തൃശൂർ: ചൂട് കൂടിയതോടെ, പാൽ ഉത്പാദനം 30 ശതമാനം വരെ കുറയുന്നതായി കർഷകർ. ഇതോടെ, പച്ചപ്പുല്ലിനെ ആശ്രയിക്കുന്ന ചെറുകിട, നാമമാത്ര കർഷകർ പ്രതിസന്ധിയിലായി. പൊള്ളുന്ന ചൂടിൽ പറമ്പുകളിലേക്ക് പശുക്കളെ വിട്ടാൽ തളർന്നുവീഴാനിടയുള്ളതിനാൽ തൊഴുത്തിലോ മരത്തണലിലോ കെട്ടിയിടുകയാണ് പലരും. ഇതുമൂലം കാലിത്തീറ്റയിനത്തിലും ചെലവുകൂടുന്നു.
വേനലിൽ സങ്കരയിനം പശുക്കളുടെ കറവയും കുറഞ്ഞു. ദിവസം 2,500 ലിറ്റർ ലഭിച്ചിരുന്ന ഫാമിൽ 500 - 600 ലിറ്റർ വരെ കുറവുണ്ട്. തിരുവനന്തപുരം, എറണാകുളം, മലബാർ മിൽമ യൂണിയനുകളിൽ പ്രതിദിന സംഭരണം കുറഞ്ഞത് 3.25 ലക്ഷം ലിറ്ററാണ്. വേനലിന് മുമ്പ് 14 ലക്ഷം ലിറ്ററോളം പ്രതിദിനം സംഭരിച്ചത് ഇപ്പോൾ 10.75 ലക്ഷം ലിറ്ററായി കുറഞ്ഞു.
പാൽ കുറവാണെങ്കിലും മൊത്തം ചെലവിൽ 70 ശതമാനം വരെ തീറ്റയ്ക്കായി കർഷകർ ചെലവിടുന്നുണ്ട്. ക്ഷീരസംഘങ്ങളിൽ നിന്ന് ലിറ്ററിന് ശരാശരി 45.50 രൂപയാണ് ലഭിക്കുക. കടകളിലും വീടുകളിലും വിൽക്കുന്നവർക്ക് കൂടുതൽ ലഭിക്കുമെങ്കിലും പ്രതിസന്ധി തീരുന്നില്ല. വരുമാനം ഗണ്യമായി കുറഞ്ഞതിനാൽ കറവ വറ്റിയ പശുക്കളെ വിറ്റൊഴിയുകയാണ് പലരും. ചെറുകിട കർഷകരിൽ 10 ശതമാനത്തോളം പേർ രംഗം വിടുന്നുമുണ്ട്. സംസ്ഥാനത്തെ മൊത്തം പാൽ ഉത്പാദനത്തിന്റെ 21 ശതമാനം വരെയാണ് ക്ഷീരസംഘങ്ങൾ കൈകാര്യം ചെയ്യുന്നത്.
മൂന്നിനം പരിഹാരം
കാലിത്തീറ്റ ഉൾപ്പെടെ വിലക്കുറവിൽ ലഭ്യമാക്കി, പാലിന് മതിയായ വില നൽകണം.
മൂല്യവർദ്ധിത വസ്തുക്കളുണ്ടാക്കി വിൽക്കാൻ കർഷകരെ പ്രോത്സാഹിപ്പിക്കണം.
പദ്ധതികളും സബ്‌സിഡികളും കൂടുതൽ കാര്യക്ഷമമാക്കണം.
കണക്ക് (ലക്ഷത്തിൽ)
കവറപ്പശുക്കളുടെ എണ്ണം 4.5
രജിസ്റ്റർ ചെയ്ത ക്ഷീരകർഷകർ 3.78
ചെലവ് കൂടുന്നതും വരുമാനം കുറയുന്നതുമാണ് പ്രധാന കാരണം. മേഖലയെ സുസ്ഥിര വരുമാനത്തിലേക്ക് ഉയർത്തണം.
ഡോ.ടി.പി.സേതുമാധവൻ (മുൻ ഡയറക്ടർ
വെറ്ററിനറി സർവകലാശാല)
അപ്ഡേറ്റായിരിക്കാം ദിവസവുംഒരു ദിവസത്തെ പ്രധാന സംഭവങ്ങൾ നിങ്ങളുടെ ഇൻബോക്സിൽ |