പൂവാർ: തിരഞ്ഞെടുപ്പ് അടുത്തതോടെ തീരപ്രദേശം കേന്ദ്രമാക്കി അന്തർസംസ്ഥാന മയക്കുമരുന്ന് സംഘങ്ങൾ പിടിമുറുക്കുന്നതായി പരാതി. പൊലീസിനെയും എക്സൈസിനെയും കാഴ്ചക്കാരാക്കിയാണ് അന്തർസംസ്ഥാന സർവീസ് നടത്തുന്ന വാഹനങ്ങളിലും ഇരുചക്രവാഹനങ്ങളിലും ലഹരി കടത്ത് വ്യാപകമാകുന്നത്.
തമിഴ്നാട്, കർണാടക, മഹാരാഷ്ട്ര, ആന്ധ്രാപ്രദേശ് തുടങ്ങിയ സംസ്ഥാനങ്ങളിൽ നിന്നാണ് ഇവിടേക്ക് മയക്കുമരുന്നുകൾ എത്തുന്നത്. തീരപ്രദേശത്തെ ടൂറസ്റ്റ് കേന്ദ്രങ്ങളിലാണ് ഇവരുടെ പ്രധാന താവളം. ഇവിടം കേന്ദ്രീകരിച്ച് പൊലീസും എക്സൈസും നടത്തിയ റെയ്ഡിൽ മയക്കുമരുന്നിന്റെ വൻ ശേഖരങ്ങളാണ് പിടികൂടിയിട്ടുള്ളത്. 18നും 25നും ഇടയിൽ പ്രായമുള്ള വിദ്യാർത്ഥികളെയും യുവാക്കളെയുമാണ് കേസിൽ അറസ്റ്റ് ചെയ്തത്. ഇവരിൽ നിന്നും ചെറുതും വലുതുമായ കഞ്ചാവും മാരക ലഹരി വസ്തുക്കളും കണ്ടെടുത്തിരുന്നു. തീരപ്രദേശത്തെ സ്കൂളുകളാണ് ലഹരി മാഫിയകൾ ലക്ഷ്യമിടുന്നത്. വിദ്യാർത്ഥികളെ സ്വാധീനിച്ച് ലഹരിയുടെ അടിമകളാക്കി പിന്നീട് സാമ്പത്തിക ലാഭം പ്രലോഭനമാക്കി ഇടനിലക്കാരാക്കുകയുമാണ് പതിവ്.
ബോധവത്കരണവുമായി സഭ
യുവാക്കളിലും വിദ്യാർത്ഥികളിലും ലഹരിയുടെ ഉപയോഗം ക്രമാതീതമായി വർദ്ധിച്ചു വരുന്നുണ്ടെന്നാണ് കണക്ക്. ഒപ്പം തീരപ്രദേശത്ത് ഗാർഹിക അതിക്രമങ്ങളും വർദ്ധിക്കുന്നുണ്ട്.ഈ സാഹചര്യത്തിൽ പുതിയതുറ ഗ്രാമത്തെ ലഹരി വിമുക്തമാക്കൻ ഇടവകയുടെ നേതൃത്വത്തിൽ രൂപീകരിച്ച ജാഗ്രതാസമിതികൾ പ്രവർത്തിച്ചുവരുന്നുണ്ട്. എല്ലാ ദിവസവും ഇടവകയിലെ അൻപതിലധികം പേരാണ് ജനങ്ങൾക്ക് ബോധവത്കരണം നൽകുന്നത്.
മദ്യത്തിന്റെയും ലഹരി വസ്തുക്കളുടെയും ഉപയോഗവും ലഭ്യതയും തീരദേശ ഗ്രാമങ്ങളിൽ നിന്നും തുടച്ചു മാറ്റുകയാണ് ലക്ഷ്യം.
പ്രവർത്തനങ്ങൾ ഇങ്ങനെ
1. രാത്രികാലങ്ങളിൽ തീരത്തെത്തുന്ന അന്യ ദേശക്കാരെ ബോധവത്കരണം നൽകി പറഞ്ഞയയ്ക്കും.
2. മദ്യം, ലഹരി വസ്തുക്കൾ എന്നിവ വിൽക്കുകയോ വാങ്ങുകയോ ഉപയോഗിക്കുകയോ ചെയ്യുന്നത് കർശനമായി തടയും.
3. ബോധവത്കരണത്തിന്റെ ഭാഗമായി ജനങ്ങൾ ഒരുമിച്ച് കൂടുന്നിടങ്ങളിൽ ഫ്ലസ് ബോർഡുകളും സ്ഥാപിച്ചിട്ടുണ്ട്.
4.രാത്രി 9ന് ശേഷം മക്കൾ വീട്ടിൽ ഉണ്ടെന്ന് മാതാപിതാക്കൾ ഉറപ്പു വരുത്തണമെന്നും, പുതിയ തുറക്കാർ അല്ലാത്തവർ രാത്രികാലങ്ങളിൽ ഇടവകയുടെ പരിധിയിൽ വരരുതെന്നും ഇടവക കൗൺസിൽ സ്ഥാപിച്ച ഫ്ലക്സ് ബോർഡ് ഓർമ്മിപ്പിക്കുന്നു.
അതിക്രമവും വർദ്ധിക്കുന്നു
മയക്കുമരുന്ന് ലോബിക്കെതിരെ ആരെങ്കിലും പ്രവർത്തിച്ചാൽ അവരുടെ ജീവിത മാർഗങ്ങൾ നശിപ്പിച്ചും വീടുകൾക്കു നേരെ ആക്രമണങ്ങൾ അഴിച്ചുവിട്ടും കൈയേറ്റംചെയ്തും ലഹരി മാഫിയകൾ തീരദേശത്ത് ഭീകരാന്തരീക്ഷം സൃഷ്ടിക്കുകയാണ്. പുതിയതുറ കേന്ദ്രീകരിച്ച് അടുത്തകാലത്ത് കഞ്ചാവ് വില്പന ശക്തിപ്രാപിച്ചിരുന്നു. നിരവധിപേരെ കഞ്ചാവുമായി പിടികൂടുകയും ചെയ്തു. ഇതേ തുടർന്ന് ഇടവകയുടെ നേതൃത്വത്തിൽ മയക്കുമരുന്നിനെതിരെ പ്രവർത്തിച്ച സംഘത്തിലെ പ്രധാനിയായ ആന്റണിയുടെ ഓട്ടോറിക്ഷ തീവച്ച് നശിപ്പിച്ചു.
അപ്ഡേറ്റായിരിക്കാം ദിവസവുംഒരു ദിവസത്തെ പ്രധാന സംഭവങ്ങൾ നിങ്ങളുടെ ഇൻബോക്സിൽ |