SignIn
Kerala Kaumudi Online
Tuesday, 30 April 2024 6.42 PM IST

സിദ്ധാർത്ഥിന്റെ മരണം; സിബിഐ സംഘം ഇന്ന് ഹോസ്റ്റലിലെത്തും, മൃതദേഹം ആദ്യം കണ്ടവരെ ചോദ്യംചെയ്യും

siddharth

വയനാട്: പൂക്കോട് വെറ്ററിനറി കോളേജ് വിദ്യാർത്ഥി സിദ്ധാർഥിന്റെ മരണത്തിൽ സിബിഐ ഇന്ന് ഹോസ്റ്റലിലെത്തി പരിശോധന നടത്തും. സിദ്ധാർഥിനെ മരിച്ച നിലയിൽ ആദ്യം കണ്ടവരോട് ഹാജരാകാൻ സിബിഐ നിർദേശം നൽകിയിട്ടുണ്ട്. രാവിലെ ഒമ്പത് മണിക്ക് കോളേജിലെത്താനാണ് നിർദേശം. മൃതദേഹം കണ്ടെത്തിയ കുളിമുറിയിൽ ശാസ്ത്രീയ പരിശോധന നടത്തും. ഇതിനുള്ള ഫോറൻസിക് സംഘം ഉൾപ്പെടെ അന്വേഷണസംഘത്തിലെ മുഴുവൻ പേരും ഇന്ന് പൂക്കോട് കോളേജിൽ എത്തുമെന്നാണ് വിവരം.

കേസ് കൊച്ചിയിലെ സിബിഐ കോടതിയിലേക്ക് മാറ്റാനും തീരുമാനമായിട്ടുണ്ട്. കേസിൽ എഫ്‌ഐആർ സമർപ്പിച്ച സിബിഐ, കഴിഞ്ഞ ദിവസം സിദ്ധാർഥിന്റെ കുടുംബത്തിന്റെ മൊഴി രേഖപ്പെടുത്തിയിരുന്നു. സിദ്ധാർഥിന്റേത് കൊലപാതകമാണെന്ന സംശയത്തിൽ ഉറച്ചുനിൽക്കുന്നെന്ന് കുടുംബം പ്രതികരിച്ചിരുന്നു. ഇതുൾപ്പെടെയുള്ള കാര്യങ്ങൾ ശാസ്ത്രീയ പരിശോധനയോടെ വ്യക്തത വരുമെന്നാണ് സി.ബി.ഐ നിഗമനം.

സിദ്ധാർത്ഥിന്റെ മരണവുമായി ബന്ധപ്പെട്ട് നിർണായക വിവരങ്ങളടങ്ങുന്ന ആന്റി റാഗിംഗ് സ്ക്വാഡിന്റെ റിപ്പോർട്ട് നേരത്തേ പുറത്തുവിട്ടിരുന്നു. സിദ്ധാർത്ഥ് കോളേജിനുളളിൽ ഒപ്പിടൽ ശിക്ഷയും അനുഭവിച്ചിരുന്നുവെന്നാണ് റിപ്പോർട്ടിൽ പറയുന്നത്.

മരിക്കുന്നതിന് മുമ്പ് എട്ട് മാസത്തോളം യുവാവ് കോളേജ് യൂണിയൻ പ്രസി‌ഡന്റായ അരുണിന്റെ മുറിയിൽ പോയി ഒപ്പിട്ടിരുന്നുവെന്നായിരുന്നു സഹപാഠിയുടെ വെളിപ്പെടുത്തൽ. പ്രതികൾ പൊലീസ് സ്റ്റേഷനിൽ ഒപ്പിടാൻ പോകുന്നതിന് തുല്യമായ ശിക്ഷയാണ് സിദ്ധാർത്ഥിന് നൽകിയതെന്നും സഹപാഠി പറഞ്ഞു. സിദ്ധാർത്ഥിന്റെ മരണവുമായി ബന്ധപ്പെട്ടുളള പ്രതിപ്പട്ടികയിലുളള വിദ്യാർത്ഥിയാണ് അരുൺ.

സിദ്ധാർത്ഥ് കോളേജിലെ ജനപ്രിയനായ വിദ്യാർത്ഥിയാണെന്ന അസൂയ കൊണ്ടാണ് പ്രതികൾ ആക്രമം നടത്തിയതെന്നാണ് റിപ്പോർട്ടിൽ പറയുന്നത്. ഹോസ്റ്റലിന് സമീപത്തെ കുന്നിൻ മുകളിൽ വച്ച് സിദ്ധാർത്ഥിനെ പ്രതികൾ മർദ്ദിക്കുമ്പോഴും ഒരു പെൺകുട്ടി ഒപ്പമുണ്ടായിരുന്നു എന്നും അന്തിമ റിപ്പോർട്ടിൽ പറയുന്നുണ്ട്. എന്നാൽ ഇത് തെളിയിക്കുന്ന തെളിവുകളോ സാക്ഷി മൊഴികളോ ഒന്നും ലഭ്യമല്ല. അതിനാൽ തന്നെ കൂടുതൽ അന്വേഷണത്തിനായി പൊലീസിനെ ഏൽപ്പിച്ചിട്ടുണ്ട്.

ഫെബ്രുവരി 18നാണ് സിദ്ധാർത്ഥിനെ ഹോസ്റ്റൽ മുറിയിലെ ശുചിമുറിക്കുളളിൽ തൂങ്ങിമരിച്ച നിലയിൽ കണ്ടെത്തുന്നത്. സംഭവദിവസം ഹോസ്റ്റലിലെ വിദ്യാർത്ഥികൾ ഉച്ചയ്ക്ക് മുൻപ് തന്നെ കൂട്ടത്തോടെ ബത്തേരിയിലും കൽപ്പറ്റയിലും സിനിമ കാണാൻ പോയതായും കണ്ടെത്തിയിട്ടുണ്ട്. ഈ കൂട്ടത്തിൽ പ്രതിപ്പട്ടികയിലുളളവരുമുണ്ട്. സിനിമ കാണാൻ പോയതിന് പിന്നിൽ ഗൂഡാലോചനയുണ്ടോയെന്നും അന്വേഷണം നടക്കുന്നുണ്ട്.

സംഭവവുമായി ബന്ധപ്പെട്ട് കോളേജിലെ 166 വിദ്യാർത്ഥികളുടെ മൊഴികൾ ആന്റി റാഗിംഗ് സ്ക്വാഡ് എടുത്തിരുന്നു. അതേസമയം, കോളേജിലെ സുരക്ഷാ ജീവനക്കാരൻ മൊഴി നൽകാൻ ഹാജരാകാത്തതും സിദ്ധാർത്ഥിനെ മർദ്ദിച്ചതിന് പിന്നാലെ ഹോസ്റ്റലിലെ പാചകക്കാരൻ ജോലി ഉപേക്ഷിച്ചതും സംശയങ്ങൾ കൂട്ടുകയാണ്. സിദ്ധാർത്ഥിന്റെ മരണവുമായി ബന്ധപ്പെട്ട് ഇതുവരെ അറസ്റ്റിലായ 20 പ്രതികളും റിമാൻഡിലാണ്.

അപ്ഡേറ്റായിരിക്കാം ദിവസവും


ഒരു ദിവസത്തെ പ്രധാന സംഭവങ്ങൾ നിങ്ങളുടെ ഇൻബോക്സിൽ

TAGS: CASE DIARY, SIDHARTH, SIDHARTH DEATH CASE
KERALA KAUMUDI EPAPER
TRENDING IN CASE DIARY
PHOTO GALLERY
TRENDING IN CASE DIARY
X
Lorem ipsum dolor sit amet
consectetur adipiscing elit, sed do eiusmod tempor incididunt ut labore et dolore magna aliqua. Ut enim ad minim veniam, quis nostrud exercitation ullamco laboris nisi ut aliquip ex ea commodo consequat.
We respect your privacy. Your information is safe and will never be shared.