തിരുവനന്തപുരം: പേരൂർക്കടയിലെ അലങ്കാരച്ചെടി വില്പനകേന്ദ്രത്തിലെ ജീവനക്കാരി നെടുമങ്ങാട് കരിപ്പൂർ സ്വദേശി വിനിതയെ കുത്തിക്കൊലപ്പെടുത്തിയ കേസിലെ പ്രതി തമിഴ്നാട് സ്വദേശി രാജേന്ദ്രനെതിരെയുള്ള കുറ്റപത്രം വായിച്ചു.
കൊലപാതകം,മരണം ഉണ്ടാക്കിയുള്ള കവർച്ച,തെളിവു നശിപ്പിക്കൽ എന്നീ വകുപ്പുകളാണ് പ്രതിക്കെതിരെ ചുമത്തിയിട്ടുള്ളത്. പ്രതി കുറ്റം നിഷേധിച്ചതിനെ തുടർന്ന് വിചാരണ തീയതി നിശ്ചയിക്കുന്നതിനായി കേസ് വീണ്ടും മേയ് രണ്ടിന് പരിഗണിക്കും. കേസിൽ പൊലീസ് ചേർക്കാൻ വിട്ടുപോയ കുറ്റം കൂടി ചേർക്കണമെന്ന സ്‌പെഷ്യൽ പബ്ളിക് പ്രോസിക്യൂട്ടർ എം.സലാഹുദീന്റെ ആവശ്യം കോടതി അംഗീകരിച്ചു.
കൊലപാതകം ചെയ്യുന്നതിനായി പ്രതി വിനീതമോൾ ജോലി ചെയ്തിരുന്ന 'ടാബ്സ് അഗ്രി ക്ലിനിക്' നഴ്സറിയിലേക്ക് അതിക്രമിച്ചു കടന്നെന്ന കുറ്റമാണ് പൊലീസ് കുറ്റപത്രത്തിൽ ചേർക്കാൻ വിട്ടുപോയത്. പ്രതിക്ക് വിചാരണ നടപടികൾ മനസിലാക്കാൻ ദ്വിഭാഷിയെ കോടതി നിയമിച്ചിരുന്നു. തിരുവനന്തപുരം ഏഴാം അഡിഷണൽ ജില്ലാ സെഷൻസ് ജഡ്‌ജ് പ്രസൂൺ മോഹൻ മുമ്പാകെയാണ് കുറ്റം വായിച്ചു കേൾപ്പിച്ചത്. 2022 ഫെബ്രുവരി ആറിനായിരുന്നു തിരുവനന്തപുരം നഗരത്തെ നടുക്കിയ സംഭവം. വിനിതയുടെ സ്വർണമാല മോഷ്ടിക്കുകയെന്ന ലക്ഷ്യത്തോടെയായിരുന്നു കൊലപാതകം. വിനീതയെ കഴുത്തിൽ കുത്തി കൊലപ്പെടുത്തിയ ശേഷം സ്വർണമാലയുമായി രക്ഷപ്പെട്ട ഇയാളെ ഫെബ്രുവരി 11ന് തിരുനൽവേലിക്കു സമീപമുള്ള കാവൽ കിണറിൽ നിന്നുമാണ് പൊലീസ് കസ്റ്റഡിയിലെടുത്തത്. വിനിത ധരിച്ചിരുന്ന സ്വർണമാല കാവൽ കിണറിലെ സ്വകാര്യ ധനകാര്യ സ്ഥാപനത്തിൽ പണയം വച്ചിരുന്നത് പൊലീസ് കണ്ടെടുത്തിരുന്നു. പേരൂർക്കട സി.ഐ ആയിരുന്ന വി.സജികുമാർ,കണ്ടോൺമെന്റ് അസിസ്റ്റന്റ് കമ്മിഷണർ വി.എസ്.ദിനരാജ് എന്നിവരാണ് അന്വേഷണം നടത്തി കുറ്റപത്രം സമർപ്പിച്ചത്.
അപ്ഡേറ്റായിരിക്കാം ദിവസവുംഒരു ദിവസത്തെ പ്രധാന സംഭവങ്ങൾ നിങ്ങളുടെ ഇൻബോക്സിൽ |