പാലാ: പാലാ സിവിൽ സ്റ്റേഷന് മുന്നിലെ നാലുംകൂടിയ കവലയിലെത്തിയാൽ തലങ്ങും വിലങ്ങും വാഹനങ്ങൾ.
രാമപുരം, ഉഴവൂർ റൂട്ടുകളിൽ നിന്നും വരുന്ന വാഹനങ്ങൾ... കോട്ടയം റൂട്ടിൽ നിന്നും ബൈപാസിലൂടെ വരുന്ന വാഹനങ്ങൾ... തൊടുപുഴ റൂട്ടിൽ നിന്നും ബൈപാസിലൂടെ വരുന്ന വാഹനങ്ങൾ... പാലാ ടൗണിൽ നിന്നും രാമപുരം, ഉഴവൂർ ഭാഗങ്ങളിലേക്കുള്ള വാഹനങ്ങൾ എല്ലാം ഈ മുക്കിൽ സന്ധിക്കുമ്പോൾ ഗതാഗത തടസം രൂക്ഷം. അവധിയുടെ തലേദിവസങ്ങളിലും തിങ്കളാഴ്ചയിലും കാര്യം പറയുകയേ വേണ്ട. ആ സമയം ഇതുവഴി വാഹനത്തിലൊന്ന് സഞ്ചരിക്കണമെങ്കിൽ നല്ലനേരം നോക്കേണ്ട അവസ്ഥ.
ഇവിടെ ഗതാഗത നിയന്ത്രണത്തിന് പൊലീസ് ഉള്ളപ്പോഴാണ് തടസം കൂടുതലെന്ന് ഡ്രൈവർമാരും യാത്രക്കാരും അഭിപ്രായപ്പെടുന്നു. ട്രാഫിക് പൊലീസ് ഇല്ലെങ്കിൽ ഏത് വിധേനയെങ്കിലും മറുഭാഗത്തേക്ക് കടക്കാമെന്നാണ് യാത്രക്കാർ പറയുന്നത്. തിരക്കേറിയ സ്ഥലത്തെ ഗതാഗത നിയന്ത്രണ സംവിധാനത്തെക്കുറിച്ച് എട്ടുംപൊട്ടും അറിയാത്ത ചിലർ ഇവിടെ ഗതാഗതം നിയന്ത്രിക്കാൻ നിൽക്കുമ്പോൾ കൂനിൻമേൽ കുരുവാകുന്നു എന്നാണാക്ഷേപം.
കോട്ടയം ഭാഗത്തുനിന്നുള്ള ബൈപാസ് വഴി ഇറക്കമിറങ്ങി അമിത വേഗത്തിലാണ് പലപ്പോഴും വാഹനങ്ങൾ വരുന്നത്. ഇതും അപകടഭീഷണി ഉയർത്തുന്നുണ്ട്. സിവിൽ സ്റ്റേഷന് മുന്നിലെ നാലുംകൂടിയ മുക്കിൽ താൽക്കാലികമായൊരു ട്രാഫിക് ഐലന്റ് തീർത്തിട്ടുണ്ടെങ്കിലും ഇവിടെ നിന്ന് ഗതാഗതനിയന്ത്രണം സാദ്ധ്യമല്ല. ഇതിന് പുറത്ത് റോഡിൽ നിന്നാണ് ട്രാഫിക് പൊലീസ് ഗതാഗതം നിയന്ത്രിക്കുന്നത്. ഇവിടെ പലപ്പോഴും എൻ.സി.സി. വിദ്യാർത്ഥികളെയും ഹോം ഗാർഡിനെയുമാണ് ട്രാഫിക് ഡ്യൂട്ടിക്ക് നിയോഗിക്കാറുള്ളത്. ഇവരാകട്ടെ തോന്നുംപോലെ സിഗ്‌നലും മറ്റും കാണിക്കുന്നതോടെ അവസ്ഥ പരിതാപകരമാകും.
പരിചയസമ്പന്നരായ ട്രാഫിക് പൊലീസിനെ നിയോഗിക്കണം
പാലാ നഗരത്തിൽ ഏറ്റവും തിരക്കേറിയ സിവിൽ സ്റ്റേഷന് മുന്നിലെ റൗണ്ടാനയിൽ പരിചയ സമ്പന്നരായ ട്രാഫിക് പൊലീസ് ഉദ്യോഗസ്ഥരെ നിയോഗിച്ച് രൂക്ഷമായ ഗതാഗത തടസം ഒഴിവാക്കണമെന്ന് പാലാ പൗരസമിതിയോഗം ആവശ്യപ്പെട്ടു. പി. പോത്തൻ അദ്ധ്യക്ഷത വഹിച്ചു.
സുനിൽ പാലാ
അപ്ഡേറ്റായിരിക്കാം ദിവസവുംഒരു ദിവസത്തെ പ്രധാന സംഭവങ്ങൾ നിങ്ങളുടെ ഇൻബോക്സിൽ |