരിൽ നിന്നായി 43,510 രൂപയും കണ്ടെത്തി. ഈ തുക പാലക്കാട് ജില്ലയിലെ ബെവ്‌കോ ഔട്ട് ലെറ്റിലെ ഉദ്യോഗസ്ഥർക്ക് കമ്മിഷനായി നൽകാൻ കൊണ്ടുവന്നതാണെന്നും വ്യക്തമായി. വിവിധ ലൈസൻസ് പുതുക്കാനുള്ള വെരിഫിക്കേഷൻ റിപ്പോർട്ട് കൂടാതെ ഫയൽ തിരിച്ചയയ്ക്കുന്നതായും അപേക്ഷകൾ നിസാര കാരണങ്ങൾ കാട്ടി നിരസിക്കുന്നതായും തൃശൂരിലെ പരിശോധനയിൽ കണ്ടെത്തി.ഒറ്റപ്പാലം സർക്കിൾ ഓഫീസിന്റെ പരിധിയിൽ ലൈസൻസ് നേടിയ കള്ള് ഷാപ്പുകൾ, ബാർ ഹോട്ടലുകൾ, വൈൻ ഷോപ്പുകൾ എന്നിവയുടെ ലിസ്റ്റും പരിശോധന നടത്തിയ വിവരങ്ങളും ലഭ്യമായിരുന്നില്ല. പത്തിരിപ്പാല ബെവ്‌കോ ഔട്ട് ലെറ്റിലെ ഒരു ഉദ്യോഗസ്ഥന് ഡിസ്റ്റലറി ജീവനക്കാരൻ 1,240 രൂപ നൽകിയെന്ന വിവരത്തെ തുടർന്ന് അതും കൈയോടെ പിടികൂടി. പാലക്കാട് ജില്ലയിലെ പരിശോധനയിൽ പാലക്കാട് വിജിലൻസ് ഡെപ്യൂട്ടി സൂപ്രണ്ട് സി.എം.ദേവദാസ്, ഇൻസ്‌പെക്ടർമാരായ കെ.എൽ.ഷിജു, വിൻസ് ജോസഫ്, അരുൺ പ്രസാദ്, എസ്.ഐമാരായ ബി.സുരേന്ദ്രൻ, പി.സുദേവൻ, ടി.ആർ.ശശി, എസ്.സി.പി.ഒമാരായ കെ.ഉവൈസ്, ആർ.രാജേഷ്, ഷാനവാസ്, സി.പി.ഒ വി.സന്തോഷ്, ഷംസുദ്ദീൻ എന്നിവർ പങ്കെടുത്തു. വിജിലൻസ് ഡെപ്യൂട്ടി സൂപ്രണ്ട് കെ.സി.സേതു, ഇൻസ്‌പെക്ടർമാരായ കെ.കെ.സുരേഷ് ബാബു, സ്‌റ്റെപ്‌റ്റോ ജോൺ, ജയേഷ് ബാലൻ, എം.എം.ഇഗ്‌നേഷ്യസ് എന്നിവരും പങ്കെടുത്തു.
അപ്ഡേറ്റായിരിക്കാം ദിവസവുംഒരു ദിവസത്തെ പ്രധാന സംഭവങ്ങൾ നിങ്ങളുടെ ഇൻബോക്സിൽ |