ന്യൂഡൽഹി: സുപ്രീംകോടതി തിരഞ്ഞെടുപ്പ് ബോണ്ടുകൾ അസാധുവാക്കിയ നടപടിയിൽ എല്ലാവർക്കും ഖേദിക്കേണ്ടി വരുമെന്ന് പ്രധാനമന്ത്രി നരേന്ദ്രമോദി. തന്റെ സർക്കാർ തിരഞ്ഞെടുപ്പ് ബോണ്ട് ആവിഷ്കരിച്ചത് കള്ളപ്പണം തടയാനാണെന്നും അദ്ദേഹം ഒരു മാദ്ധ്യമത്തിന് നൽകിയ അഭിമുഖത്തിൽ പറഞ്ഞു.
കണക്കിൽപ്പെടാത്ത പണവും ക്രിമിനൽ പ്രവർത്തനങ്ങളിൽ നിന്നുള്ള ഫണ്ടും തിരഞ്ഞെടുപ്പിൽ ഉപയോഗിക്കുന്നത് തടയാനുള്ള മാർഗമായിരുന്നു ബോണ്ട്. തിരഞ്ഞെടുപ്പിൽ കള്ളപ്പണം അപകടകരമായ കളികൾ കളിക്കുന്നുണ്ട്. അതിന് തടയിട്ട് സുതാര്യത കൊണ്ടുവരാനാണ് ഞങ്ങൾ ശ്രമിച്ചത്.
ഇ.ഡി അടക്കം കേന്ദ്ര ഏജൻസികൾ പ്രതിപക്ഷത്തെ ലക്ഷ്യമിടുന്നെന്ന ആരോപണവും തള്ളി. ഇ.ഡി കേസുകൾ രാഷ്‌ട്രീയ നേതാക്കൾക്കെതിരെ മൂന്നു ശതമാനം മാത്രമാണ്. അന്വേഷണ ഏജൻസികളെ നിയന്ത്രിക്കുന്ന നിയമങ്ങൾ തന്റെ സർക്കാർ ഉണ്ടാക്കിയതല്ല. തങ്ങളുണ്ടാക്കിയ നിയമങ്ങളിൽ പ്രതിപക്ഷത്തിനും റോൾ നൽകി. മുൻ സർക്കാർ ചില 'കുടുംബവുമായി' അടുപ്പമുള്ളവരെ തിരഞ്ഞെടുപ്പ് കമ്മിഷണർമാരാക്കുകയും പിന്നീട് രാജ്യസഭാ സീറ്റും മന്ത്രിസ്ഥാനവും നൽകുകയും ചെയ്തു. ഞങ്ങൾ കൊണ്ടുവരുന്ന പദ്ധതികൾ ആരെയും ഭയപ്പെടുത്താനല്ല. രാജ്യത്തിന്റെ വികസനം ലക്ഷ്യമിട്ടാണെന്നും മോദി പറഞ്ഞു.
അപ്ഡേറ്റായിരിക്കാം ദിവസവുംഒരു ദിവസത്തെ പ്രധാന സംഭവങ്ങൾ നിങ്ങളുടെ ഇൻബോക്സിൽ |