കോട്ടയം: ലോക്സഭാ തിരഞ്ഞെടുപ്പിൽ 85 വയസു പിന്നിട്ട മുതിർന്ന വോട്ടർമാർക്കും ഭിന്നശേഷി വിഭാഗത്തിൽപ്പെട്ടവർക്കും വീട്ടിലെത്തി വോട്ടു രേഖപ്പെടുത്തൽ നാളെ ആരംഭിക്കും. അസന്നിഹിത വോട്ടർ (ആബ്‌സെന്റീ വോട്ടർ) വിഭാഗത്തിൽപ്പെടുത്തിയാണ് 85 വയസു പിന്നിട്ടവർക്കും 40 ശതമാനത്തിലേറെ ഭിന്നശേഷിയുള്ളവർക്കും വീട്ടിൽ തന്നെ വോട്ട് ചെയ്യുന്നതിനുള്ള സൗകര്യം തിരഞ്ഞെടുപ്പു കമ്മിഷൻ ഒരുക്കിയിരിക്കുന്നത്.
അസന്നിഹിത വോട്ടർമാർക്കുള്ള വോട്ടിംഗിന്റെ ആദ്യഘട്ടം 19ന് അവസാനിക്കും. 12 ഡി പ്രകാരം അപേക്ഷ നൽകിയ അർഹരായ വോട്ടർമാരുടെ വീടുകളിൽ സ്‌പെഷൽ പോളിംഗ് ടീമുകളെത്തി വോട്ട് രേഖപ്പെടുത്തും. ഒന്നാംഘട്ടത്തിൽ വോട്ട് ചെയ്യാൻ സാധിക്കാത്ത വോട്ടർമാരുടെ വീടുകളിൽ ഏപ്രിൽ 20 മുതൽ ഏപ്രിൽ 24 വരെയുള്ള തീയതികളിൽ രണ്ടാംഘട്ടമായി പോളിംഗ് ടീം സന്ദർശിച്ച് വോട്ട് രേഖപ്പെടുത്തും. ഈ രണ്ടുഘട്ടത്തിലും വോട്ടു ചെയ്യാൻ സാധിക്കാത്തവരുടെ വീടുകളിൽ ഏപ്രിൽ 25ന് (ബഫർ തിയതി) പോളിംഗ് സംഘം വീണ്ടും സന്ദർശിക്കും.
ഉപവരണാധികാരികൾ തയാറാക്കിയ സമയക്രമപ്രകാരം വോട്ട് രേഖപ്പെടുത്തേണ്ട തീയതി വോട്ടർമാരെ മുൻകൂട്ടി അറിയിക്കും. പ്രസ്തുത പട്ടിക സ്ഥാനാർത്ഥികൾക്കും ബന്ധപ്പെട്ട ബൂത്ത് ലെവൽ ഓഫീസർമാർക്കും മുൻകൂറായി ലഭ്യമാക്കും. രണ്ടു പോളിംഗ് ഉദ്യോഗസ്ഥർ, ഒരു മൈക്രോ ഒബ്സർവർ, വീഡിയോഗ്രാഫർ, ഒരു സുരക്ഷാഉദ്യോഗസ്ഥൻ എന്നിവരടങ്ങുന്ന സംഘമായിരിക്കും വോട്ടു രേഖപ്പെടുത്താനായി താമസസ്ഥലത്ത് എത്തുക. വോട്ടിംഗിന്റെ രഹസ്യസ്വഭാവം നിലനിർത്തി വോട്ട് ചെയ്യാനുള്ള സൗകര്യങ്ങളും പോളിംഗ് സംഘം ഒരുക്കും.
ജില്ലയിൽ 15036 പേരാണ് അസന്നിഹിത വിഭാഗത്തിലുള്ളവർ. 85 വയസു പിന്നിട്ട 10792 പേരും ഭിന്നശേഷിക്കാരായ 4244 പേരുമുണ്ട്.
അപ്ഡേറ്റായിരിക്കാം ദിവസവുംഒരു ദിവസത്തെ പ്രധാന സംഭവങ്ങൾ നിങ്ങളുടെ ഇൻബോക്സിൽ |