നെടുമങ്ങാട് : ഒരു മാസത്തോളമായി നെടുമങ്ങാട് നഗരസഭ പരിധിയിൽ അലഞ്ഞുനടന്ന പുള്ളിമാനെ കാണാനില്ല. ഇതിനിടെ, മാൻകൊമ്പ് വിൽക്കാൻ ശ്രമിച്ചെന്ന കേസിൽ മൂഴി വേട്ടമ്പള്ളി സ്വദേശികളായ സുധീഷ്, ശരത് കുമാർ എന്നിവരെ നെടുമങ്ങാട് പൊലീസ് പിടികൂടി. കൊമ്പ് കാണാതായ പുള്ളിമാന്റേതാണോ എന്ന് ആശങ്കയുണ്ട്. ഇതുസംബന്ധിച്ച് വിശദമായ അന്വേഷണം നടത്തുമെന്നാണ് പൊലീസ് ഭാഷ്യം. എന്നാൽ, പൊലീസ് പിടികൂടിയത് മ്ലാവിന്റെ കൊമ്പാണെന്നും മാനിന്റേതല്ലെന്നും പാലോട് റേഞ്ച് ഫോറസ്റ്റ് ഓഫീസർ വിശദീകരിക്കുന്നു. പുള്ളിമാൻ നെയ്യാർ വന്യജീവി മേഖലയിൽ നിന്ന് വഴിതെറ്റി വന്നതാകാമെന്നും വനത്തിലേക്ക് മടങ്ങിയിട്ടുണ്ടാകുമെന്നുമാണ് ഫോറസ്റ്റ് ഉദ്യോഗസ്ഥരുടെ അനുമാനം. അരശുപറമ്പ്, മണക്കോട്, മേലാങ്കോട് ഭാഗങ്ങളിലെ കൃഷിസ്ഥലങ്ങളിലാണ് പുള്ളിമാനെ പതിവായി കണ്ടിരുന്നത്.സുരക്ഷിതമായി പിടികൂടി ഉൾവനത്തിൽ വിടണമെന്ന് പാലോട് ഫോറസ്റ്റ് ആർ.ആർ.ടി സംഘത്തോട് സ്ഥലവാസികൾ ആവശ്യപ്പെട്ട് വരുന്നതിനിടെയാണ് അപ്രത്യക്ഷമായത്. ആളനക്കം തോന്നിയാൽ അതിവേഗത്തിൽ പായുന്ന മാനിനെ പിടികൂടുന്നത് ബുദ്ധിമുട്ടാണെന്നായിരുന്നു ആർ.ആർ.ടി സംഘത്തിന്റെ വിശദീകരണം. ഇതേസമയം അറസ്റ്റിലായ പ്രതികൾ മാൻ കൊമ്പ് വിൽക്കാനുണ്ടെന്ന് പലരോടും രഹസ്യമായി പറഞ്ഞിരുന്നു. ഇതേത്തുടർന്ന് ഡാൻസാഫ് ടീം കച്ചവടക്കാർ എന്ന വ്യാജേന ശരത് കുമാറിനെ സമീപിക്കുകയായിരുന്നു. അമ്പതിനായിരം രൂപയ്ക്ക് വിലയുറപ്പിച്ചു. അയ്യായിരം രൂപ അഡ്വാൻസ് വാങ്ങിയ ശേഷം കൊമ്പ് സൂക്ഷിച്ചിരുന്ന സുധീഷിന്റെ വീട്ടിലേക്ക് കൊണ്ടുപോയി. പൊലീസ് മാൻകൊമ്പെന്നും ഫോറസ്റ്റ് റേഞ്ച് അധികൃതർ മ്ലാവിന്റേതെന്നും പറയുന്ന കൊമ്പ് ഇവിടെ നിന്നാണ് കണ്ടെടുത്തത്.
അപ്ഡേറ്റായിരിക്കാം ദിവസവുംഒരു ദിവസത്തെ പ്രധാന സംഭവങ്ങൾ നിങ്ങളുടെ ഇൻബോക്സിൽ |