കൊച്ചി: ഹൈസ്‌കൂളിൽ ഇംഗ്ളീഷ് പഠിപ്പിക്കാൻ ഇംഗ്ളീഷ് ബിരുദധാരികളെ നിയമിക്കാമെന്ന് ഹൈക്കോടതിയിൽ സർക്കാർ നൽകിയ ഉറപ്പ് മൂന്നു വർഷമായിട്ടും പാലിച്ചില്ല. കോടതിയലക്ഷ്യക്കേസിൽ 11 തവണ സമയം നീട്ടി നൽകിയെങ്കിലും നിയമന നടപടി എങ്ങുമെത്തിയില്ല.
ഹൈസ്‌കൂളുകളിൽ ഇംഗ്ളീഷ് പഠിപ്പിക്കാൻ ഇംഗ്ളീഷ് ബിരുദധാരികൾ വേണമെന്ന് ചീഫ് ജസ്റ്റിസായിരുന്ന എസ്. മണികുമാർ ഉൾപ്പെട്ട ബെഞ്ചാണ് 2021 ആഗസ്റ്റ് 10ന് ഉത്തരവിട്ടത്. 2021-22 വിദ്യാഭ്യാസ വർഷം സ്ഥിരം തസ്‌തിക സൃഷ്‌ടിക്കാനായിരുന്നു ഉത്തരവ്. 2022ൽ കേരള വിദ്യാഭ്യാഭ ചട്ടത്തിൽ (കെ.ഇ.ആർ) ഇംഗ്ളീഷിനെ ഭാഷാവിഷയമായി അംഗീകരിച്ചെങ്കിലും തസ്‌തിക സൃഷ്‌ടിച്ച് നിയമന നടപടി സ്വീകരിച്ചില്ല. റാങ്ക് പട്ടികയിലെ ഉദ്യോഗാർത്ഥികൾ കോടതിയലക്ഷ്യ ഹർജി സമർപ്പിച്ചപ്പോൾ കൊവിഡ് മൂലമാണ് വൈകിയതെന്ന് വിദ്യാഭ്യാസ വകുപ്പ് ബോധിപ്പിച്ചു. 2023-24 വർഷം തസ്തിക നിർണയിക്കുമെന്നും സത്യവാങ്മൂലം നൽകി. ഇതിനിടെ 11 തവണ സർക്കാർ സമയം നീട്ടിച്ചോദിച്ചു. നാലാഴ്‌ചയ്ക്കകം നടപടി സ്വീകരിക്കാൻ കഴിഞ്ഞ മാർച്ച് 14ന് ചീഫ് ജസ്റ്റിസ് ജസ്റ്റിസ് എ.ജെ. ദേശായി അന്ത്യശാസനം നൽകി.
അഞ്ച് ഡിവിഷന്
ഒരു തസ്‌തിക
അഞ്ച് ഡിവിഷനിൽ കൂടുതലുള്ള ഹൈസ്‌കൂളുകളിൽ ഒരു ഇംഗ്ളീഷ് അദ്ധ്യാപക തസ്‌തിക സൃഷ്‌ടിക്കണമെന്നാണ് വ്യവസ്ഥ. മറ്റു വിഷയങ്ങളിൽ ബിരുദമുള്ളവരാണ് ഭൂരിഭാഗം സ്‌കൂളുകളിലും ഇംഗ്ളീഷ് പഠിപ്പിക്കുന്നത്. ഗ്രാമറുൾപ്പെടെ അടിസ്ഥാനപരമായി പഠിപ്പിക്കാൻ ഇവർക്ക് കഴിയുന്നില്ല. തസ്‌തിക നിർണയം 2024-25ലേക്ക് മാറ്റാനാണ് ശ്രമമെന്ന് എച്ച്.എസ്.ടി ഇംഗ്ളീഷ് റാങ്ക് ഹോൾഡേഴ്സ് അസോസിയേഷൻ ആരോപിക്കുന്നു. തസ്‌തിക നിർണയിച്ചാൽ മുഴുവൻ ജില്ലകളിലും നിയമിക്കാനാകും. മെയിനിലെ 562 ഉൾപ്പെടെ 1416 പേരാണ് പട്ടികയിലുള്ളത്. പട്ടിക നിലവിൽ വന്ന് ഒരു വർഷം കഴിഞ്ഞെങ്കിലും പല ജില്ലകളിലും ഒന്നാം റാങ്കുകാർക്ക് പോലും നിയമനം ലഭിച്ചിട്ടില്ല.
ഹൈസ്‌കൂൾ, ഹയർ സെക്കൻഡറി എന്നിവയെ ലയിപ്പിക്കാനുള്ള നടപടികളിലാണ് വിദ്യാഭ്യാസ വകുപ്പ്. ഇത് നടപ്പായാൽ ഹൈസ്‌കൂൾ ടീച്ചർ തസ്‌തിക ഇല്ലാതാകും. ലയനത്തിന് മുമ്പ് നിയമനം നടന്നില്ലെങ്കിൽ അവസരം നഷ്‌മാകുമെന്ന ആശങ്കയിലാണ് റാങ്ക് പട്ടികയിലുള്ളവർ.
ഹയർ സെക്കൻഡറി അദ്ധ്യാപക സ്ഥലംമാറ്റം
സർക്കാർ നിയമോപദേശം തേടും
തിരുവനന്തപുരം: ഹയർ സെക്കൻഡറി അദ്ധ്യാപക സ്ഥലംമാറ്റത്തിനായി സർക്കാർ തയ്യാറാക്കിയ പട്ടിക റദ്ദാക്കിയ കേരള അഡ്മിനിസ്ട്രേറ്റീവ് ട്രൈബ്യൂണൽ വിധിയുടെ പശ്ചാത്തലത്തിൽ അഡ്വക്കേറ്റ് ജനറലിൽ നിന്ന് നിയമോപദേശം തേടാൻ പൊതുവിദ്യാഭ്യാസ വകുപ്പ് തീരുമാനിച്ചു. പൊതുവിദ്യാഭ്യാസമന്ത്രി വി.ശിവൻകുട്ടിയുടെ അദ്ധ്യക്ഷതയിൽ ഇന്നലെ ചേർന്ന യോഗത്തിന്റേതാണ് തീരുമാനം. സ്ഥലംമാറ്റത്തിനായി സർക്കാർ പ്രസിദ്ധീകരിച്ച ഹോം സ്റ്റേഷൻ ട്രാൻസ്ഫർ പട്ടിക, അദേഴ്സ് ട്രാൻസ്ഫർ പട്ടിക എന്നിവയാണ് ട്രൈബ്യൂണൽ റദ്ദാക്കിയത്. ഒരു മാസത്തിനകം കരട് പട്ടികയും അദ്ധ്യാപകർക്ക് പുതിയ സ്കൂളിൽ പ്രവേശിക്കാനാവുന്ന വിധം ജൂൺ ഒന്നിനകം അന്തിമ പട്ടികയും പ്രസിദ്ധീകരിക്കാനാണ് നിർദ്ദേശം. മാതൃജില്ലയ്ക്ക് പുറത്തുള്ള സർവീസ് സീനിയോറിറ്റി മാതൃജില്ലയിലേക്ക് മാത്രം പരിഗണിച്ചാൽ മതിയെന്ന സർക്കാർ മാനദണ്ഡത്തിനെതിരെ ചില അദ്ധ്യാപകർ സമർപ്പിച്ച ഹർജിയാണ് ട്രൈബ്യൂണലിന്റെ വിധിക്ക് കാരണം. വിഷയത്തിൽ പൊതുവിദ്യാഭ്യാസ ഡയറക്ടറെ അതിരൂക്ഷമായി വിമർശിച്ച ട്രൈബ്യൂണൽ മേയ് 24 ന് നേരിട്ട് ഹാജരാകാനും നിർദ്ദേശിച്ചിട്ടുണ്ട്. കോടതയലക്ഷ്യ നടപടി സ്വീകരിക്കാതിരിക്കാൻ കാരണവും പൊതുവിദ്യാഭ്യാസ ഡയറക്ടർ വ്യക്തമാക്കണം.
മാതൃജില്ലയ്ക്ക് പുറത്തുള്ള സർവീസ് സീനിയോറിറ്റി പരിസര ജില്ലകളിലേക്കും പരിഗണിക്കണമെന്ന ട്രൈബ്യൂണൽ ഉത്തരവ് സർക്കാരിന് കനത്ത തിരിച്ചടിയായ സാഹചര്യത്തിലാണ് നിയമോപദേശം തേടാൻ പൊതുവിദ്യാഭ്യാസ വകുപ്പ് തീരുമാനിച്ചത്. ഇന്നലെ നടന്ന യോഗത്തിൽ വിദ്യാഭ്യാസ പ്രിൻസിപ്പൽ സെക്രട്ടറി റാണി ജോർജ്ജ്, പൊതുവിദ്യാഭ്യാസ ഡയറക്ടർ എസ്. ഷാനവാസ് തുടങ്ങിയവർ പങ്കെടുത്തു.
അപ്ഡേറ്റായിരിക്കാം ദിവസവുംഒരു ദിവസത്തെ പ്രധാന സംഭവങ്ങൾ നിങ്ങളുടെ ഇൻബോക്സിൽ |